INDIA

'യുപിഎസിലെ യു മോദി സർക്കാരിന്റെ യു ടേൺ': ഏകീകൃത പെന്‍ഷന്‍ സ്‌കീമിൽ കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ്

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏകീകൃത പെന്‍ഷന്‍ സ്‌കീം അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കോൺഗ്രസ്. യുപിഎസിലെ യു എന്നത് മോദി സർക്കാരിന്റെ യു ടേൺ ആണെന്നായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ പരിഹാസം. ദേശീയ പെൻഷൻ സംവിധാനത്തിന് (എൻപിഎസ്) കീഴിൽ 2004 ജനുവരി ഒന്നിന്ശേഷം സർവീസിൽ ചേർന്നവർക്ക് ശമ്പളത്തിൻ്റെ 50 ശതമാനം ഉറപ്പുനൽകുന്ന പെൻഷൻ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികരണം.

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യമായ ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

"യുപിഎസിലെ 'യു' എന്നത് മോദി സർക്കാരിൻ്റെ യു ടേണുകളെ സൂചിപ്പിക്കുന്നു! ജൂൺ 4-ന് ശേഷം, പ്രധാനമന്ത്രിയുടെ അധികാര ധാർഷ്ട്യത്തിന് മേൽ ജനങ്ങളുടെ ശക്തി വിജയിച്ചു. ദീർഘകാല മൂലധന നേട്ടം/ഇൻഡക്സേഷൻ സംബന്ധിച്ച ബജറ്റിൽ നിന്ന് പിന്നോട്ട് പോകുന്നു. വഖഫ് ബിൽ ജെപിസിക്ക് അയയ്ക്കുന്നു. ബ്രോഡ്കാസ്റ്റ് ബില്ലിൽ നിന്ന് പിന്നോട്ട് പോകുന്നു. ലാറ്ററൽ എൻട്രിയിൽ പിന്നോട്ട് പോകുന്നു," ഖാർഗെ സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. "ഞങ്ങൾ ഉത്തരവാദിത്തം ഉറപ്പാക്കുകയും 140 കോടി ഇന്ത്യക്കാരെ ഈ സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും!" അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം(യുപിഎസ്) എന്ന പേരില്‍ സർക്കാർ അവതരിപ്പിച്ചിരിക്കുന്ന പെന്‍ഷന്‍ സ്‌കീം ജീവനക്കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ്. ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം 18.5 ശതമാനമായി ഉയര്‍ത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. നിലവില്‍ 14.5 ശതമാനമാണ് കേന്ദ്ര വിഹിതം. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ 10 ശതമാനം വിഹിതം നല്‍കണമെന്ന വ്യവസ്ഥ തുടരും.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോഴുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍(എന്‍പിഎസ്) തുടരാനോ, പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറാനോ ഉള്ള അവസരവുമുണ്ട്. 2004-ന് ശേഷം എന്‍പിഎസിനു കീഴില്‍ വിരമിച്ചവര്‍ക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം കിട്ടും. 2025 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരും. 23 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്