INDIA

ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ ഇനി സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാം; 58 വർഷം പഴക്കമുള്ള ഉത്തരവ് റദ്ദാക്കി കേന്ദ്ര സർക്കാർ

വെബ് ഡെസ്ക്

രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രം പിൻവലിച്ചു. 1966 നവംബർ 30, 1970 ജൂലൈ 25, 1980 ഒക്ടോബർ 28 മുതലായ തീയതികളിൽ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകൾ റദ്ദാക്കിയ ഈ തീരുമാനം സർക്കാർ ജീവനക്കാർക്ക് ആർഎസ്എസ്സിന്റെ പ്രവർത്തനങ്ങളിൽ തടസങ്ങളേതുമില്ലാതെ പ്രവർത്തിക്കുന്നതിന് വഴിയൊരുക്കും.

1948ൽ മഹാത്മാ ഗാന്ധിയുടെ വധത്തോടെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലാണ് ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിക്കുന്നത്. പിന്നീട് ഈ ഉത്തരവ് പിൻവലിക്കപ്പെട്ടുവെങ്കിലും 1966ഓടെ കൂടി സംഘടനയുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിൽ ഭാഗമാകുന്നതിൽ നിന്നും സർക്കാർ ജീവനക്കാരെ ഔദ്യോഗികമായി വിലക്കിക്കൊണ്ടുള്ള ഉത്തരവ് അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ പുറപ്പെടുവിക്കുകയായിരുന്നു. 58 വർഷത്തോളം പഴക്കമുള്ള ഈ ഉത്തരവ് പിൻവലിക്കുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

2024 ജൂൺ 4ന് ശേഷം വഷളായ ആർഎസ്എസിന്റെയും നരേന്ദ്ര മോദിയുടെയും ബന്ധം ബലപ്പെടുത്തുന്നതിനായാണ് ഈ നീക്കമെന്നു മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ് സമൂഹമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആരോപിച്ചു. അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തു പോലും നിലനിന്നിരുന്ന ഈ വിലക്ക് പിൻവലിക്കുന്നതിലൂടെ ഉദ്യോഗസ്ഥവൃന്ദത്തിനു ഇനി കാക്കി നിക്കർ ധരിച്ച് ജോലിക്കെത്താൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു. ആറ് പതിറ്റാണ്ടായി തുടരുന്ന ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ കോൺഗ്രസ് നേതാവ് പവൻ ഖേദയും വിമർശിച്ചു.

1966ലെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പിൻവലിച്ചതിന് നരേന്ദ്ര മോദി സർക്കാർ പ്രശംസ അർഹിക്കുന്നുവെന്നും വിമർശനങ്ങൾക്ക് മറുപടിയായി ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.എന്നാൽ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കേന്ദത്തിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പരസ്യമായി പ്രകടിപ്പിക്കാൻ ഈ ഉത്തരവ് കാരണമായേക്കും എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ഇന്ത്യൻ രാഷ്രീയത്തിൽ നിരവധി തവണ തർക്കവിഷയമായിട്ടുള്ള സംഘടനയാണ് ആർഎസ്എസ്. പല കാരണങ്ങളാൽ പല തവണ ഇന്ത്യത്തിൽ നിരോധിക്കപ്പെട്ട ഈ സംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്രം പുറപ്പെടുവിച്ച ഈ ഉത്തരവ് വരും ദിവസങ്ങളിൽ ചർച്ചകൾക്ക് വഴി വെച്ചേക്കാം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?