INDIA

ഡൽഹി പീഡനക്കേസ്; പെൺകുട്ടിയെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി വനിതാ കമ്മീഷൻ അധ്യക്ഷ

വെബ് ഡെസ്ക്

ഡല്‍ഹി വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥന്റെ പീഡനത്തിനിരയായ പത്തുവയസുകാരിയെ സന്ദര്‍ശിക്കുന്നത് വിലക്കിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി വരാന്തയില്‍ കുത്തിയിരുന്നായിരുന്നു സ്വാതിയുടെ പ്രതിഷേധം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സ്വാതി നേരത്തെ രം​ഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ മുഖ്യപ്രതിയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡൽഹി പോലീസ് എന്താണ് മറച്ചുവെക്കാൻ ശ്രമിക്കുന്നതെന്നും പെൺകുട്ടിയെയും അമ്മയെയും കാണാൻ തന്നെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും പെൺകുട്ടിയെ കാണാൻ ആ​ഗ്രഹിക്കുന്നതുകൊണ്ടാണ് താനിവിടെ ഒരു പ്രതിഷേധത്തിൽ ഇരിക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സ്വാതി മാലിവാൾ പറഞ്ഞു. ''രാവിലെ മുതൽ ഞങ്ങൾ ശ്രമിക്കുന്നു, സന്ദർശിക്കരുതെന്ന് ആശുപത്രി നിരന്തരം ഞങ്ങളോട് ആവശ്യപ്പെടുന്നു. എന്തുകൊണ്ട് ഞാൻ സന്ദർശിക്കാൻ പാടില്ല? അത് എന്റെ നിയമപരമായ കടമയാണ്. അതിജീവിച്ചയാളെ കാണാൻ എന്നെ അനുവദിക്കാത്തതിനാൽ ഡൽഹി വനിതാ കമ്മീഷൻ മേധാവി തറയിൽ ഇരിക്കേണ്ടി വന്നത് ഡൽഹി പോലീസിനും ആശുപത്രിക്കും ലജ്ജാകരമായ കാര്യമാണ്- സ്വാതി മലിവാള്‍ പറഞ്ഞു.

പ്രതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തപ്പോൾ

അച്ഛന്റെ സുഹൃത്തും ഡൽഹി വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനുമായ ആളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പിതാവിന്റെ മരണശേഷം 2020 ഒക്‌ടോബർ ഒന്നു മുതൽ പെൺകുട്ടിയും കുടുംബവും പ്രതിയുടെ കുടുംബത്തിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടർന്ന് 2021 ജനുവരി വരെയുള്ള ഒരു വർഷ കാലയളവിനിടയിൽ പ്രതി പെൺകുട്ടിയെ പലതവണ ബലാത്സംഗത്തിന് ഇരയാക്കി.

പെൺകുട്ടി ഗർഭിണിയായതോടെ പ്രതിയുടെ ഭാര്യ ഗർഭച്ഛിദ്ര ഗുളിക നൽകി ഗർഭം അലസിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കൗൺസിലിംഗ് ചെയ്ത ഡൽഹിയിലെ ആശുപത്രിയിലെ മനശാസ്ത്രജ്ഞൻ ഈ മാസം പോലീസിൽ പരാതി നൽകിയതോടെയാണ് ലൈംഗികാതിക്രമം പുറത്തറിയുന്നത്. പെൺകുട്ടിയെയും അമ്മയെയും കാണാൻ അനുവദിക്കാത്തിടത്തോളം താൻ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേൽക്കില്ലെന്നും സ്വാതി മാലിവാൾ വ്യക്തമാക്കി.

പെൺകുട്ടി സംഭവം തുറന്ന് പറഞ്ഞതിനെത്തുടർന്നാണ്‌ പ്രതിയ്ക്കും ഭാര്യയ്ക്കും എതിരെ ബലാത്സംഗ കുറ്റത്തിനും പോക്‌സോ നിയമപ്രകാരവും ഡൽഹി പോലീസ് കേസെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. ഇദ്ദേഹത്തെ ജോലിയിൽ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സസ്‌പെൻഡ് ചെയ്തിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ