INDIA

അടുത്ത സെൻസസിനൊപ്പം ജാതി തിരിച്ചുള്ള കണക്കുകളും ശേഖരിക്കാൻ കേന്ദ്രസർക്കാർ; ജാതിക്കോളവും ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ട്

വെബ് ഡെസ്ക്

അടുത്ത സെൻസസിൽ ജാതിതിരിച്ചുള്ള കണക്കുകളുടെ ശേഖരവും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ സജീവമായി ആലോചിക്കുന്നതായി റിപ്പോർട്ട്. സെൻസസിൽ ആളുകളുടെ ജാതി രേഖപ്പെടുത്താൻ കോളം ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വിഷയത്തിൽ ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒപ്പം നിലവിൽ സെൻസസ് നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല.

പട്ടികജാതി (എസ്‌ സി), പട്ടികവർഗം (എസ്‌ ടി) എന്നിവയൊഴികെ, സെൻസസിൻ്റെ ഭാഗമായി ജനസംഖ്യയുടെ ജാതി തിരിച്ചുള്ള കണക്കെടുപ്പ് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെയും നടന്നിട്ടില്ല. കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും ജാതി സെൻസസ് നടത്താനുള്ള ശക്തമായ സമ്മർദത്തിനൊപ്പം സഖ്യ കക്ഷികളില്‍ നിന്നുകൂടി ആവശ്യം ഉയരുന്നതിനിടയിലാണ് കേന്ദ്രത്തി നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. " ജാതി സെൻസസ് നടത്തണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം സെൻസസ് അനിശ്ചിതമായി വൈകാനുള്ള ഒരു കാരണമാണ്. ഏതൊരു തെറ്റായ വിവരണവും മുഴുവൻ പ്രക്രിയയെയും അസ്വസ്ഥമാക്കും, ” സർക്കാറുമായി ബന്ധപ്പെട്ട ഉറവിടം വ്യക്തമാക്കി.

ജാതി തിരിച്ചുള്ള കണക്കെടുപ്പ് സ്വതന്ത്ര ഇന്ത്യയിൽ നടത്തിയിട്ടില്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) കീഴിൽ 2011-ൽ, രാജ്യത്ത് ജാതി കണക്കെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ ഈ സർവേയിലെ കണ്ടെത്തലുകൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. 2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസിൽ (എസ്ഇസിസി) രേഖപ്പെടുത്തിയ ജാതിവിവരങ്ങൾ തെറ്റുകൾ നിറഞ്ഞതാണെന്നും കൃത്യതയില്ലാത്തതാണെന്നും 2021-ൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

നേരത്തെ 2015ൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ ജാതി സെൻസസ് കമ്മീഷൻ ചെയ്തിരുന്നു. എന്നാൽ യുപിഎ സർക്കാരിന് സമാനമായി കർണാടക സർക്കാരും ഈ റിപ്പോർട്ട് പുറത്തുവിട്ടില്ല. 2023-ൽ ബിഹാർ സ്വതന്ത്രമായി ജാതി സെൻസസ് നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ബിഹാറിൽ ഓഫ്‌ലൈൻ, ഡിജിറ്റൽ മോഡുകളിൽ ശേഖരിച്ച സർവേയിൽ ആളുകൾക്ക് 215 വിഭാഗങ്ങളുടെ ഒരു പട്ടിക നൽകി അതിൽനിന്ന് അവരുടെ ജാതി തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്.

1931-ലെ സെൻസസ് പ്രകാരം രാജ്യത്തെ ആകെ ജാതികളുടെ എണ്ണം 4,147 ആയിരുന്നു, എസ്ഇസിസി 46 ലക്ഷത്തിലധികം ജാതികളുടെയും ഉപജാതികളുടെയും പേരുകളും സമാഹരിച്ചു. "ചില ജാതികൾ ഉപജാതികളായി വിഭജിക്കപ്പെടുമെന്ന് കരുതുകയാണെങ്കിൽ, മൊത്തം സംഖ്യ ഈ പരിധി വരെ ഉയർന്നതായിരിക്കാൻ സാധ്യതയില്ല. വിദ്യാഭ്യാസത്തിലോ ജോലിയിലോ പ്രാദേശിക അധികാരികളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലോ സംവരണത്തിന് ഡാറ്റയെ ആശ്രയിക്കാനാവില്ല," സത്യവാങ്മൂലത്തിൽ പറയുന്നു.

2011 ൽ ആണ് രാജ്യത്ത് അവസാന സെൻസസ് നടന്നതെന്നിരിക്കെ കഴിഞ്ഞ സെൻസസ് നടക്കേണ്ടിയിരുന്നത് 2021 ലാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടക്കേണ്ടിയിരുന്നത്. 2020-ൽ ഹൗസ്‌ലിസ്റ്റിങ്ങും ഹൗസിങ് ഷെഡ്യൂളും, 2021-ൽ ജനസംഖ്യാ കണക്കെടുപ്പും. എന്നാൽ ഇത് അനിശ്ചിതമായി നീണ്ടുപോയി. സെൻസസിൻ്റെ ആദ്യ ഘട്ടത്തോടൊപ്പമാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) അപ്‌ഡേറ്റ് ചെയ്യുക. ആളുകൾക്ക് സ്വന്തമായി വിവരങ്ങൾ ചേർക്കാവുന്ന ആദ്യത്തെ ഡിജിറ്റൽ സെൻസസ് കൂടിയാണ് അടുത്ത സെൻസസ്.

സെൻസസിൻ്റെ ആദ്യ ഘട്ടത്തിന് മൂന്ന് മാസം പുറപ്പെടുവിക്കുന്ന ഡീലിമിറ്റേഷൻ ഉത്തരവ് 2019 മുതൽ പത്ത് തവണ നീട്ടിയിട്ടുണ്ട്. സമാനമായി ജില്ലകൾ, തഹസീലുകൾ, പട്ടണങ്ങൾ, മുനിസിപ്പൽ സ്ഥാപനങ്ങൾ എന്നിവയുടെ ഭരണപരമായ അതിർത്തികൾ സംബന്ധിച്ച ഡീലിമിറ്റേഷൻ സമയപരിധി ഈ വർഷം ജൂൺ 30-ന് അവസാനിച്ചിരിക്കുകയാണ്.

ആദ്യ ഘട്ടത്തിനായുള്ള 31 ചോദ്യങ്ങൾ - ഹൗസ്‌ലിസ്റ്റിങ്, ഹൗസിങ് ഷെഡ്യൂൾ - 2020 ജനുവരി 9-ന് വിജ്ഞാപനം ചെയ്തു. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പിനായി 28 ചോദ്യങ്ങൾ അന്തിമമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. 26 ലക്ഷത്തിലധികം ജനസംഖ്യയുള്ള 36 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 76 ജില്ലകളിൽ 2019-ൽ നടത്തിയ ഒരു പ്രീ-ടെസ്റ്റ് എക്‌സൈസിലാണ് രണ്ട് ഘട്ടങ്ങളിലുമുള്ള അവസാന സെറ്റ് ചോദ്യങ്ങൾ ചോദിച്ചത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും