INDIA

'തമിഴ്‌ തായ് വാഴ്ത്തി'ല്‍ പുകഞ്ഞ് തമിഴ്നാട് രാഷ്ട്രീയം; ഗവർണറെ തിരച്ചുവിളിക്കണമെന്ന് സ്റ്റാലിൻ, ഭാഷാപോര് പുതിയ തലത്തിലേക്കോ?

ഗവർണർ ആർ എൻ രവി വെള്ളിയാഴ്ച പങ്കെടുത്ത ഹിന്ദി മാസാചരണ പരിപാടിയില്‍ സംസ്ഥാനഗീതത്തില്‍നിന്ന് 'ദ്രാവിഡ നല്‍ തിരുനാട്' എന്ന ഭാഗം ഒഴിവാക്കിയതാണ് വിവാദത്തിനു കാരണമായത്

വെബ് ഡെസ്ക്

തമിഴ്‌നാട്ടില്‍ ദീർഘകാലമായി 'തണുത്തുറഞ്ഞിരുന്ന' ഗവർണർ-സർക്കാർ പോര് വീണ്ടും സജീവമാകുന്നു. സർക്കാരും ഗവർണറും തമ്മില്‍ ഭരണകാര്യങ്ങളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളല്ല ഇത്തവണ കാരണമായിരിക്കുന്നത്. ഗവർണർ ആർ എൻ രവി വെള്ളിയാഴ്ച പങ്കെടുത്ത ഹിന്ദിമാസാചരണ പരിപാടിയില്‍ സംസ്ഥാനഗീതത്തില്‍നിന്ന് 'ദ്രാവിഡ നല്‍ തിരുനാട്' എന്ന ഭാഗം ഒഴിവാക്കി പാടിയതാണ് ഡിഎംകെ സർക്കാരിനെയും ബിജെപി വിരുദ്ധ പാർട്ടികളെയും ചൊടിപ്പിച്ചിരിക്കുന്നത്.

ഹിന്ദി അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണം തമിഴ്‌നാട്ടില്‍നിന്ന് പലകാലഘട്ടങ്ങളിലായി ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴക(ഡിഎംകെ)ത്തില്‍നിന്ന്. പുതിയ സംഭവവികാസങ്ങളോടെ തമിഴ്മണ്ണില്‍ ഭാഷാപോര് പുതിയ തലത്തിലേക്ക് കടക്കുകയും ചെയ്തിരിക്കുകയാണ്.

തമിഴ്നാടിന്റെ സംസ്കാരത്തെ എടുത്തുകാണിക്കുന്ന വരികള്‍ സംസ്ഥാനഗീതത്തില്‍നിന്ന് ഒഴിവാക്കുക മാത്രമായിരുന്നില്ല ആ ചടങ്ങില്‍ സംഭവിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കെതിരെ ചില പരാമർശങ്ങളും ഗവർണർ നടത്തുകയുണ്ടായി. 50 വർഷമായി തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസിലേക്കു വിഷം നിറയ്ക്കുകയാണെന്നാണ് ഗവർണർ പറഞ്ഞത്.

പ്രതിഷേധം ഇരമ്പിയതോടെ പ്രത്യേകഭാഗം ഒഴിവാക്കിയതില്‍ പരിപാടിയുടെ സംഘാടകരും രാജ്‌ഭവനും ഉള്‍പ്പെടെ വിശദീകരണവും നടത്തി. വിവാദങ്ങളില്‍ രാജ്‌ഭവന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നതെന്ന അപൂർവതയുമുണ്ട്.

"സംഘാടകരുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരോട് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവർണർക്കോ, രാജ്‌ഭവനോ പങ്കില്ല. പരിപാടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്," രാജ്‌ഭവൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍, രാജ്‌ഭവന്റെ വിശദീകരണത്തിലൊന്നും തൃപ്തിപ്പെടാൻ ഡിഎംകെ സർക്കാർ തയാറല്ല. ഗവർണറെ രൂക്ഷമായ ഭാഷയിലാണ് സ്റ്റാലിൻ വിമർശിച്ചിരിക്കുന്നത്. ഗവർണർ രാജ്യത്തിന്റെ ഐക്യത്തെയും ഇവിടെ ജീവിക്കുന്ന വിവിധ വിഭാഗങ്ങളെയും അപമാനിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രസർക്കാർ ഗവർണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യവും സ്റ്റാലിൻ ഉന്നയിച്ചിട്ടുണ്ട്.

ദ്രാവിഡ സത്വത്തിനോടുള്ള ഗവർണറുടെ വെറുപ്പ് വ്യക്തമാണ്. ഇനി ദേശീയ ഗാനത്തില്‍നിന്നും ദ്രവിഡ പരാമർശം നീക്കാൻ ഗവർണർ തയാറാകുമോയെന്നും ഗവർണർ ചോദ്യമുന്നയിച്ചിട്ടുണ്ട്.

ഡിഎംകെയ്ക്ക് പുറമെ തമിഴ്‌നാട് കോണ്‍ഗ്രസും ഗവർണർക്കെതിരെ തിരിഞ്ഞു. 'ദ്രാവിഡ നല്‍ തിരുനാട്' എന്ന ഭാഗം ഒഴിവാക്കിയത് അംഗീകരിക്കാനാകുന്നതല്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ കെ സെല്‍വപെരുന്തഗൈ പറഞ്ഞത്. സമാന നിലപാടാണ് പ്രതിപക്ഷ നേതാവും എടപ്പാടി കെ പളനിസ്വാമിയും പിഎംകെ സ്ഥാപകൻ എസ് രാമദാസും സ്വീകരിച്ചത്. പിഎംകെ ബിജെപിയുടെ സഖ്യകക്ഷിയാണ്.

തമിഴ്‌നാടിന്റെ സംസ്ഥാനഗീതം തമിഴ് തായ് വാഴ്‌ത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ-സാംസ്കാരിക സത്വത്തെ വരച്ചിടുന്നതാണ് ഗാനം. 1891ല്‍ മനോന്മണിയ സുന്ദരനാറാണ് ഗാനം രചിച്ചത്. 1970 ജൂണിലാണ് ഗാനം സംസ്ഥാനഗീതമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം