INDIA

ജാതി സെന്‍സസ്, വിവാഹത്തിന് 10ഗ്രാം സ്വര്‍ണവും ധനസഹായവും; തെലങ്കാനയില്‍ 70 ഇന ഉറപ്പുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

വെബ് ഡെസ്ക്

അധികാരത്തിലേറി ആറു മാസത്തിനുള്ളില്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നത് ഉൾപ്പെടെ തെലങ്കാനയിൽ 70 ഇന ഉറപ്പുമായി കോൺഗ്രസ് പ്രകടനപത്രിക. 'അഭയ ഹസ്തം' എന്ന് പേരിട്ടിരിക്കുന്ന പത്രിക സ്ത്രീകളെയും കര്‍ഷകരെയും ലക്ഷ്യമിട്ടാണ് തയാറാക്കിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും.

ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപ ധനസഹായവും നൽകും. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളള പെണ്‍കുട്ടികള്‍ക്ക് 1.6 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും പറയുന്നു. 'ഇന്ദിരാമ്മ ഗിഫ്റ്റ്' എന്ന പേരിലുള്ള പദ്ധതി പ്രകാരമാണ് ധനസഹായം നല്‍കുന്നത്.

കര്‍ഷകര്‍ക്ക് തടസമില്ലാതെ വൈദ്യുതി നല്‍കും. തെലങ്കാന സമരത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിന് പ്രതിമാസം 25,000 രൂപ പെന്‍ഷനും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. ജാതി സെന്‍സസിനുശേഷം പിന്നാക്ക വിഭാഗത്തിന്റെ സംവരണം ഉയര്‍ത്തും.18 വയസിനു മുകളിലുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കും.

സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുന്ന 'മഹാലക്ഷ്മി' പദ്ധതി, തെലങ്കാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍ എന്നിവയും പ്രധാന വാഗ്ദാനങ്ങളാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കും പാട്ടത്തിനെടുത്ത കൃഷിഭൂമിക്കും ഏക്കറിന് 15,000 രൂപ ധനസഹായം നല്‍കുമെന്നും പത്രികയില്‍ ഉറപ്പ് നല്‍കുന്നു. കര്‍ഷക തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ വീതം നല്‍കും. 'ഋതു ഭരോസ' പദ്ധതിയിലൂടെ നെല്ലിന് ക്വിന്റലിന് 500 രൂപ ബോണസായി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും. 'ഇന്ദിരാമ്മ ഇന്ദ്‌ലു' പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടുവയ്ക്കാന്‍ സ്ഥലവും നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപയും നല്‍കും.

വിദ്യാര്‍ഥികള്‍ക്ക് കോളജ് ഫീസ് അടയ്ക്കാന്‍ അഞ്ചു ലക്ഷം രൂപയുടെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് കാര്‍ഡ് നല്‍കും. തെലങ്കാന പ്രക്ഷോഭത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വീടുവയ്ക്കാനായി 250 സ്‌ക്വയര്‍ഫീറ്റ് സ്ഥലം വീതം നല്‍കും. മുതിര്‍ന്ന പൗരന്‍മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അവിവാഹിതരായ സ്ത്രീകള്‍, ബീഡി തൊഴിലാളികള്‍, ചെത്തു തൊഴിലാളികള്‍, നെയ്ത്ത് തൊഴിലാളികള്‍, എയ്ഡ്‌സ് രോഗ ബാധിതര്‍ എന്നിവര്‍ക്ക് 4,000രൂപവീതം പ്രതിമാസ പെന്‍ഷന്‍ നല്‍കും.

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെന്‍ഷന്‍ 6000 രൂപയാക്കി ഉയര്‍ത്തും. അംഗന്‍വാടി അധ്യാപകരുടെ വേതനം 18,000 രൂപയാക്കും. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് 12,000 രൂപയുടെ ധനസഹായ പദ്ധതി നടപ്പാക്കും. മാധ്യമ പ്രവര്‍ത്തകര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കിയത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം