INDIA

നിയമങ്ങൾ അതുപോലെ പകർത്തിവച്ചു, ഹിന്ദി അടിച്ചേല്‍പിക്കുന്നു; വിവാദ ക്രിമിനൽ നിയമങ്ങളിൽ എട്ട് എംപിമാരുടെ വിയോജനക്കുറിപ്പ്

വെബ് ഡെസ്ക്

കേന്ദ്രം പുതുതായി അവതരിപ്പിച്ച മൂന്ന് ക്രിമിനൽ നിയമങ്ങൾക്കുമെതിരെ എട്ട് എംപിമാരുടെ വിയോജനക്കുറിപ്പ്. പുതുതായി അവതരിപ്പിച്ച ക്രിമിനൽ നിയമങ്ങൾ നേരത്തേയുള്ളതിന്റെ ആവർത്തനമാണെന്നും, ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമാണെന്നുമാണ് വിയോജനക്കുറിപ്പിൽ പറയുന്നത്.

ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവയാണ് പുതിയ ക്രിമിനൽ നിയമങ്ങൾ. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവ് നിയമം എന്നിവയുടെ പുതിയ പതിപ്പാണ് ഈ നിയമങ്ങൾ. ഈ മൂന്ന് നിയമസംഹിതകളും ഉടച്ചുവാർത്ത് പുതുതായി അവതരിപ്പിക്കുന്നുവെന്ന അവകാശവാദവുമായാണ് കേന്ദ്രം ഈ നിയമങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ഇത് നേരത്തെയുള്ള നിയമങ്ങളുടെ അതേ പകർപ്പാണെന്നാണ് വിയോജനക്കുറിപ്പിൽ എംപിമാർ വിമർശിക്കുന്നത്.

കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം, അധിർ രഞ്ജൻ ചൗധരി, റവ്‌നീത് സിങ്, ദിഗ്‌വിജയ് സിങ് എന്നിവർ കോൺഗ്രസിൽ നിന്നും എൻ ആർ എലങ്കോയും ദയാനിധി മാരനും ഡിഎംകെയിൽ നിന്നും വിയോജിപ്പ് അറിയിച്ചു. തൃണമൂൽ കോൺഗ്രസിൽനിന്ന് ഡെറിക് ഒബ്രയനും കക്കോലി ഘോഷ് ദസ്തിദാറും വിയോജനക്കുറിപ്പ് നൽകി. ഓഗസ്റ്റ് 11ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട നിയമങ്ങൾ ഇപ്പോൾ 31അംഗ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി എംപി ബ്രിജ് ലാലാണ് കമ്മിറ്റിയുടെ തലപ്പത്ത്.

പി ചിദംബരം

പുതിയ മൂന്നു നിയമങ്ങളും നേരത്തെ ഉണ്ടായിരുന്ന നിയമങ്ങൾ അതുപോലെ പകർത്തിവച്ചതാണെന്നാണ് ചിദംബരം പറയുന്നത്. ചില നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനും, ചിലത് തമ്മിൽ ബന്ധിപ്പിക്കാനും വേണ്ടി മാത്രമാണ് പുതിയ നിയമസംഹിത എന്ന രീതിയിൽ ഇത് അവതരിപ്പിക്കപ്പെട്ടതെന്നും പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ചിദംബരം വിമർശിക്കുന്നു. ഇതിൽ ചിലമാറ്റങ്ങൾ അംഗീകരിക്കാവുന്നതും ചിലത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്നും ചിദംബരം പറഞ്ഞു.

പുതുതായി അവതരിപ്പിക്കപ്പെട്ട നിയമങ്ങളിൽ 93 ശതമാനവും നേരത്തെയുള്ള നിയമങ്ങളുടെ ആവർത്തനമാണെന്നാണ് തൃണമൂൽ എംപിമാരായ ഡെറിക് ഒബ്രയന്റെയും ഘോഷ് ദസ്തീദാറിന്റെയും വിമർശനം. ചില മാറ്റങ്ങൾ മാത്രം വരുത്തനാണെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ ആ മാറ്റങ്ങൾ കൊണ്ടുവന്നാൽ മതിയല്ലോ എന്നാണ് ഒബ്രിയൻ വിയോജനകൾകുറിപ്പിൽ പറയുന്നത്. കോൺഗ്രസ് എംപിമാരായ ദിഗ്‌വിജയ് സിങ്ങും അധിർ രഞ്ജൻ ചൗധരിയും സമാനമായ വിമർശനമുന്നയിച്ചു.

നിയമങ്ങളുടെ പേരിൽ മാത്രം മാറ്റം വരുത്തനാണെങ്കിൽ എന്തിന് ഇത്തരത്തിലൊരു നിയമനിർമാണം നടത്തിയെന്നാണ് അവരും വിയോജനക്കുറിപ്പിൽ എഴുതിയത്. കോടതിയുടെയും പോലീസിന്റെയും പ്രവർത്തനങ്ങളെ ഈ മാറ്റം കാര്യമായി ബാധിക്കുമെന്നും ദിഗ്‌വിജയ് സിങ് പറയുന്നു. ഏകദേശം 12ഓളം മാറ്റങ്ങളാണ് പ്രധാനമായും ഈ നിയമങ്ങളിൽ വന്നിട്ടുള്ളത്. ഇതിനു എന്തിനാണ് നിയമങ്ങൾ പൂർണ്ണമായും പരിഷ്കരിക്കുന്നതെന്നും കോൺഗ്രസ് എംപിമാർ ചോദിക്കുന്നു.

ഹിന്ദി അടിച്ചേൽപ്പിക്കൽ

നിയമങ്ങൾ പൂർണ്ണമായും ഹിന്ദിയിലാക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ എട്ടു എംപിമാർക്കും സമാനമായ അഭിപ്രായമാണ്. സുപ്രീംകോടതി ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ കോടതിയുടെയും ഭാഷ ഇംഗ്ലീഷാണെന്നിരിക്കെ ഹിന്ദിയിലുള്ള നിയമങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് എംപിമാർ വിലയിരുത്തുന്നത്. കോടതിഭാഷ ഇംഗ്ലീഷ് ആയതുകൊണ്ട് തന്നെ നിയമങ്ങളെല്ലാം ഇംഗ്ലീഷിൽ തന്നെയായിരിക്കണമെന്നു പറയുന്ന ഭരണഘടനയുടെ അനുച്ഛേദം 348 ഓർമിപ്പിച്ചുകൊണ്ടാണ് ചിദംബരം ഹിന്ദി അടിച്ചേൽപ്പിക്കലിനെ വിമർശിക്കുന്നത്. നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങൾക്കെതിരെയുള്ള നീക്കമാണെന്നുമാണ് എംപിമാർ ചൂണ്ടിക്കാണിക്കുന്നത്.

രാഷ്ട്രം മുന്നോട്ടുവെക്കുന്ന ഫെഡറൽ തത്വങ്ങൾക്കെതിരാണ് നിയമമെന്നാണ് ഡിഎംകെ എംപി ദയാനിധി മാരൻ അഭിപ്രായപ്പെട്ടത്. ഹിന്ദിയിൽ അവതരിപ്പിക്കപ്പെടുന്നതിലൂടെ നിയമങ്ങൾ പൂർണാർത്ഥത്തിൽ മനസിലാക്കാൻ സാധാരണക്കാർക്ക് സാധിക്കില്ല എന്നും എംപിമാർ വിമർശിക്കുന്നു. ഡിഎംകെയുടെ എലങ്കോയും തൃണമൂൽ കോൺഗ്രസിൽ നിന്ന് ഡെറിക് ഒബ്രിയനും സമാനമായ പാഭിപ്രായങ്ങൾ പങ്കുവെക്കുന്നു. മുൻജഡ്ജിമാരിൽ നിന്നും ദേശീയ നിയമ സർവ്വകലാശാലയിൽനിന്നും വിദഗ്ധാഭിപ്രായം സ്വീകരിച്ചില്ലെന്ന വിമർശനവും ശക്തമാണ്.

ഡെറിക് ഒബ്രിയൻ

തയ്യാറാക്കിയതിലെ പിഴവ്

നിയമങ്ങൾ തയ്യാറാക്കിയതിൽ വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പി ചിദംബരം പറയുന്നത്. ജീവപര്യന്തവും പ്രതിയുടെ ശേഷിക്കുന്ന ജീവിതം തടവിന് വിധിക്കുന്നതും വ്യത്യസ്തമായി തന്നെ വിശദീകരിക്കണമെന്ന് ചിദംബരം ആവശ്യപ്പെടുന്നു. എഫ്ഐആർ ഉൾപ്പെടെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള പ്രശ്നം ഈ നിയമം പാസ്സാക്കുന്നതിലൂടെ സംഭവിച്ചിട്ടുണ്ടെന്ന് ഡെറിക് ഒബ്രെയൻ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നു. നിലനിൽക്കുന്ന നിയമങ്ങൾ കൊളോണിയൽ സ്വഭാവം കാണിക്കുന്നു എന്നതുകൊണ്ടാണ് ഈ മാറ്റം കൊണ്ടുവന്നതെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ നേരത്തെയുള്ള നിയമങ്ങൾ അതുപോലെ തന്നെ പകർത്തിവച്ചതുകൊണ്ട് ഇപ്പോഴുള്ള നിയമങ്ങളും കൊളോണിയലാണെന്നാണ് കോൺഗ്രസ് എംപിമാരായ ദിഗ്‌വിജയ് സിങ്ങും അധിർ രഞ്ജൻ ചൗധരിയുമുൾപ്പെടെയുള്ളവർ പറയുന്നത്.

പുതുതായി അവതരിപ്പിക്കപ്പെട്ട ക്രിമിനൽ നിയമങ്ങൾ പ്രകാരം പുതിയ നാല് കുറ്റകൃത്യങ്ങൾക്കുകൂടി വധശിക്ഷ നൽകാമെന്നത് വിയോജനക്കുറിപ്പിൽ എംപിമാർ എടുത്തുപറയുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ ബലാത്സംഗം ചെയ്യുന്നതും ആൾക്കൂട്ടക്കൊലകളും ഇപ്പോൾ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്നത് പേരിനുമാത്രമാണെന്നും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 150ലൂടെ രാജ്യദ്രോഹം മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണെന്നുമുള്ള വിമർശനം അന്നു തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പുതുതായി അതരിപ്പിക്കപ്പെട്ട നിയമങ്ങൾ എല്ലാതരത്തിലും കൊളോണിയൽ സ്വാധീനമുള്ളതാണെന്ന് എംപിമാർ വിമർശിക്കുന്നു. 43(3)-ാം വകുപ്പ് പ്രതികളെ പൊതുമധ്യത്തിൽ കൈവിലങ്ങണിയിച്ച് അവതരിപ്പിക്കാനുള്ള പോലീസിന്റെ അധികാരം വർധിപ്പിക്കുന്നു. അത് വ്യക്തികളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് എംപിമാർ വിയോജനക്കുറിപ്പിൽ പറയുന്നു.

വിവാഹബന്ധങ്ങളിലെ ലൈംഗികാതിക്രമം കാണാത്ത പുതിയ നിയമം

സ്ത്രീകൾക്കൊപ്പം നിലനിൽക്കുന്നുവെന്ന് പറയുന്ന സർക്കാർ പുതുതായി അവതരിപ്പിച്ച നിയമങ്ങളിൽ വിവാഹ ബന്ധങ്ങളിലെ ലൈംഗികാതിക്രമം ഉൾപ്പെടുത്തിയിട്ടില്ലെന്നത് വലിയ വിമർശനമായി എംപിമാർ ഉയർത്തിക്കാണിക്കുന്നുണ്ട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുന്നതിനെ 69-ാം വകുപ്പ് പ്രകാരം കൂടുതൽ ശക്തമായ കുറ്റകൃത്യമായി അവതരിപ്പിക്കുന്നതിലൂടെ ഇതരമതങ്ങളിൽ വിശ്വസിക്കുന്നവർ വിവാഹം കഴിക്കുന്നതിനെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും വിമർശനമുയർന്നിട്ടുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം