INDIA

ജോലിക്കായി ഭൂമി കോഴ; ലാലു പ്രസാ​ദ് യാദവിനെ സിബിഐ ചോദ്യം ചെയ്തു

വെബ് ഡെസ്ക്

റെയില്‍വേയില്‍ ജോലി നല്‍കാന്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി എഴുതി വാങ്ങിയ കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്തു. ന്യൂഡൽഹിയിലെ വസതിയിൽ വച്ചാണ് കേന്ദ്ര അന്വേഷണ സംഘം ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ലാലു പ്രസാദിന്റെ ഭാര്യ റാബ്രി ദേവിയെ ഇതേ കേസിൽ പട്‌നയിലെ വസതിയിൽ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മകൾ മിസ ഭാരതിയുടെ ഡൽഹിയിലുള്ള വസതിയിലായിരുന്നു ലാലു പ്രസാദ്. ഇന്ന് രാവിലെയാണ് അന്വേഷണ സംഘം ഇവിടെയെത്തിയത്. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം ലാലു പ്രസാദ്, റാബ്രി ദേവി എന്നിവർക്കും മറ്റ് 14 പേർക്കുമെതിരെ കേന്ദ്ര ഏജൻസി ഇതിനകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിബിഐ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച്, മാർച്ച് 15ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിസ ഭാരതി ഉൾപ്പെടെയുള്ള 14 പ്രതികൾക്കും കോടതി സമൻസ് അയച്ചിരുന്നു.

2004 നും 2009 നും ഇടയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യസർക്കാരിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെയാണ് ആരോപണവിധേയമായ അഴിമതി നടന്നത്. സിബിഐയുടെ കണക്കനുസരിച്ച് അഴിമതിയുടെ മറവിൽ എട്ട് പേർക്കാണ് റെയിൽവേയിൽ ഗ്രൂപ്പ് ഡി ജോലി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി മുഖാന്തരമാണ് കൈക്കൂലി സ്വീകരിച്ചതെന്നും പിന്നീട് ഈ സ്വത്തുക്കള്‍ കുടുംബാംഗങ്ങള്‍ വഴി കൈക്കലാക്കിയെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. റെയില്‍വേയില്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി പരസ്യമോ മറ്റ് വിജ്ഞാപനമോ നല്‍കിയിട്ടില്ലെന്നും നിയമനം നടത്താന്‍ പ്രത്യേക തിടുക്കം കാണിച്ചെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. നിയമനത്തിന്റെ അടിയന്തര സാഹചര്യമില്ലാത്ത സമയത്തായിരുന്നു നിയമനം നടന്നതെന്നും പിന്നീട് നിയമനത്തിന് അംഗീകാരം നല്‍കിയതെന്നുമാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം