INDIA

ബസ്മതി അരിയുടെ കയറ്റുമതി താൽക്കാലികമായി നിർത്തിവച്ച് കേന്ദ്രം

വെബ് ഡെസ്ക്

ബസ്മതി അരിയുടെ കയറ്റുമതി താൽക്കാലികമായി നിർത്തിവച്ച് കേന്ദ്ര സർക്കാർ. ടണ്ണിന് 1200 ഡോളറിൽ (99,057 ഇന്ത്യൻ രൂപ) താഴെ വിലയ്ക്ക് വിദേശത്തേക്ക് വിൽക്കുന്ന ബസ്മതി അരിയുടെ കയറ്റുമതിയാണ് താൽക്കാലികമായി നിർത്തിവച്ചത്. വില പരിധിക്ക് മുകളിലുള്ള അരിയുടെ കയറ്റുമതി തുടർന്നും അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ബസ്മതി അരിയുടെ കയറ്റുമതിയിൽ ഏർപ്പെടുത്തി ഇന്നലെയാണ് വാണിജ്യ മന്ത്രാലയത്തിൽ നിന്ന് അഗ്രികൾച്ചർ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (APEDA) ഉത്തരവ് ലഭിക്കുന്നത്. ഒരു മെട്രിക് ടണ്ണിന് 1200 യുഎസ് ഡോളറിൽ താഴെ മൂല്യമുള്ള എല്ലാ വിദേശ ബസ്മതി വിൽപ്പന കരാറുകളും നിർത്തിവയ്ക്കണം. അത്തരത്തിലുള്ള എല്ലാ കയറ്റുമതി കരാറുകളും എപിഇഡിഎ ചെയർമാൻ രൂപീകരിച്ച ഒരു കമ്മിറ്റി വിലയിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

39,540 കോടി രൂപയിലധികം മൂല്യമുള്ള ബസ്മതി അരി കൂടുതലും മിഡിൽ ഈസ്റ്റിലേക്കും അമേരിക്കയിലേക്കുമാണ് 2022-2023 വർഷത്തിൽ കയറ്റുമതി ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 20ന് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഇതുമൂലം 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ആഗോള വില വർദ്ധിച്ചത്. ബസ്മതി കയറ്റുമതിയിലെ പുതിയ നിയന്ത്രണങ്ങൾ ആഗോള വിലയിൽ വീണ്ടും വർദ്ധനവുണ്ടാക്കും.

കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച പുഴുക്കലരിക്ക് 20% കയറ്റുമതി തീരുവ ചുമത്തിയിരുന്നു. 5 ദശലക്ഷം ടൺ അധിക ഗോതമ്പും 2.5 ദശലക്ഷം ടൺ അരിയും ലേലത്തിലൂടെ വിൽക്കുമെന്ന് ഓഗസ്റ്റ് 8നാണ് കേന്ദ്രം പ്രഖ്യാപിച്ചത്. വ്യാപാരികൾക്ക് വിൽക്കുന്ന അളവ് കൂട്ടുന്നതിന് അരിയുടെ കരുതൽ വില കിലോയ്ക്ക് 31 രൂപയിൽ നിന്ന് 29 രൂപയായി കുറയ്ക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്