അയോധ്യാവിഷയം ചൂടേറിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ യോഗം ഇന്ന് നടക്കുകയാണ്. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്ന വേളയില്‍ നടക്കുന്ന യോഗത്തില്‍ പ്രധാനപ്പെട്ട 14 പാര്‍ട്ടികളുടെ നേതാക്കള്‍ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. യോഗം സഖ്യത്തിന്റെ കണ്‍വീനറെയും തീരുമാനിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിതീഷ് കുമാറിനെ കണ്‍വീനറായി തിരഞ്ഞെടുക്കണമെന്ന ആവശ്യം ജനതാദള്‍ ഉയർത്തിയതായും സൂചനയുണ്ട്.
കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, ശിവസേന (യുബിടി), ആംആദ്മി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), സിപിഐ, സിപിഎം, ജെഎംഎം, നാഷണല്‍ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനത്തില്‍ ടിഎംസിയുടെ മമത ബാനര്‍ജി കടുംപിടിത്തം കാണിക്കുന്ന സമയത്താണ് യോഗം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇന്ത്യ സഖ്യത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയും ചര്‍ച്ചാവിഷയവും സീറ്റ് വിഭജനം തന്നെയാണ്. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, മുകുള്‍ വാസ്നിക്, സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് എന്നിവരടങ്ങുന്ന അഞ്ച് കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടി (എസ്‌പി), ശിവസേന (യുബിടി), എന്‍സിപി, എഎപി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുമായി ഒരു വട്ടത്തെ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആകെയുള്ള 543 സീറ്റുകളില്‍ 255 സീറ്റുകളിലും മത്സരിക്കാനാണ് നിലവില്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നാണ് സംസ്ഥാന തലത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ല.
ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന് നല്‍കാനാണ് ആംആദ്മിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഡല്‍ഹിയില്‍ സഖ്യമുണ്ടോ ഇല്ലെയോ എന്ന വ്യക്തത പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല. ആംആദ്മി ഭരിക്കുന്ന പഞ്ചാബില്‍ 13ല്‍ ആറ് സീറ്റ് വരെ നല്‍കാന്‍ ആംആദ്മി തയ്യാറാണ്. എന്നാല്‍ തങ്ങളോട് 13 സീറ്റിലും മത്സരിക്കാനുള്ള നിര്‍ദേശമാണ് എഐസിസി നല്‍കിയതെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിങ് രാജ പറഞ്ഞത്.
ബിഹാറിലാകട്ടെ 40 ലോക്‌സഭാ സീറ്റുകളില്‍ 16-17 സീറ്റുകള്‍ വേണമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ജെഡിയും 17 സീറ്റുകളാണ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 23 ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കുമെന്ന് ശിവസേന (യുബിടി വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചിട്ടുണ്ട്. എന്‍സിപിയാകട്ടെ 10 മുതല്‍ 11 വരെ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള സാധ്യതയും കാണുന്നു.
സീറ്റ് വിഭജന ഫോര്‍മുലയില്‍ 22-23 സീറ്റുകള്‍ ലഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം സുഖമമാകുമെന്നും മെറിറ്റ് അനുസരിച്ച് സീറ്റ് വിഭജിക്കുമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളിന്റെ പ്രതികരണം. ഗുജറാത്തില്‍ ആകെ 26 ലോക്‌സഭാ സീറ്റുകളാണുള്ളത്. സീറ്റ് വിഭജനത്തിന്റെ ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ ചൈതാര്‍ വാസവയെ ഭരുച്ച് സീറ്റിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് ഏറെ വിവാദങ്ങളുണ്ടായിട്ടുള്ളത്. 42 ലോക്‌സഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് വേണ്ടി നല്‍കാന്‍ തൃണമൂല്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് 10 സീറ്റുകളാണ് ആവശ്യപ്പെട്ടത്. ഈ വാദങ്ങള്‍ക്കിടയില്‍ തന്റെ പാര്‍ട്ടിക്ക് മമതയുടെ ഔദാര്യം വേണ്ടെന്നും തനിച്ച് മത്സരിച്ച് ഇതിലുമധികം സീറ്റുകള്‍ നേടുമെന്നുമുള്ള ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.
ഇതിന് മറുപടിയായി അധിര്‍ രഞ്ജന്‍ ചൗധരിയും സംസ്ഥാന കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ പാത നിലനിര്‍ത്തണമെന്നും ഇവര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ടിഎംസി നേതാവ് കുണാല്‍ ഘോഷും പ്രതികരിച്ചു. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ബംഗാളില്‍ പരസ്പരമുള്ള പോര് ഇരുപാര്‍ട്ടികളും ആരംഭിച്ചതിന്റെ സൂചനയാണിത് കാണിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അഞ്ചംഗ സംഘത്തെ കാണില്ലെന്ന് മമത ഉറപ്പിച്ചതോടെ ടിഎംസി-കോണ്‍ഗ്രസ് പോര് തുടരുമെന്ന സൂചനകള്‍ ബലം വെക്കുകയാണ്.
ഇന്ത്യ മുന്നണിയെ ബാധിക്കുന്ന അയോധ്യ വിഷയം
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് വിധേയമായ ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന സഖ്യത്തില്‍ നിന്നും ഏറ്റവും അവസാനം വ്യക്തമാക്കിയ ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് വീണ്ടും നിലപാടില്‍ മാറ്റം വരുത്തുന്ന പ്രവണതയാണ് കോണ്‍ഗ്രസ് കൈക്കൊണ്ടിരിക്കുന്നത്.
നിലപാട് പ്രഖ്യാപനത്തിന് ശേഷമുള്ള സംഘപരിവാർ വിമർശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം മയപ്പെടുത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ശ്രീരാമനില്‍ വിശ്വാസമുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അയോധ്യ സന്ദര്‍ശിക്കാമെന്നാണ് മല്ലികാർജുന്‍ ഖാര്‍ഗെ പ്രതികരിച്ചിരിക്കുന്നത്. കൂടാതെ കോണ്‍ഗ്രസിന്റെ പ്രസ്താവന വന്നതിന് ശേഷവും ഉദ്ഘാടനത്തിന് മുമ്പ് 100 പേരെ ഉള്‍പ്പെടുത്തി അയോധ്യ സന്ദര്‍ശിക്കുമെന്ന ഉത്തര്‍പ്രദേശ് നേതാക്കളുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടുമില്ല. ക്ഷേത്രമാകട്ടെ പള്ളിയാകട്ടെ, ക്ഷണത്തിനായി നമ്മള്‍ കാത്തിരിക്കുമോയെന്നാണ് കോണ്‍ഗ്രസ് നേതാവായ പവന്‍ ഖേര ചോദിക്കുന്നത്.
ഇത്തരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് യോഗം മുന്നണി യോഗം ചേരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്നത്തെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമോയെന്ന സൂചനകളില്ലെങ്കിലും കോണ്‍ഗ്രസിന്റെ ഇത്തരം നിലപാടുകളിലെ മുറുമുറുപ്പുകള്‍ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചേക്കാം.
അതേസമയം, 26 പാര്‍ട്ടികളുള്ള ഇന്ത്യ മുന്നണിയില്‍ നിന്നും രാമക്ഷേത്ര ചടങ്ങില്‍ പോകേണ്ടതില്ലെന്ന ഔദ്യോഗിക തീരുമാനമെടുത്തത് അഞ്ച് പാർട്ടികള്‍ മാത്രമാണ്. സിപിഎം, സിപിഐ, ആര്‍ജെഡി, ഡിഎംകെ പാര്‍ട്ടികള്‍ ആദ്യംതന്നെ അയോധ്യ ചടങ്ങിലേക്ക് തങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉദ്ഘാടനത്തിന് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയിലെ പ്രധാന കക്ഷിയായ എഎപി വിഷയത്തില്‍ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ എസ്‌പിയുടെ നിലപാട് എന്താണെന്നത് നിര്‍ണായകമാണ്.