INDIA

ഐപിസിയും സിആര്‍പിസിയും ചരിത്രത്തിലേക്ക്; ജൂലൈ ഒന്നുമുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍, വിജ്ഞാപനം ഇറങ്ങി

വെബ് ഡെസ്ക്

പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിതയും ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിതയും, ഭാരതീയ സാക്ഷ്യ അധിനിയമവും ജൂലൈ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ. 1860-ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡിനും (ഐപിസി) 1973-ൽ അവതരിപ്പിക്കപ്പെട്ട കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിനും (സിആർപിസി) 1872-ൽ അവതരിപ്പിക്കപ്പെട്ട ഇന്ത്യൻ എവിഡൻസ് ആക്ടിനും പകരമാണ് പുതിയ നിയമങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചത്.

2023 ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് പിന്നീട് ഡിസംബറിൽ താൽകാലികമായി പിന്‍വലിച്ചിരുന്നു. പാർലമെന്ററി സമിതി നൽകിയ ശിപാര്‍ശകൾ കൂടി ഉൾപ്പെടുത്തി വീണ്ടും അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു പിൻവലിച്ചത്. ബിജെപി എംപി ബ്രിജ് ലാലായിരുന്നു സമിതിയുടെ അധ്യക്ഷൻ. പിന്നീട് ബില്ല് വീണ്ടും അവതരിപ്പിച്ചു.

ഈ മൂന്ന് ക്രിമിനൽ നിയമങ്ങൾ രാജ്യത്തുടനീളം നടപ്പാക്കാൻ ഒൻപത് മാസം മുതൽ ഒരു വർഷം വരെ സമയം എടുക്കും. അടുത്ത രണ്ട് മാസത്തിനുള്ളിൽ അഹമ്മദാബാദിൽ പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ പ്രധാന ഉദ്യോഗസ്ഥരും വിഷയത്തിൽ പരിശീലനം നേടിയവരാണെന്ന് ഉറപ്പാക്കാൻ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന് (ബിപിആർ ആൻഡ് ഡി) കീഴിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ട്രെയിനിങ്-ഓഫ്-ട്രെയിനേഴ്സ് (ടിഒടി) പ്രോഗ്രാമിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും പരിശീലിപ്പിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള 3,000 ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജുഡീഷ്യറിയെ പരിശീലിപ്പിക്കാൻ ബിപിആർ ആൻഡ് ഡിയുടെ ഭോപ്പാൽ ആസ്ഥാനമായുള്ള സെൻട്രൽ അക്കാദമി ഫോർ പോലീസ് ട്രെയിനിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമങ്ങൾ ഫോറൻസിക്-അധിഷ്ഠിത അന്വേഷണങ്ങൾക്ക് പ്രാധാന്യം നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആറ് മാസത്തിനുള്ളിൽ 885 പോലീസ് ജില്ലകളിലായി 900 ഫോറൻസിക് സയൻസ് ലബോറട്ടറി വാനുകൾ പുറത്തിറക്കും. 75 പോലീസ് ജില്ലകളിൽ ഇതിനോടകം ഇതിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത പ്രകാരം ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുള്ള കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാണ്.

നേരത്തെ ഉണ്ടായിരുന്ന നിയമങ്ങളുടെ കേവലം ഹിന്ദി വിവർത്തനം മാത്രമാണ് ഇത് എന്നും, കൊളോണിയൽ നിയമങ്ങൾ മാറ്റുന്നു എന്ന അവകാശവാദത്തോടെ അവതരിപ്പിച്ച പുതിയ നിയമങ്ങൾ കൊളോണിയൽ നിയമത്തെ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണെന്നും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങളെ എതിർത്തുകൊണ്ട് എട്ടോളം എംപിമാർ വിയോജനക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും