INDIA

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്: 20 സീറ്റ് ആവശ്യപ്പെട്ട് ആം ആദ്മി, സഖ്യചർച്ചയിൽ കോൺഗ്രസിന് തിരിച്ചടി

വെബ് ഡെസ്ക്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടി. ആം ആദ്മി 20 സീറ്റുകൾ ആവശ്യപ്പെട്ടതാണ് സഖ്യ ചർച്ചയിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ (സിഇസി) ആദ്യ യോഗത്തിൽ മുതിർന്ന നേതാവ് ഈ ആവശ്യം വിശദീകരിക്കുന്ന എഎപിയുടെ പട്ടിക അവതരിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപിയെ വീഴ്ത്താനുള്ള ആദ്യഘട്ട പദ്ധതികൾ അവലോകനം ചെയ്യാനായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗം. എന്നാൽ കോൺഗ്രസിന്റെ താത്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ആം ആദ്മിയുടെ ആവശ്യങ്ങൾ മൂലം സഖ്യചർച്ചകളിൽ നേരിടുന്ന തടസങ്ങളും മറ്റു പ്രതിസന്ധികളും യോഗത്തിൽ സുപ്രധാന വിഷയമായി ഉയർന്നു.

ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്ന ഹരിയാനയിൽ ഭരണമുറപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നിരുന്നാലും എഎപി അടക്കമുള്ള സഖ്യകക്ഷികൾക്ക് സീറ്റ് വിഭജിച്ച് നൽകുന്നത് സംബന്ധിച്ച് പ്രതിസന്ധികൾ തിരിച്ചടിച്ചേക്കാം എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഎപി 20 സീറ്റുകൾ ആവശ്യപ്പെട്ടത് എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനുപകരമായി നിയമസഭാ സീറ്റുകളിൽ ആനുപാതികമായ വിഹിതം തങ്ങൾക്ക് ലഭിക്കുമെന്നാണ് എഎപിയുടെ വിശ്വാസം. എന്നാൽ കോൺഗ്രസ് പാളയത്തിൽ ഇക്കാര്യത്തിൽ അസ്ഥിരത തുടരുകയാണ്.

വെല്ലുവിളികളും പ്രതിസന്ധികളും നിലനിൽക്കുന്നുണ്ടെങ്കിലും എഎപിയുമായി സഖ്യമുണ്ടാക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇപ്പോഴും തയാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത പരിഗണിക്കണമെന്നും സീറ്റുകളുടെ എണ്ണം കുറച്ച് മറ്റൊരു നിർദേശവുമായി മടങ്ങിവരണമെന്നും കോൺഗ്രസ് നേതൃത്വം എഎപി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി ഹൈക്കമാൻഡിൻ്റെ നിർദേശങ്ങൾക്കനുസൃതമായി എഎപിയുടെ ആവശ്യം 20 സീറ്റിൽ നിന്ന് ഗണ്യമായി കുറയ്ക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടാനാണ് സാധ്യത. എന്നിരുന്നാലും, സമാജ്‌വാദി പാർട്ടി പോലുള്ള മറ്റ് സഖ്യകക്ഷികളിൽ നിന്നുള്ള സീറ്റ് ആവശ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാകും.

അതേസമയം, വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നു എന്ന റിപ്പോർട്ടുകളെ എഎപി എംപി സഞ്ജയ് സിംഗ് സ്വാഗതം ചെയ്തിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്നും എഎപി നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചർച്ചകളുടെ പുരോഗതി സംബന്ധിച്ച് ഇരുപാർട്ടികളും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. ഫലം ഒക്‌ടോബർ എട്ടിന് പ്രഖ്യാപിക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്