INDIA

കൊല്‍ക്കത്ത ബലാത്സംഗക്കേസ്: മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലിനെ ആറാം തവണയും ചോദ്യം ചെയ്തു, ഇനി നുണപരിശോധന

വെബ് ഡെസ്ക്

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ ആറാമതും ചോദ്യം ചെയ്തു സിബിഐ. നേരത്തെ അദ്ദേഹം നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലിനേത്തുടര്‍ന്നാണ് വീണ്ടും ചോദ്യംചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചതെന്നു പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ആറാമതും ചോദ്യം ചെയ്തശേഷവും അന്വേഷണ സംഘം തൃപ്തരല്ലെന്നും സന്ദീപ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ ഒരുങ്ങുകയാണ് സിബിഐ സംഘമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ''ഘോഷിന്റെ മൊഴികള്‍ കൂടുതല്‍ വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. പലതിലും വൈരുദ്ധ്യങ്ങളുണ്ട്''- അന്വേഷണസംഘത്തിലൊരാള്‍ പിടിഐയോടു പ്രതികരിച്ചു.

സംഭവത്തിന് മുന്‍പും ശേഷവും നടത്തിയ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം സന്ദീപില്‍ നിന്ന് ചോദിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സന്ദീപിന്റെ ഫോണ്‍ റെക്കോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഓഗസ്റ്റ് ഒന്‍പതിനായിരുന്നു മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ ജൂനിയര്‍ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യപ്രതി സഞ്ജയ് റോയിയെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് സിബിഐ സംഘം. ഇതിനായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) യില്‍ നിന്ന് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിയെ ലേയേര്‍ഡ് വോയ്സ് അനാലിസിസ് ടെസ്റ്റിനും വിധേയമാക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിയെ നുണ പരിശോധന നടത്താനുള്ള പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാനുള്ള അനുമതി തേടാന്‍ കോടതിയെ സമീപിക്കാനും സിബിഐ തയ്യാറെടുക്കുന്നുണ്ട്. ''സിഎഫ്എസ്എല്ലിന്റെ സൈക്കോളജിക്കല്‍ ആന്‍ഡ് ബിഹേവിയറല്‍ അനാലിസിസ് യൂണിറ്റില്‍ നിന്നുള്ള ഒരു പ്രത്യേക സംഘം ശനിയാഴ്ച കൊല്‍ക്കത്തയിലെത്തി സൈക്കോ അനാലിസിസും ലേയേര്‍ഡ് വോയിസ് അനാലിസിസ് ടെസ്റ്റുകളും നടത്തുന്നുണ്ട്,'' ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 13നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ഏജന്‍സിയില്‍ നിന്നുള്ള 25 അംഗ സംഘം ആണ് കൊല്‍ക്കത്തയില്‍ എത്തിയിട്ടുള്ളത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും