INDIA

തുള്ളിമരുന്നിനാൽ തിമിരശമനം അടക്കം വ്യാജ വാഗ്ദാനങ്ങള്‍; പതഞ്ജലിക്ക് 'പൂട്ടിട്ടത്' മലയാളി ഡോക്ടറുടെ പോരാട്ടവിജയത്തിലൂടെ

വെബ് ഡെസ്ക്

കഴിഞ്ഞ വർഷം നവംബറിൽ കോടതി മുന്നറിയിപ്പ് നൽകിയിട്ടും ഔഷധ ചികിത്സകൾ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നത് തുടർന്നതിന് രണ്ട് ദിവസം മുൻപാണ് പതഞ്ജലി ഗ്രൂപ്പിനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് നൽകിയത്. നിയമവിരുദ്ധമായി പരസ്യം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബാബ രാംദേവിന്റെ കമ്പനിക്കെതിരെ നിയമപോരാട്ടം നയിച്ചത് ഒരു മലയാളി ഡോക്ടറാണ്, കണ്ണുരോഗവിദഗ്ദ്ധനായ ഡോക്ടർ ബാബു കെ വി. തുടർച്ചയായി ബാബു നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണ് കഴിഞ്ഞ സുപ്രീം കോടതി വിധിയിലൂടെ സാധ്യമായത്,

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഡോ ബാബു വിവരാവകാശ പ്രവർത്തകൻ കൂടിയാണ് . 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് കീഴിലുള്ള ദിവ്യ ഫാർമസിക്കെതിരെ ബാബു ആദ്യമായി പരാതി നൽകുന്നത് 2022 ഫെബ്രുവരി 24നാണ്. തുടർന്ന്, സമാനമായ കേസിൽ പതഞ്ജലിക്കെതിരെ അഞ്ചിലധികം പരാതികളും 150ലധികം വിവരാവകാശ അഭ്യർത്ഥനകളും ബാബു ഫയൽ ചെയ്തിരുന്നു.

ഇപ്പോൾ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായ അനുകൂല വിധി പ്രതീക്ഷിച്ചിരുന്നതായും പതഞ്ജലി നടത്തിവരുന്ന നിയമ ലംഘനത്തെക്കുറിച്ച് സുപ്രീം കോടതിക്ക് ബോധ്യപ്പെടുമെന്ന ഉറപ്പുണ്ടായിരുന്നതായും ഡോ. ബാബു ദേശീയ മാധ്യമമായ 'ദ ക്വിന്റി'നോട് പറഞ്ഞു.

വാദത്തിനിടെ കേന്ദ്രസർക്കാരിനും പതഞ്ജലിക്കും രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. പതഞ്ജലിയുടെ എല്ലാ പരസ്യങ്ങളും ഉടൻ നിർത്തണമെന്നാവശ്യപ്പെട്ട കോടതി സമയബന്ധിതമായി നടപടിയെടുക്കാത്തതിനെതിരെ കേന്ദ്രസർക്കാറിനെ വിമർശിക്കുകയും ചെയ്തിരുന്നു.

'ലിപിഡോം' ഒരാഴ്ച കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയിൽ നിന്ന് മോചനം ലഭിക്കുമെന്നുമുള്ള അവകാശവാദങ്ങള്‍ക്കെതിരെയാണ് ബാബു പതഞ്ജലിക്കെതിരെ നിയമപോരാട്ടത്തിനിറങ്ങുന്നത്. ഇതേതുടർന്ന് ലിപിഡോം പരസ്യം ഡ്രഗ് ഡയറക്ടർ ജനറൽ ഇടപെട്ട് 2022ൽ പിൻവലിപ്പിച്ചിരുന്നു. എന്നാൽ കണ്ണുരോഗം ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള മരുന്ന് തങ്ങളുടെ കൈവശമുണ്ടെന്ന പരസ്യവുമായി പതഞ്ജലി വീണ്ടും രംഗത്തിറങ്ങുകയായിരുന്നു.

2019ലാണ് പതഞ്ജലിയിൽ നിന്നുള്ള സംശയാസ്പദമായ ഒരു പരസ്യം ബാബു ആദ്യമായി ശ്രദ്ധിക്കുന്നത്. തിമിരം, ഗ്ലോക്കോമ, നിശാന്ധത തുടങ്ങി നിരവധി നേത്രരോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന ഒരു ഐ ഡ്രോപ്പിൻ്റെ പരസ്യമായിരുന്നു അത്. കണ്ണുരോഗവിദഗ്ദ്ധനായ ബാബുവിന് ഒറ്റനോട്ടത്തിൽ തന്നെ അവ വ്യാജമാണെന്ന് മനസിലായി, കാരണം ഇവയൊന്നും ഒറ്റ മരുന്ന് കൊണ്ട് ഭേദമാക്കാൻ കഴിയില്ലെന്ന ഒരു ഡോക്ടറുടെ സാമാന്യ ബോധം തന്നെ. ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ഇതിനെതിരെ രംഗത്തിറങ്ങി പ്രവർത്തിക്കേണ്ടത്ത് ഉടത്തരവാദിത്വമാണെന്ന് തോന്നിയതുകൊണ്ടാണ് പതഞ്ജലിക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിയതെന്നും ബാബു വ്യക്തമാക്കി.

ആദ്യ പരാതിയിൽ പെട്ടന്ന് തന്നെ നടപടിയുണ്ടായ സാഹചര്യത്തിൽ പ്രശ്നം അവസാനിച്ചു എന്ന് കരുതിയെങ്കിലും ജൂലൈ 10 ന് സമാനമായ അവകാശവാദങ്ങളുമായി വീണ്ടും വിവിധ ഉൽപ്പന്നങ്ങളുടെ പരസ്യം പതഞ്ജലി നൽകി തുടങ്ങി. 2023 ജനുവരി വരെ ആ പരസ്യങ്ങളുടെ പ്രചരണം തുടർന്നു. ശേഷം, കുറച്ച് മാസത്തേക്ക് ആ പരസ്യങ്ങളെല്ലാം നിർത്തിവെച്ചിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കോടതി മുന്നറിയിപ്പ് നൽകിയിട്ടും പതഞ്ജലി വീണ്ടും വ്യാജ പരസ്യങ്ങൾ നൽകുന്നത് തുടർന്നു. നിലവിൽ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്തിന് പുറമെ രോഗങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ സംബന്ധിച്ച ഏതെങ്കിലും ഉൽപ്പന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പതഞ്ജലിയ്ക്ക് സുപ്രീംകോടതി പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

2022 ജൂലൈയിൽ, പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾ പ്രമേഹം സുഖപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുന്ന പരസ്യങ്ങൾ എല്ലാ പ്രമുഖ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. പതഞ്ജലിയുടെ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ നല്‍കിയതിന് രണ്ട് പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സിലിന്റെ കാരണം കാണിക്കല്‍ നോട്ടീസും ലഭിച്ചിരുന്നു. ഇൻസുലിൻ എടുക്കുന്നതിന് പകരം പതഞ്ജലിയുടെ മരുന്നുകൾ കഴിച്ചാൽ മതിയെന്ന പരസ്യങ്ങൾ ജനങ്ങളിലേക്കെത്തുമ്പോൾ വലിയ രീതിയിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. ജനങ്ങളെ ഈ രീതിയിൽ സ്വാധീനിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് വിനാശകരമായിരിക്കും എന്ന് വ്യക്തമാക്കിയ ബാബു ഈ സംഭവത്തിന് പിന്നാലെ രാജ്യത്തുടനീളമുള്ള പ്രഗത്ഭരായ എൻഡോക്രൈനോളജിസ്റ്റുകളും ഡയബറ്റോളജിസ്റ്റുകളും ഇൻസുലിൻ നിർത്തരുതെന്ന് ആളുകളോട് അഭ്യർത്ഥിക്കുന്നു ധാരാളം ട്വീറ്റുകൾ ശ്രദ്ധയിൽ പെട്ടതായും ദ ക്വിന്റിനോട് പറഞ്ഞു.

ഈ വർഷമാദ്യം 2023ലെ സുപ്രീം കോടതിയുടെ ഉത്തരവുകൾ അവഗണിച്ച് പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി വീണ്ടും പരസ്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ഡോ. ബാബു 2024 ജനുവരി 15ന് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതിയിരുന്നു. എന്തായാലും തെറ്റായ മെഡിക്കൽ പരസ്യങ്ങൾക്കെതിരെ ബാബു നടത്തിയ നീണ്ട കാലത്തെ നിയമപോരാട്ടം ഫലം കണ്ടു. കേസ് പരിഗണിച്ചിരുന്ന സുപ്രീം കോടതി ഇത്തരം വ്യാജ പരസ്യങ്ങൾ നിയന്ത്രിക്കാൻ പദ്ധതി തയാറാക്കാനും കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും