INDIA

നാടകീയത അവസാനിക്കാതെ ഹിമാചൽ; കാബിനറ്റ് യോഗത്തിൽ നിന്ന് രണ്ടു മന്ത്രിമാർ വിട്ടുനിന്നു, രണ്ടു പേർ ഇറങ്ങിപ്പോയി

വെബ് ഡെസ്ക്

രാജ്യസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിൽ നാടകീയ സംഭവങ്ങൾ തുടരുന്നു. ശനിയാഴ്ച നടന്ന കാബിനറ്റ് യോഗത്തിൽ നിന്ന് രണ്ട് മന്ത്രിമാർ വിട്ടുനിൽക്കുകയും രണ്ട് പേർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

മന്ത്രിമാരായ വിക്രമാദിത്യ സിംഗ്, ഹർഷവർധൻ ചൗഹാൻ എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. വിദ്യാഭ്യാസ മന്ത്രി രോഹിത് ഠാക്കൂർ, റവന്യൂ മന്ത്രി ജഗത് നേഗി എന്നിവരാണ് യോഗത്തിനിടയ്ക്ക് ഇറങ്ങിപ്പോയത്.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് പാർട്ടി സ്ഥാനാർത്ഥി അഭിഷേക് സിങ്‌വി രാജ്യസഭ തിരഞ്ഞെടുപ്പിൽ തോറ്റത്. ഇതോടെയാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പ്രതിസന്ധിക്ക് തുടക്കമായത്. ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമാണ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചത്.

ഇരുസ്ഥാനാർത്ഥികൾക്കും തുല്യവോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സുഖ്‌വീന്ദർ സിങ് സർക്കാർ രാജിവെക്കണമെന്ന് ബിജെപിയും മുഖ്യമന്ത്രി സ്ഥാനം സുഖ്‌വീന്ദർ രാജിവെക്കണമെന്ന് പാർട്ടിക്ക് അകത്ത് നിന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിനിടെ പാർട്ടി വിപ്പ് ലംഘിച്ചതിന് ആറ് വിമത എംഎൽഎമാരെ സ്പീക്കർ കുൽദീപ് പതാനിയ അയോഗ്യരാക്കി.

ഇതിനിടെയാണ് മുഖ്യമന്ത്രി വിളിച്ചുചേർത്ത കാബിനറ്റ് യോഗത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്ങും വിദ്യാഭ്യാസ മന്ത്രി ഹർഷവർധൻ ചൗഹാനും വിട്ടുനിന്നത്. നേരത്തെ മുഖ്യമന്ത്രി സുഖുവിനെതിരെ പരസ്യമായി രംഗത്ത് എത്തിയ വിക്രമാദിത്യ മന്ത്രിസഭയിൽ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം ഹിമാചലിൽ എത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജിയിൽ നിന്ന് വിക്രമാദിത്യ പിന്മാറിയിരുന്നു.

ആറ് വിമത എംഎൽഎമാരെ നേരിട്ടുകാണുന്നതിനായി പഞ്ച്ഗുളയിൽ പോയതിനാലാണ് വിക്രമാദിത്യയ്ക്ക് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായി രാജസ്ഥാനിലെ ഉദയ്പൂരിൽ സന്ദർശനം നടത്തുന്നതിനാലാണ് വിക്രമാദിത്യയ്ക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് പാർട്ടി വക്താക്കൾ നൽകുന്ന വിശദീകരണം.

നേരത്തേ സുഖു സർക്കാരിന് കീഴിൽ ആയുഷ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഹർഷവർധൻ ചൗഹാന് വകുപ്പ് നഷ്ടമാകുകയും പിന്നീട് തൊഴിൽ വകുപ്പ് നൽകുകയും ചെയ്തതിരുന്നു. ഇതിലുള്ള അതൃപ്തിയാണ് യോഗത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് സൂചന. എന്നാൽ തന്റെ പതിവ് ആരോഗ്യ പരിശോധനയ്ക്കായി ചണ്ഡീഗഢിൽ പോയതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് മന്ത്രിയുടെ ഓഫീസിന്റ വിശദീകരണം.

അതേസമയം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചയെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂർ മന്ത്രിസഭാ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത് എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ വൈകാരികമായി അസ്വസ്ഥനായതിനാലാണ് താൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതെന്നാണ് മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം വിദ്യഭ്യാസ വകുപ്പിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പുതുതായി ചുമതലയേറ്റ മന്ത്രി രാജേഷ് ധർമ്മാനിക്ക് നൽകുകയും പകരം അച്ചടിയുടെയും സ്റ്റേഷനറിയുടെയും അധിക ചുമതല നൽകുകയും ചെയ്തതാണ് മന്ത്രി രോഹിത് താക്കൂറിന്റെ എതിർപ്പിന് കാരണമെന്നാണ് സൂചന.

റവന്യൂ മന്ത്രി ജഗത് നേഗിയാണ് യോഗം പാതിവഴിയിൽ അവസാനിപ്പിച്ചിറങ്ങിയ മറ്റൊരു മന്ത്രി. വിവാഹനിശ്ചയത്തിൽ പങ്കെടുക്കാനുള്ളതിനാലാണ് താൻ നേരത്തെ പോയതെന്നാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ പ്രവർത്തന ശൈലി കാരണം ഒമ്പത് പാർട്ടി നിയമസഭാംഗങ്ങൾ കൂടി അസ്വസ്ഥരാണെന്നും മുഖ്യമന്ത്രി ഒന്നാം നമ്പർ നുണയനാണെന്നും വിമത കോൺഗ്രസ് എംഎൽഎമാരിൽ ഒരാളായ രജീന്ദർ റാണ പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത വിമതരെ കാണാൻ താൻ വിക്രമാദിത്യ സിങിന് അനുമതി നൽകിയെന്ന് സുഖു വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയോ വിക്രമാദിത്യ സിങോ തങ്ങളെ സന്ദർശിച്ചിട്ടില്ലെന്ന് രജീന്ദർ റാണ പറഞ്ഞിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും