INDIA

കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം: കൂട്ടബലാത്സംഗം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ

വെബ് ഡെസ്ക്

കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിലെ ട്രെയിനീ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയിൽ. മുപ്പത്തിയൊന്നുകാരിയുടെ ക്രൂരമായ ബലാത്സംഗ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, അന്വേഷണത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഓഗസ്റ്റ് 13ന് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. അവരുടെ അന്വേഷണത്തിലും 31-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നിൽ സിവിക് വളണ്ടിയർ സഞ്ജയ് റോയുടെ പങ്ക് മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഫോറൻസിക് റിപ്പോർട്ടും സഞ്ജയ് റോയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒപ്പം ഡിഎൻഎ പരിശോധനകളും പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന ആരോപണത്തെ തള്ളുന്നുണ്ട്.

അതേസമയം കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടില്ല. അന്തിമ അഭിപ്രായം അറിയുന്നതിനായി ഫോറൻസിക് റിപ്പോർട്ട് സ്വതന്ത്ര വിദഗ്ധർക്ക് അയച്ചേക്കും. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വജൈനൽ സ്രവ പരിശോധനയിൽ "151 മില്ലിഗ്രാം ബീജം" കണ്ടെത്തിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് കൂട്ടബലാത്സംഗത്തിന് സൂചനയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഒട്ടാകെ പ്രചരിച്ചിരുന്നത്.

എന്നാൽ വ്യാഴാഴ്ച കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, "151-ഗ്രാം ബീജം" എന്ന സിദ്ധാന്തം തള്ളിക്കളയുകയായിരുന്നു. കോടതിയിലെ വാദങ്ങൾക്ക് സമൂഹമാധ്യമങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി, സിബിഐയെ പ്രതിനിധീകരിച്ച അഭിഭാഷകനെ ശാസിക്കുകയും ചെയ്തു.

ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർ ജി കർ ആശുപത്രിയിലെ നാലാം നിലയിലെ സെമിനാർ ഹാളിൽ ട്രെയിനീ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഓട്ടോപ്സി റിപ്പോർട്ടിൽ തെളിയുകയും ചെയ്തിരുന്നു. തുടർന്ന് ഓഗസ്റ്റ് പത്തിന് സഞ്ജയ് റോയിയെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയുകയും ചെയ്തിരുന്നു. ഗാർഹിക പീഡനകേസുകളിൽ മുൻപും ഇയാൾ കുറ്റവാളിയായിരുന്നു.

കൂടാതെ കുറ്റകൃത്യം നടന്ന സ്ഥലത്ത് സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്‌സെത്തിന്റെ ഭാഗവും പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ, സി സി ടി വി പരിശോധനയിലൂടെ ട്രെയിനീ ഡോക്‌ടറെ കൊല്ലപ്പെട്ട കെട്ടിടത്തിൽ സഞ്ജയ് റോയുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും