INDIA

'ഫണ്ടിന്റെ പേരില്‍ മത്സരമല്ല, സഹകരണമാണ് വേണ്ടത്'; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി

വെബ് ഡെസ്ക്

ദുരിതാശ്വാസമുള്‍പ്പെടെയുള്ള ഫണ്ടുകളുടെ പേരില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന പ്രവണതയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഫണ്ട് കൈമാറുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മത്സരമല്ല സഹകരണമാണ് ആവശ്യമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം അവസാനം ആരംഭിച്ച വരള്‍ച്ചയില്‍ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ദുരിതാശ്വാമായി നല്‍കാന്‍ കേന്ദ്രം ഫണ്ടനുവദിച്ചില്ലെന്നാരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മെഹ്ത, ആര്‍ വെങ്കിട്ടരമണി, തുഷാര്‍ മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കേന്ദ്ര ദുരിതാശ്വാസനിധിയിൽ നിന്ന് 18,177കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നു. സഹായധനമായി ഇപ്പോഴും കേന്ദ്രം തുകയൊന്നും അനുവദിക്കാത്തതിനെ തുടർന്നാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത വേനൽക്കാല ദുരിതമാണ് ഇത്തവണ കർണാടകയെ ബാധിച്ചിട്ടുള്ളത്.

കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം

സംസ്ഥാനത്താകെയുള്ള 236 താലൂക്കുകളിൽ 216 താലൂക്കുകളിലും വരൾച്ച ശക്തമായി ബാധിച്ചിട്ടുണ്ട്. മുളക് കർഷകർക്ക് മാത്രം ഇത്തവണ 2000 കോടി രൂപയുടെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വേനൽ കാലത്ത് സാധാരണ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായം വരൾച്ച ഇത്രയും കടുത്തിട്ടും നൽകിയില്ലെന്നാരോപിച്ചാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുൾപ്പെടുന്ന മന്ത്രിതല സംഘം നൽകുന്ന റിപ്പോർട്ടിനനുസരിച്ചാണ് കേന്ദ്രസർക്കാർ നിലപാടെടുക്കേണ്ടത്. എന്നാൽ സംഘം വരൾച്ച പഠിച്ച് 2023 ഡിസംബറിൽ തന്നെ റിപ്പോർട്ട് നൽകിയിരുന്നു എന്നും സംഭവത്തിൽ യാതൊരു നടപടിയും ഇപ്പോഴും കേന്ദ്രം സ്വീകരിച്ചിട്ടില്ല എന്നും കർണാടകത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ റിട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതിന്പകരം കേന്ദ്രസർക്കാരുമായി ചർച്ചയ്ക്കു തയ്യാറായിരുന്നെങ്കിൽ പ്രശ്നം നേരത്തെ തന്നെ പരിഹരിക്കാമായിരുന്നു എന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.

ഈ മറുപടിക്കു ശേഷമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഒരു മത്സരത്തിലേക്ക് പോകേണ്ടതില്ല എന്ന് ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടത്. നിരവധി സംസ്ഥാനങ്ങളാണ് ഇപ്പോൾ കേന്ദ്രഫണ്ട് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നെന്നാരോപിച്ച് കോടതിയെ സമീപിക്കുന്നത് എന്നും കോടതിപറഞ്ഞു. സംസ്ഥാനങ്ങളുടെ നികുതിവിഹിതം ആവശ്യപ്പെട്ടുകൊണ്ട് കേരളവും പഞ്ചാബുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ പ്രതികരണമാവശ്യപ്പെട്ട് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും