INDIA

സമൂസയിൽ ഗർഭനിരോധന ഉറകളും കല്ലുകളും ഗുഡ്കയും; അഞ്ച് പേർക്കെതിരെ കേസ്, ബോധപൂർവം ചെയ്തതെന്ന് പോലീസ്

വെബ് ഡെസ്ക്

ചൂടോടെയൊരു സമൂസ കഴിക്കാൻ കൊതിച്ചിട്ട് അതു കിട്ടാതെ വന്നാൽ നമ്മളിൽ പലരും അസ്വസ്ഥരാവും. എന്നാൽ കിട്ടിയ സമൂസയിലെ ഫില്ലിങ് അൽപ്പം വ്യത്യസ്തമായാലോ? അത്തരമൊരു അനുഭവമാണ് മഹാരാഷ്ട്രയിലെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയുടെ കാന്റീനിൽ സമൂസ കഴിക്കാനെത്തിയവർക്കുണ്ടായത്.

വ്യത്യസ്തം എന്നു പറഞ്ഞാൽ, ഗർഭ നിരോധന ഉറകളും കല്ലുകളും ഗുഡ്കയുമൊക്കെ നിറച്ചത്. മഹാരാഷ്ട്രയിലെ പിംപാരി ചിഞ്ച്‌വാഡിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. കൃത്യമായ ആസൂത്രണത്തോടെ മനഃപൂർവം നടത്തിയ കുറ്റകൃത്യമാണിതെന്നാണ് പോലീസ് പറയുന്നത്.

റഹീം ഷെയ്ഖ്, അസ്ഹർ ഷെയ്ഖ്, മസർ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നിവർക്കതിരെയാണ് പൂനെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കമ്പനിയിലേക്ക് വിതരണം ചെയ്ത സമൂസകളിൽ പ്രതികൾ ഗർഭ നിരോധന ഉറകളും ഗുഡ്കയും കല്ലുകളും നിറക്കുകയായിരുന്നു.

ഓട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാർ തന്നെയാണ് സമൂസയിൽ ഗർഭ നിരോധന ഉറകളും കല്ലുകളും ഗുഡ്കയും കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കമ്പനിയിലേക്ക് സമൂസ നല്കാൻ കരാർ ഏറ്റെടുത്തിരുന്ന സ്ഥാപനത്തിന്റെ സൽപ്പേര് തകർക്കുകയെന്നതായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നാണ് പോലീസ് പറയുന്നത്.

കാറ്റലിസ്റ്റ് സര്‍വീസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കമ്പനി ക്യാന്റീനിലേക്ക് പലഹാരങ്ങൾ വിതരണം ചെയ്യാനുള്ള കരാർ നൽകിയത്. ഇവർ സമൂസ വിതരണം ചെയ്യാനായി മനോഹർ എന്റർപ്രൈസസ് എന്ന കമ്പനിക്ക് ഇവർ ഉപകരാർ നൽകിന്നു. മനോഹർ എന്റർപ്രൈസസിൽനിന്ന് നൽകിയ സമൂസകളിലാണ് ഗർഭ നിരോധന ഉറകളും മറ്റും കണ്ടെത്തിയത്. ഈ കമ്പനിയിലെ ജീവനക്കാരാണ് ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നിവർ.

മറ്റ് ജീവനക്കാരെ ചോദ്യം ചെയ്തതിൽനിന്നാണ് ഇവർ രണ്ട്പേരുമാണ് സമൂസയിൽ ഈ വസ്തുക്കൾ നിറച്ചതെന്ന് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ സംഭവത്തിൽ പങ്കുള്ള മറ്റ് പ്രതികളെയും തിരിച്ചറിയുകയായിരുന്നു.

ഭക്ഷണത്തിൽ മായം ചേർത്തതിന് നേരത്തെ ഈ കമ്പനിയിൽനിന്ന് പിരിച്ചുവിട്ടവരാണ് മറ്റ് മൂന്ന് പേർ. എസ്ആർഎ എന്‍റർപ്രൈസസിന്‍റെ നിർദേശ പ്രകാരമാണ് മനോഹർ എന്‍റർപ്രൈസിനെ അപകീർത്തിപ്പെടുത്താൻ തങ്ങള്‍ സമൂസയിൽ കോണ്ടവും ഗുഡ്കയും നിറച്ചതെന്ന് തൊഴിലാളികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

നേരത്തെ എസ്ആർഎ എൻ്റർപ്രൈസസ് എന്ന കമ്പനിക്കായിരുന്നു ഇവിടെ സമൂസ നൽകുന്നതിന് കരാർ നൽകിയിരുന്നത്. ഓട്ടോമൊബൈൽ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായി ഈ കമ്പനിയുമായി ബന്ധപ്പെട്ടയാളാണ് പ്രതികൾക്ക് ഈ പ്രവൃത്തി നടത്താൻ നിർദേശം നൽകിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം