INDIA

'ചരിത്രം മറന്ന് അവര്‍ ജനാധിപത്യവും ഫെഡറലിസവും പഠിപ്പിക്കാന്‍ വരുന്നു'; കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മോദി 'തന്ത്രം'

വെബ് ഡെസ്ക്

പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും കോണ്‍ഗ്രസിനെ കണക്കറ്റ് പരിഹസിച്ചും പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന നിലയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ പ്രസംഗം. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. രാജ്യത്തെ വിഭജിക്കാനുള്ള ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. വടക്ക് - തെക്ക് വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രിയുടെ ആരോപണം.

"പല സംസ്ഥാനങ്ങളില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിരിച്ചുവിടുകയും മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ ജനാധിപത്യത്തെക്കുറിച്ചും ഫെഡറലിസത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് രാജ്യം നക്സലിസം കാരണം പ്രതിസന്ധി നേരിട്ടിരുന്നു. ശത്രുക്കള്‍ ഇന്ത്യയുടെ ഭൂമി കയ്യടക്കി. ആ ബുദ്ധിമുട്ടേറിയ കാലത്ത് നിന്ന് നമ്മള്‍ പുറത്ത് വന്നിരിക്കുന്നു. രാജ്യം പ്രശ്നങ്ങളില്‍നിന്ന് കരകയറി," പ്രധാനമന്ത്രി പറഞ്ഞു.

"ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റ് നേടാനാകില്ല എന്നൊരു വെല്ലുവിളി പശ്ചിമ ബംഗാളില്‍ നിന്ന് ഉയർന്ന് വന്നിട്ടുണ്ട്. 40 സീറ്റ് നിലനിർത്താന്‍ അവർക്ക് സാധിക്കട്ടെ എന്നാണ് ഞാന്‍ പ്രാർഥിക്കുന്നത്. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. സ്വന്തം ജോലി പോലും നിർവഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇന്ന് മുന്നോട്ട് പോകുന്നത്," നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

"ഒബിസി വിഭാഗത്തിന് സംവരണം അനുവദിക്കാത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. ജനറല്‍ വിഭാഗത്തിലുള്‍പ്പെടുന്ന പാവപ്പെട്ടവർക്ക് സംവരണം നല്‍കാത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. ബാബ സഹേബിന് ഭാരത രത്നയ്ക്ക് പരിഗണിക്കാത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. പകരം കുടുംബാംഗങ്ങള്‍ക്ക് ഭാരത രത്ന നല്‍കുകയായിരുന്നു അവർ. അവരാണ് സമൂഹിക നീതിയെക്കുറിച്ച് ഇപ്പോള്‍ പഠിപ്പിക്കുന്നത്," പ്രധാനമന്ത്രി വിമർശിച്ചു.

10 വർഷത്തെ കോണ്‍ഗ്രസ് ഭരണം കാരണം ലോകത്തിലെ അഞ്ച് ദുർബല സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഞങ്ങള്‍ ഭരിച്ച 10 വർഷം പരിശോധിക്കൂ. ഇപ്പോള്‍ ഏറ്റവും വലിയ അഞ്ച് സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു. ഒരുപാട് കഠിനാധ്വാനം ഈ നേട്ടത്തിലേക്കുള്ള യാത്രയിലുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

പ്രധാനമന്ത്രിയായിരിക്കെ ജവഹർലാല്‍ നെഹ്രു അന്നത്തെ മുഖ്യമന്ത്രിമാർക്കെഴുതിയ കത്തും നരേന്ദ്ര മോദി രാജ്യസഭയില്‍ വായിച്ചു. ''പ്രഥമ പ്രധാനമന്ത്രി എഴുതിയ കത്തിന്റെ വിവർത്തനമാണ് ഞാന്‍ ഇവിടെ വായിക്കുന്നത്. 'എനിക്ക് ഏതെങ്കിലും തരത്തിലുള്ള റിസർവേഷന്‍ ഇഷ്ടമില്ല, പ്രത്യേകിച്ചും സേവനങ്ങളുടെ കാര്യത്തില്‍. കാര്യക്ഷമതയില്ലായ്മയിലേക്ക് നയിക്കുന്ന എന്തിനേയും ഞാന്‍ എതിർക്കുന്നു,' ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ജനിച്ച നാള്‍ മുതല്‍ കോണ്‍ഗ്രസ് റിസർവേഷന് എതിരായിരുന്നെന്ന്. ഇന്ന് രാജ്യത്തിന് ആവശ്യം സഹകരണപരമായ ഫെഡറലിസമാണ്," മോദി കൂട്ടിച്ചേർത്തു.

എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും എല്ലാ കാലത്തും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടന്നും മോദി ആരോപിച്ചു. "രാജ്യത്തിന്റെ വികസനം, സംസ്ഥാനത്തിന്റെ വികസനം എന്ന ആശയം നമ്മള്‍ പിന്തുടരണം. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ മാത്രമെ രാജ്യത്തിന്റെ വികസനം സാധ്യമാകു. അതില്‍ തർക്കമില്ല. സംസ്ഥാനം ഒരു ചുവട് മുന്നോട്ട് വെച്ചാല്‍ രാജ്യത്തിന് രണ്ട് ചുവട് മുന്നോട്ട് വെക്കാനുള്ള ആത്മവിശ്വാസം ലഭിക്കും," പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും