INDIA

പാർലമെന്റ് ആക്രമണം: കെട്ടിടത്തിന്റെ സുരക്ഷാച്ചുമതല ഇനി സിഐഎസ്എഫിന്

വെബ് ഡെസ്ക്

പാർലമെന്റ് കെട്ടിടത്തിന്റെ സുരക്ഷ ഇനി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്). അടുത്തിടെ നടന്ന പാർലമെന്റ് സുരക്ഷാ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹി പോലീസിൽനിന്ന് സുരക്ഷാ ചുമതല സിഐഎസ്‌എഫ് ഏറ്റെടുക്കുക.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവേശനം നടത്തുന്നവരെ പരിശോധിക്കുന്നതുൾപ്പടെ എല്ലാ അനുബന്ധ ഉത്തരവാദിത്തങ്ങളും സിഐഎസ്‌എഫ് ഏറ്റെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതിയതും പഴയതുമായ പാർലമെന്റ് സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും സിഐഎസ്എഫിന്റെ സമഗ്ര സുരക്ഷാ കവറേജിന് കീഴിൽ കൊണ്ടുവരും. പാർലമെന്റ് സെക്യൂരിറ്റി സർവീസ് (പിഎസ്എസ്), ഡൽഹി പോലീസ്, പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി) എന്നിവയുടെ നിലവിലുള്ള ഘടകങ്ങളും ഉണ്ടായിരിക്കും. സമുച്ചയത്തിനുള്ളിലെ സുരക്ഷ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവാദിത്തമായി തുടരും.

അതേസമയം കെട്ടിടത്തിനു പുറത്തുള്ള ഡൽഹി പോലീസ് സംരക്ഷണം തുടരും. സുരക്ഷാ പ്രോട്ടോക്കോളുകൾ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് മാറ്റം. സുരക്ഷാ ലംഘനത്തെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ട വിശദമായ സുരക്ഷാ സർവേയ്ക്ക് ശേഷമാണ് ചുമതലയേറ്റെടുക്കുക.

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളെ സംരക്ഷിക്കുന്ന സിഐഎസ്എഫിന്റെ സർക്കാർ ബിൽഡിങ് സെക്യൂരിറ്റി (ജിബിഎസ്) യൂണിറ്റിൽ നിന്നുള്ള വിദഗ്ധർ, സേനയുടെ ഫയർ കോംബാറ്റ് ആൻഡ് റെസ്‌പോൺസ് ഓഫീസർമാർ, നിലവിലെ പാർലമെന്റ് സെക്യൂരിറ്റി ടീമിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങിയ ടീം ഈ ആഴ്ച അവസാനത്തോടെ സർവേ നടത്തും. സർവേ നടത്തിയ ശേഷം സിഐഎസ്എഫ് റിപ്പോർട്ട് സമർപ്പിക്കും.

സെൻസിറ്റീവ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംയോജിത സുരക്ഷാ പരിരക്ഷ നൽകുന്ന കേന്ദ്ര സായുധ പോലീസ് സേനയാണ് സിഐഎസ്എഫ്. നിലവിൽ എയ്‌റോസ്‌പേസ് ഡൊമെയ്‌നുകൾ, സിവിൽ എയർപോർട്ടുകൾ, ആണവ സൗകര്യങ്ങൾ തുടങ്ങി പല കേന്ദ്ര സർക്കാർ മന്ത്രാലയ കെട്ടിടങ്ങളും ഉൾപ്പെടെ 350-ലധികം സ്ഥലങ്ങളിൽ സിഐഎസ്എഫ് സുരക്ഷാ ഒരുക്കുന്നുണ്ട്.

ഈ മാസം പതിമൂന്നിനായിരുന്നു പാർലമെൻറിൽ അതിക്രമമുണ്ടായത്. ശൂന്യവേള അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പായിരുന്നു സംഭവം. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സാഗര്‍ ശര്‍മ, ഡി മനോരഞ്ജൻ എന്നിവർ സഭാംഗങ്ങളുടെ ചേംബറിലേക്ക് ചാടുകയും മഞ്ഞകളറിലുള്ള സ്‌മോക് സ്‌പ്രേ ഉപയോഗിക്കുകയും ചെയ്തിരുന്നു.

അമോല്‍ ഷിന്‍ഡെ, നീലം ദേവി എന്നിവർ പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇവർക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ വിശാല്‍ ശര്‍മ എന്ന അഞ്ചാമനെ ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ എന്നയാളും കീഴടങ്ങിയിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും