അരവിന്ദ് കെജ്‌രിവാള്‍ 
INDIA

കസ്റ്റഡിയിലും ഭരണം നടത്തി കെജ്‌രിവാള്‍; ലോക്കപ്പില്‍ നിന്ന് ആദ്യ ഉത്തരവ് പുറത്തിറക്കി ഡല്‍ഹി മുഖ്യമന്ത്രി

വെബ് ഡെസ്ക്

ജയിലിനുള്ളില്‍ ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമോയെന്ന ചര്‍ച്ചകള്‍ക്കിടയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ (ഇ ഡി) ലോക്കപ്പില്‍ നിന്ന് ആദ്യ ഉത്തരവ് പുറത്തിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിലൂടെ മന്ത്രി അതിഷിക്ക് കൈമാറുകയായിരുന്നുവെന്ന് ആംആദ്മി വൃത്തങ്ങള്‍ അറിയിച്ചു.

ഇ ഡി കസ്റ്റഡിയിലാണെങ്കിലും നഗരത്തിലെ ചില പ്രദേശങ്ങളിലെ വെള്ളത്തിന്റെയും മലിനജലത്തിന്റെയും കാര്യത്തില്‍ മുഖ്യമന്ത്രി ആശങ്കാകുലനാണെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ വാട്ടര്‍ ടാങ്കുകള്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞതായും അതിഷി ഓര്‍ഡര്‍ വായിച്ചുകൊണ്ട് വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹം സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കില്ലെന്നും ഡല്‍ഹിയിലെ ജനങ്ങളെയും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുകയെന്നും അതിഷി പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഡല്‍ഹിയിലെ ജനങ്ങളെ ബാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മധ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ കെജ്‌രിവാളിനെ ഒരാഴ്ചത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അറസ്റ്റിന് പിന്നാലെ തന്നെ കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ആംആദ്മി അറിയിച്ചിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിയമതടസമില്ലെങ്കിലും ജയില്‍ നിയമങ്ങള്‍ തടസം സൃഷ്ടിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇപ്പോള്‍ കെജ്‌രിവാള്‍ ഓര്‍ഡര്‍ പുറത്തിറക്കിയിരിക്കുന്നത്.

എന്നാല്‍ ഒരു തടവുകാരന് ആഴ്ചയില്‍ രണ്ട് യോഗങ്ങള്‍ മാത്രമേ നടത്താന്‍ സാധിക്കുള്ളുവെന്ന് മുന്‍ നിയമ ഉദ്യോഗസ്ഥന്‍ സുനില്‍ ഗുപ്തയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ''ജയിലില്‍ നിന്നും സര്‍ക്കാരിനെ നയിക്കുന്നത് നേരായ കാര്യമല്ല. ജയിലില്‍ രീതി അനുസരിച്ച് കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സന്ദര്‍ശിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ മാത്രമേ സാധിക്കുകയുള്ളു'', അദ്ദേഹം പറയുന്നു.

വീട്ടുതടങ്കലിലാണെങ്കില്‍ കെജ്‌രിവാളിന് മുഖ്യമന്ത്രിയായി സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതിന് ലഫ്‌നന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സെക്‌സേനയുടെ അനുമതി ആവശ്യമാണ്. ഏത് കെട്ടിടത്തെയും ജയിലായി പ്രഖ്യാപിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടെന്നും സുനില്‍ ഗുപ്ത പറയുന്നു.

കെജ്‌രിവാള്‍ രാജിവക്കാത്തതിന്റെ അനന്തരഫലം എന്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പൊതുപ്രവര്‍ത്തകനായത് കൊണ്ട് അദ്ദേഹത്തെ കേന്ദ്രം ഈ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്‌തേക്കാമെന്നും നിയമ വിദഗ്ദര്‍ പറയുന്നു. അറസ്റ്റിലാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഈ നടപടി സ്വീകരിക്കാന്‍ സാധിക്കും. അതേസമയം അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ കോടതി കഴിഞ്ഞ ദിവസം മാറ്റിവച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും