INDIA

തെലങ്കാനയിൽ പ്രചരണ കാഹളം മുഴക്കി കോൺഗ്രസ്; സ്ത്രീകൾക്ക് സൗജന്യ യാത്രയുൾപ്പെടെ ആറ് വാഗ്ദാനങ്ങൾ

വെബ് ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയിൽ പ്രചരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ്. വിലക്കുറവിൽ ഗാർഹിക പാചകവാതകം, മഹാലക്ഷ്മി സ്കീം പ്രകാരം സ്ത്രീകള്‍ക്ക്‌ പ്രതിമാസം 2500 രൂപ എന്നിവ ഉൾപ്പെടെ ആറ് പദ്ധതികള്‍ തെലങ്കാനയിൽ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചു. ഞായറാഴ്ച ഹൈദരാബാദിലെ തുക്കുഗുഡയിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകവേ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടേത് പ്രഖ്യാപനങ്ങള്‍. നിലവിൽ സംസ്ഥാനം ഭരിക്കുന്ന ഭാരതീയ രാഷ്ട്ര സമിതി ബിജെപിയുടെ സഖ്യകക്ഷിയാണെന്നും ചടങ്ങിൽ സംസാരിച്ച രാഹുൽ ഗാന്ധി ആരോപിച്ചു. രണ്ടുദിവസം നീണ്ടുനിന്ന കോൺഗ്രസ് പ്രവർത്തന സമിതി യോഗത്തിന്റെ സമാപന റാലിയുടെ ഭാഗമായിരുന്നു പൊതുയോഗം.

വീടില്ലാത്തവർക്ക് ഭവനനിര്മാണത്തിന് 'ഇന്ദിരാമ്മ ഇന്ദ്ലു' പദ്ധതിയുടെ കീഴിൽ അഞ്ചുലക്ഷം രൂപ, 'മഹാലക്ഷ്മി' സ്‌കീമിൽ ഉൾപ്പെടുത്തി സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് പാചകവാത സിലണ്ടർ, ബസുകളിൽ സൗജന്യ യാത്ര എന്നിവ നൽകുമെന്നും കോൺഗ്രസ് പറഞ്ഞു. ഇതിനുപുറമെ 'ഗൃഹ ജ്യോതി' പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, 'യുവവികാസം' സ്‌കീം പ്രകാരം കോളേജ് വിദ്യാഭ്യാസത്തിന് അഞ്ചുലക്ഷം രൂപയുടെ സഹായവും കോച്ചിങ്ങിന് പ്രത്യേക സാമ്പത്തിക സഹായവും സോണിയ ഗാന്ധി പ്രഖ്യാപിച്ചു.

വയോജനങ്ങൾക്ക് 4,000 രൂപ പ്രതിമാസ പെൻഷനും 10 ലക്ഷം രൂപ രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസുമാണ് അഞ്ചാമത്തെ വാഗ്ദാനം. കൂടാതെ "ഋതു ഭരോസ" പ്രകാരം കർഷകർക്ക് 15,000 രൂപയും കർഷക തൊഴിലാളികൾക്ക് 12,000 രൂപയും പ്രതിവർഷം നൽകുമെന്നും കോൺഗ്രസ് പറഞ്ഞു. കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ക്യാബിനറ്റ് ചർച്ചയിൽത്തന്നെ ആറ് വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി.

സംസ്ഥാനത്തെ പ്രചരണത്തിന് തുടക്കമിട്ട രാഹുൽ ഗാന്ധി, ബിആർഎസിന്റെ പൂർണരൂപം 'ബിജെപി റിഷ്ദേദാർ (ബന്ധുക്കൾ) സമിതി' എന്നാണെന്ന് ആക്ഷേപിച്ചു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയെല്ലാം കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ്. എന്നാൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാക്കൾക്കുമെതിരെ യാതൊരു കേസുമില്ല. അതിനർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇവരെ രണ്ടാളെയും സ്വന്തം ആളുകളായാണ് കാണുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിആർഎസും ബിജെപിയും വെവ്വേറെ പാർട്ടികളാണെന്നാണ് പറയുന്നത്. എന്നാൽ അവരൊരു കൂട്ടുകെട്ടിലാണ് പ്രവർത്തിക്കുന്നത്. ബിജെപിക്ക് വേണ്ടപ്പോഴെല്ലാം ബിആർഎസ് എംപിമാർ ലോക്സഭയിൽ അവരെ പിന്തുണച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

തെലങ്കാനയിലെ എല്ലാ വിഭാഗം ജനങ്ങൾക്ക് വേണ്ടിയും കോൺഗ്രസ് പ്രവർത്തിക്കുന്നത് തന്റെ സ്വപ്‌നമാണെന്ന്‌ സോണിയ ഗാന്ധിയും പറഞ്ഞു. അതിനായി തങ്ങളെ പിന്തുണയ്ക്കണമെന്നും ജനങ്ങളോട് സോണിയ ആവശ്യപ്പെട്ടു. അടുത്തിടെ കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കൊടുത്ത അഞ്ചുവാഗ്ദാനങ്ങളും പാലിക്കപ്പെട്ടതായും കോൺഗ്രസ് അവകാശപ്പെട്ടു.

തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയത് ചന്ദ്രശേഖർ റാവുവിന്റെയും കുടുംബത്തിനും വേണ്ടിയല്ലെന്ന് രാഹുൽ തുറന്നടിച്ചു. അടുത്ത നൂറുദിവസത്തിനുള്ളിൽ ബിആർഎസ് സർക്കാർ താഴെവീഴുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സർക്കാർ കഴിഞ്ഞ ഒൻപതുവർഷത്തിനിടെ ജനങ്ങൾക്ക് നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. ബിആർഎസ് ബിജെപിയുടെ ബി ടീമാണ്. മോദിയും കെസിആറും കള്ളം പറയുകയും തെലങ്കാനയിലെ ജനങ്ങളെ കബളിപ്പിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും