INDIA

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

വെബ് ഡെസ്ക്

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം. ഒരു പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചെന്നാരോപിച്ചാണ് പുതിയ അക്രമ സംഭവങ്ങൾ. ലോക്കൽ പോലീസ് സ്റ്റേഷനിൽ നടന്ന കല്ലേറിൽ തൃണമൂൽ എംഎൽഎ സുകുമാർ മഹ്തോയുടെ സഹായി ടാറ്റൻ ഗയെനു പരിക്കേറ്റു.

തൃണമൂൽ കോൺഗ്രസ് സർക്കാർ തങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ ഇന്ന് സന്ദേശ്ഖാലിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വർഷം ആദ്യം ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ നടന്ന സംഘർഷങ്ങളും പ്രതിഷേധങ്ങളും വലിയ തോതിലുള്ള ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഭൂമികയ്യേറ്റവും ലൈംഗികാരോപണങ്ങളും ഉന്നയിച്ച് സ്ത്രീകൾ തെരുവിലിറങ്ങിയതോടെ ബംഗാളിലെ തൃണമൂൽ സർക്കാരും മുഖ്യമന്ത്രി മമത ബാനർജിയും ഒരുപോലെ പ്രതിരോധത്തിൽ ആവുകയായിരുന്നു.

ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂൽ നേതാക്കൾക്കെതിരെ സന്ദേശ്ഖാലിയിലെ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമായിരുന്നു പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങൾ. പ്രാദേശിക തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവായ ഷെയ്ഖ് ഷാജഹാനെതിരെയാണ് ആരോപണങ്ങളുടെ കുത്തൊഴുക്കുണ്ടായത്. ടിഎംസിയിലെ പ്രമുഖനും ശക്തനുമായിരുന്നു ഷെയ്ഖ് ഷാജഹാൻ. ഷാജഹാനും കൂട്ടരും ചെമ്മീന്‍ കൃഷിക്കായി ഭൂമി ബലമായി പിടിച്ചെടുക്കുകയും തങ്ങളെ പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയമാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ മുന്നോട്ടുവന്നു. വർഷങ്ങളോളം അനുഭവിച്ച ചൂഷണത്തിന്റെയും ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന്റെയും കഥകളാണ് ഈ സ്ത്രീകൾ പങ്കുവെച്ചത്. ഉത്തം സർദാർ, ഷിബാപ്രസാദ് ഹസ്ര എന്നിവരുൾപ്പെടെ മറ്റ് ടിഎംസി നേതാക്കൾക്കെതിരെയും ആരോപണങ്ങൾ ഉണ്ടായിരുന്നു.

ആരോപണങ്ങളും കോടിക്കണക്കിന് രൂപയുടെ റേഷൻ വിതരണ കുംഭകോണത്തിൽ ഇഡി റെയ്ഡും വന്നതോടെ ഷെയ്ഖ് ഷാജഹാൻ ഒളിവിൽ പോയി. ഷാജഹാനെ പിടികൂടാൻ സാധിക്കാതെ വന്നതോടെ പ്രതിഷേധം കനക്കുകയും സംഘർഷങ്ങൾക്ക് വഴി വെക്കുകയും ചെയ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ മുളവടികളും ചൂലുമായി തെരുവിലിറങ്ങി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപി നേതാക്കള്‍ ബംഗാള്‍ സര്‍ക്കാരിന് എതിരെ രംഗത്തുവന്നിരുന്നു.

55 ദിവസത്തെ തിരച്ചിലിനൊടുവിലാണ് പിന്നീട് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലാകുന്നത്. ദേശീയ തലത്തില്‍ ചര്‍ച്ചയായ സംഭവത്തില്‍ നേരത്തെ കല്‍ക്കട്ട ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകളി‍ല്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ 100 ശതമാനം അപമാനകരമാണ് എന്നായിരുന്നു നേരത്തെ ഹൈക്കോടതി വിഷയത്തെ നിരീക്ഷിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും സന്ദേശ്ഖാലിയിലെ ഭൂമി കയ്യേറ്റവും സംബന്ധിച്ച പരാതികൾ സിബിഐ അന്വേഷിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി പിന്നാലെ ഉത്തരവിട്ടിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും