INDIA

ജാമിയ മില്ലിയ സംഘർഷം: പോലീസിന് ക്ലീൻ ചിറ്റ് നല്‍കി ഡല്‍ഹി ഹൈക്കോടതി

വെബ് ഡെസ്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ജാമിയ മില്ലിയ സർവകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസിന് ക്ലീൻ ചിറ്റ് നല്‍കി ഡല്‍ഹി ഹൈക്കോടതി. പ്രകടനം സംഘർഷത്തിലേക്ക് കടന്നതിന് പിന്നില്‍ ഡൽഹി പോലീസിന് യാതൊരു പങ്കുമില്ല. സമാധാനപരമായി നടന്നിരുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പോലീസ് ഇടപെട്ടിട്ടില്ല. ജനക്കൂട്ടം കർഫ്യൂ പരിധിയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊതുസുരക്ഷയെ മാനിച്ചാണ് പോലീസിന് ഇടപെടേണ്ടി വന്നതെന്ന് കോടതി നിരീക്ഷിച്ചു. ഡൽഹി പോലീസിനെ വിമർശിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ പരാമർശങ്ങൾ കോടതി നീക്കം ചെയ്യുകയും ചെയ്തു.

സർവകലാശാലയിലുണ്ടായ പ്രതിഷേധം നിയമ വിരുദ്ധമെന്ന് കോടതി വിലയിരുത്തി. ജനാധിപത്യ ഇന്ത്യയിൽ സമാധാനപരമായ മാർഗങ്ങളിലൂടെ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ അക്രമങ്ങൾ കൊണ്ട് സർക്കാർ നയങ്ങളെ എതിർക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് സ്വരണ കാന്ത ശർമ വ്യക്തമാക്കി. പ്രതിഷേധ പ്രകടനങ്ങളുടെ വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പരാമർശം.

ജനക്കൂട്ടം അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും പാർലമെന്റിന് ചുറ്റും കർഫ്യൂ പരിധിയിലുള്ള പ്രദേശത്തേക്ക് മാർച്ച് നടത്തിയതായും വീഡിയോയിൽ നിന്ന് വ്യക്തമാണ്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും പോലീസുമായി മല്പിടിത്തത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത്തരത്തിലുള്ള അക്രമ സംഭവങ്ങൾ തടയേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. സമയബന്ധിതമായി നടപടി എടുത്തില്ലെങ്കിൽ ഭാവിയിൽ അത് പറഞ്ഞായിരിക്കും കുറ്റപ്പെടുത്തുക എന്നും കോടതി ചൂണ്ടിക്കാട്ടി.

സർവകലാശാലയിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച കേസിൽ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാം ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തമാക്കിയ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡൽഹി പൊലീസ് നൽകിയ പുനഃപരിശോധനാ ഹർജി തീർപ്പാക്കുകയും ചെയ്തു. സഫൂറ സര്‍ഗാര്‍, ആസിഫ് തന്‍ഹ അടക്കമുള്ള പതിനൊന്ന് പേരെ വെറുതെ വിട്ട ഡല്‍ഹി സാകേത് കോടതിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

2019ലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജെഎന്‍യു വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നത്. ഗവേഷക വിദ്യാര്‍ഥിയും വിദ്യാര്‍ഥി നേതാവുമായ ഷര്‍ജീല്‍ ഇമാമിന്റെ നേതൃത്വത്തില്‍ ഷഹീന്‍ബാഗിലും മറ്റുമായി നിരവധി പ്രതിഷേധ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന്‍ എന്നിവര്‍ ഉൾപ്പെടയുള്ളവർക്കെതിരെ നവംബര്‍ 22നാണ് ഡൽഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും