INDIA

സെന്തിൽ ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ; കുറ്റപത്രം സമർപ്പിച്ചു

വെബ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ ആഗസ്റ്റ് 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇതിന് മുൻപ് ബാലാജിയെ ആഗസ്റ്റ് ഏഴിന് അഞ്ചുദിവസത്തേയ്ക്ക് ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. കാലാവധി അവസാനിച്ചതോടെ ഇന്ന് സെഷൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അതേസമയം, ബാലാജിക്കെതിരെയുള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപ്പത്രം സമർപ്പിച്ചു. 170 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് ബാലാജിയെ ഇ ഡി വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. കോടതി ഉത്തരവ് വന്നതോടെ ജൂൺ 14ന് ഇ ഡി അറസ്റ്റ് ചെയ്ത ബാലാജി ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ തുടരും. പിടിച്ചെടുത്ത വിവിധ രേഖകളും കണ്ടെടുത്ത പണത്തിന്റെ രസീതുകളും ബാലാജിയുടെ മൊഴിയും ഇ ഡി ചാർജ് ഷീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം സെന്തിൽ ബാലാജി സമർപ്പിച്ച പരാതി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ബാലാജിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ഇതുവരെ ഏജൻസിക്ക് മുന്നിൽ ഹാജരായിട്ടില്ല. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് ബാലാജി, അശോകിന്റെ ഭാര്യ നിർമല, സെന്തിലിന്റെ ഭാര്യാ മാതാവ് പി ലക്ഷ്മി എന്നിവർക്ക് മൊഴി രേഖപ്പെടുത്തുന്നതിന് ഒന്നിലധികം തവണ സമൻസ് അയച്ചിരുന്നുവെന്നും എന്നാൽ അവർ ഇതുവരെ നേരിട്ട് ഹാജരായിട്ടില്ലെന്നും ഇ ഡി പ്രസ്താവനയിൽ പറയുന്നു. കരൂരിൽ സ്ഥിതി ചെയ്യുന്ന 30 കോടിയിലധികം വിലമതിക്കുന്ന നിർമലയുടെ 2.49 ഏക്കർ ഭൂമി ഇ ഡി മരവിപ്പിച്ചിരുന്നു.

മുൻ എഐഎഡിഎംകെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കെ തൊഴിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ചുള്ള കേസിൽ ജൂൺ 14നാണ് ഇ ഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് ബാലാജി.

അറസ്റ്റിലായ ദിവസം ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ബാലാജിയെ ഓമന്ദൂരാർ എസ്റ്റേറ്റിലെ ഗവൺമെന്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹേബിയസ് കോർപ്പസ് ഹ‍ർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് ബൈപാസ് ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കസ്റ്റഡി ചോദ്യം ചെയ്യലിനായി ഇഡിക്ക് കൈമാറുന്നതിന് മുമ്പായി സെന്തിൽ ബാലാജിയെ പുഴൽ സെൻട്രൽ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു.

ബാലാജിയുടെ അറസ്റ്റിന്റെ നിയമസാധുതയെക്കുറിച്ചും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള ഇഡിയുടെ അധികാരത്തെക്കുറിച്ചും ഡിവിഷൻ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള അധികാരം സംബന്ധിച്ച ചോദ്യത്തിൽ വിഷയം പരാമർശിച്ച മൂന്നാമത്തെ ജഡ്ജിയും ഇഡിയെ അനുകൂലിച്ചാണ് സംസാരിച്ചത്. തുടർന്ന് ഈ വിധി ശരിവച്ച സുപ്രീം കോടതി ചോദ്യം ചെയ്യലിനായി ബാലാജിയെ അഞ്ച് ദിവസം കസ്റ്റഡിയിൽ വയ്ക്കാൻ ഇഡിക്ക് അനുവാദം നൽകുകയായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?