INDIA

കോവിഡ് മൂലം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം ഗണ്യമായി കുറഞ്ഞെന്ന് പഠന റിപ്പോർട്ട്; തള്ളി കേന്ദ്രം

വെബ് ഡെസ്ക്

2020-ലെ കോവിഡ് -19 സമയത്ത് ഇന്ത്യയിലെ ആയുർദൈർഘ്യം ഗണ്യമായി കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന പഠനം തള്ളിക്കളഞ്ഞ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. സയൻസ് അഡ്വാൻസസ് എന്ന അക്കാദമിക് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമാണ് മന്ത്രാലയം തള്ളിയത്. പഠനത്തിനുപയോഗിച്ച മാനദണ്ഡങ്ങൾ അനുവദനീയമല്ലാത്തതും അസ്വീകാര്യവുമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ , 2019-നും 2020-നും ഇടയിൽ ഇന്ത്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യത്തിൽ 2.6 വർഷം കുറഞ്ഞുവെന്ന് അഭിപ്രായപ്പെടുന്നു. മുസ്ലീങ്ങളും പട്ടികവർഗങ്ങളും പോലുള്ള സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ആയുർ ദൈർഘ്യത്തിലാണ് വലിയ നഷ്ടം സംഭവിച്ചത്. പുരുഷന്മാരുമായി (2.1 വർഷം) താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് ആയുർദൈർഘ്യത്തിൽ (3.1 വർഷം) വലിയ കുറവുണ്ടായി.

പഠനത്തിലെ നിരവധി രീതിശാസ്ത്രപരമായ പിഴവുകൾ എടുത്തുകാണിച്ചുകൊണ്ടാണ് മന്ത്രാലയം പഠനം തള്ളിയത്. നാഷണൽ ഫാമിലി ഹെൽത്ത് സർവേയിൽ (NFHS-5) പ്രതിനിധീകരണ യോഗ്യമല്ലാത്ത ഉപവിഭാഗത്തിൽ കുടുംബങ്ങളെയാണ് പഠനത്തിന് ഉപയോഗിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. 2021 ജനുവരിക്കും ഏപ്രിലിനും ഇടയിൽ നടത്തിയ പഠനത്തിൽ രാജ്യത്തുടനീളമുള്ള മരണനിരക്ക് കണ്ടെത്താനായി ഉപയോഗിച്ചത് ഈ കുടുംബങ്ങളെയാണ്.

14 സംസ്ഥാനങ്ങളിൽ നിന്നുള്ള വെറും 23% കുടുംബങ്ങളുടെ വിശകലനം ദേശീയ മരണ പ്രവണതകളെ കൃത്യമായി പ്രതിഫലിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, നാഷണൽ ഫാമിലി ഹെൽത്ത് സർവേ സാമ്പിൾ പൂർണ്ണമായി പരിഗണിക്കുമ്പോൾ മാത്രമേ അവരുടെ പ്രാതിനിധ്യം പരിഗണിക്കാനാവൂ എന്നും വാദിച്ചു.

പഠനത്തിനായുള്ള തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ് പക്ഷപാതിത്വം കാണിക്കുന്നതാണെന്ന് മന്ത്രാലയം വിമർശിച്ചു. കോവിഡ് -19 പകർച്ചവ്യാധി ഏറ്റവും ഉയർന്ന സമയത്താണ് ഡാറ്റ ശേഖരിച്ചത്. 2019-നെ അപേക്ഷിച്ച് 2020-ൽ മരണ രജിസ്ട്രേഷൻ ഏകദേശം 474,000 വർധിച്ചതായി സർക്കാർ അഭിപ്രായപ്പെട്ടു. ഇത് മുൻ വർഷങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പ്രവണതയാണ്. ഇത് പാൻഡെമിക് മാത്രം കൊണ്ടല്ല എന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തുടനീളമുള്ള വലിയതും വൈവിധ്യമാർന്നതുമായ ജനസംഖ്യയെ ഉൾക്കൊള്ളുന്ന സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) 2019 നെ അപേക്ഷിച്ച് 2020 ൽ അധിക മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രായവുമായും ലിംഗവുമായും ബന്ധപ്പെട്ട മരണനിരക്ക് വർധിക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിൻ്റെ കണ്ടെത്തലുകളും സർക്കാർ വിമർശിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം, കൊവിഡ്-19 മരണനിരക്ക് പുരുഷന്മാരിലും പ്രായമായവരിലും കൂടുതലാണ്. ചെറുപ്പക്കാരായ വ്യക്തികളിലും സ്ത്രീകളിലും കൂടുതൽ മരണനിരക്ക് ഉണ്ടെന്ന പഠനത്തിലെ വാദത്തിന്റെ വിരുദ്ധമാണത്.

“പ്രസിദ്ധീകരിച്ച പേപ്പറിലെ ഈ പൊരുത്തമില്ലാത്തതും വിശദീകരിക്കാനാകാത്തതുമായ ഫലങ്ങൾ അതിൻ്റെ അവകാശവാദങ്ങളിലുള്ള വിശ്വാസത്തെ കൂടുതൽ കുറയ്ക്കുന്നു,” സർക്കാർ പറയുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?