INDIA

'മോദി എന്തിനെയാണ് ഭയക്കുന്നത്?' രാഹുലിന്റെ പ്രസംഗം സന്‍സദ് ടി വി വെട്ടിക്കുറച്ച് സംപ്രേഷണം ചെയ്തു, ആരോപണവുമായി കോൺഗ്രസ്

വെബ് ഡെസ്ക്

മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച സംപ്രേഷണം ചെയ്യുന്നതിൽ സൻസദ് ടിവി പക്ഷപാതം കാട്ടിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചര്‍ച്ചയില്‍ 37 മിനിട്ട് പ്രസംഗിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ 14 മിനിട്ട് ഭാഗം മാത്രമാണ് പാർലമെന്റിന്റെ ഔദ്യോഗിക ചാനലായ സന്‍സദ് ടി വി സംപ്രേഷണം ചെയ്തതെന്നാണ് ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തി. മോദി എന്തിനെയാണ് ഭയക്കുന്നതെന്ന് ജയ്റാം രമേശ് എക്സില്‍ കുറിച്ചു.

''അന്യായമായി അയോഗ്യനാക്കപ്പെട്ട ശേഷം തിരിച്ച് സഭയിലെത്തിയ രാഹുല്‍ 12.09 PM മുതല്‍ 12.46PM വരെയാണ് പ്രസംഗിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഏതാണ്ട് 37 മിനുട്ട് രാഹുല്‍ സംസാരിച്ചു. എന്നാല്‍ അതില്‍ വെറും 14 മിനുട്ട് 37 സെക്കൻഡ് മാത്രമാണ് സന്‍സദ് ടിവി സംപ്രേഷണം ചെയ്തത്. അതായത് 40 ശതമാനം സ്‌ക്രീന്‍ ടൈം. എന്തിനെയാണ് മോദി പേടിക്കുന്നത്.'' ജയറാം രമേശ് കുറിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സംപ്രേഷണത്തിനിടെ കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സന്‍സദ് ടിവിയില്‍ സ്‌ക്രോള്‍ ചെയ്തത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. സഭ അല്‍പനേരം തടസപ്പെട്ടു. പിന്നാലെ ബിജെപിയുടെ നിഷികാന്ത് ദുബെ പ്രസംഗിക്കാനെത്തിയെങ്കിലും പ്രതിപക്ഷം വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ചു. പിന്നീട് സ്പീക്കര്‍ ഓം ബിര്‍ള അത്തരത്തിലുള്ള വിവരങ്ങള്‍ സ്ക്രോള്‍ ചെയ്യുന്നത് നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിച്ച ശേഷം സൻസദ് ടിവി പക്ഷപാതം കാട്ടുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ ഓഗസ്റ്റ് രണ്ടിന് പരാതി നല്‍കിയിരുന്നു. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തില്‍ പ്രതിപക്ഷ ബെഞ്ചുകളുടെ ദൃശ്യങ്ങളും ഇടപെടലുകളും കാണിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് സൻസദ് ടി വി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രജിത് പുനാനിക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാർച്ചിൽ നടന്ന പാർലമെന്റ് സമ്മേളനത്തിലും ഇതേ നിലപാടാണ് സൻസദ് ടിവി സ്വീകരിച്ചത്. അന്ന് രാഹുല്‍ ഗാന്ധി ഇന്ത്യയെ വിദേശത്ത് അപമാനിച്ചെന്നാരോപിച്ച് രാാഹുല്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം പ്രതിഷേധം കടുപ്പിച്ചതായിരുന്നു തുടക്കം. തുടർന്ന് സ്ഥിതി​ഗതികൾ രൂക്ഷമായതോടെ രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ല. ബഹളത്തിനിടെ ലോക്സഭാ നടപടികൾ സൻസദ് ടിവി സംപ്രേഷണം ചെയ്തത് ശബ്ദമില്ലാതെയായിരുന്നു. ‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനുവേണ്ടി’യാണ് സൻസദ് ടി വി ശബ്ദമില്ലാതെ പ്രതിഷേധം സംപ്രേഷണം ചെയ്തതെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്. ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും