INDIA

സ്വവർഗ വിവാഹങ്ങൾ നിയമപരമാക്കൽ; സംസ്ഥാനങ്ങളോട് നിലപാട് തേടി കേന്ദ്രം

വെബ് ഡെസ്ക്

ഇന്ത്യയിൽ സ്വവർഗവിവാഹങ്ങൾ നിയമപരമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കവേ, വിഷയത്തിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിലപാട് തേടി കേന്ദ്രം. 10 ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാട് അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം ആവശ്യപ്പെട്ടുള്ള ഹർജികളിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കണമെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം കോടതി നിരസിച്ചതോടെ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താനും അവരുടെ അഭിപ്രായം കോടതിയിൽ അവതരിപ്പിക്കാനും അനുവദിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അതുവരെ വിഷയത്തിൽ നടപടികൾ നിർത്തിവയ്ക്കണം. വിഷയം നിയമനിർമ്മാണ സഭയുടെ പരിധിയിൽ വരുന്നതിനാൽ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും വീക്ഷണം ആവശ്യമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

“ഈ വിഷയത്തിൽ ഏത് തീരുമാനത്തിനും നിലവിലുള്ള സാമൂഹിക ആചാരങ്ങൾ, സമ്പ്രദായങ്ങൾ, മൂല്യങ്ങൾ, മാനദണ്ഡങ്ങൾ, സംസ്ഥാന നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ ആവശ്യമാണ്. ഇത് സമൂഹത്തിന്റെ വിവിധ വശങ്ങളിൽ പ്രചാരത്തിൽ ഉള്ളതായിരിക്കാം. ഫലപ്രദമായ വിധിനിർണ്ണയത്തിനായി എല്ലാ സംസ്ഥാന സർക്കാരുകളുടെയും കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തി ഒരു സംയോജിതവും യോജിച്ചതുമായ കാഴ്ചപ്പാട് കോടതിയിൽ അവതരിപ്പിക്കേണ്ടത് പ്രധാനമാണ്," എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം അയച്ച കത്തിൽ പറയുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികളിൽ വാദം കേള്‍ക്കുന്നത്. സ്വവർഗ വിവാഹത്തെ എതിർക്കുന്ന നിലപാടാണ് കേന്ദം ആദ്യം മുതലേ സ്വീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 12നും ഏപ്രില്‍ 16നും സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന്‌റെ സാധുത ചോദ്യംചെയ്യുകയാണ് സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ മുൻകാല കോടതി ഉത്തരവുകളും സ്വവർഗരതി കുറ്റകരമല്ലാതാക്കുന്ന വിധിയും കണക്കിലെടുത്ത് സ്വവർഗ വിവാഹത്തിനുള്ള അവകാശം അനുവദിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. സ്‌പെഷ്യൽ മാരേജ് ആക്ടിൽ പുരുഷൻ, സ്ത്രീ എന്നീ വാക്കുകള്‍ക്ക് പകരം 'പങ്കാളി' എന്ന് പരാമർശിക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടു. വിവാഹമെന്ന സങ്കൽപ്പം തന്നെ മാറിയിരിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു.

ജനനേന്ദ്രിയമല്ല ലിംഗം നിർണയിക്കുന്നതെന്നും അത് കൂടുതൽ സങ്കീർണമായ ആശയമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. ഒരു പുരുഷൻ എന്നതോ സ്ത്രീ എന്നതോ സമ്പൂർണ സങ്കൽപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും