INDIA

കേന്ദ്രത്തിന് തിരിച്ചടി; ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്ക്

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് മേധാവി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇ ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ആവര്‍ത്തിച്ച് നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി. നടപടി നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കോടതി ഈ മാസം 31 വരെ പദവിയിൽ തുടരാൻ എസ് കെ മിശ്രയ്ക്ക് അനുമതിയും നൽകി.

ബി ആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചിന്‌റെതാണ് ഉത്തരവ്. നവംബര്‍ 2021 ന് ശേഷം എസ് കെ മിശ്രയ്ക്ക് പദവി നീട്ടി നല്‍കരുതെന്ന 2021 ലെ സുപ്രീംകോടതി ഉത്തരവിന്‌റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് കോടതി വ്യക്തമാക്കി. എന്നാൽ കേന്ദ്രത്തിന്റെ അഭ്യർത്ഥന മാനിച്ച് ജൂലൈ 31 വരെ എസ് കെ മിശ്രയെ പദവിയില്‍ തുടരാന്‍ കോടതി അനുവദിച്ചു.

ജൂലൈ 31 വരെ സഞ്ജയ് കുമാർ മിശ്രയ്ക്ക് ഇ ഡി ഡയറക്ടറായി തുടരാമെന്ന് കോടതി

2018 നവംബറിലാണ് രണ്ട് വര്‍ഷത്തേക്ക് എസ് കെ മിശ്രയെ ഇ ഡി ഡയറക്ടറായി നിയമിച്ചത്. ഇതുപ്രകാരം 2020 നവംബറില്‍ കാലാവധി പൂര്‍ത്തിയായി. 2020 മെയില്‍ വിരമിക്കല്‍ പ്രായമായ 60 വയസ് പൂര്‍ത്തിയായ എസ് കെ മിശ്രയ്ക്ക് കേന്ദ്രം ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. 2018 ലെ നിയമന ഉത്തരവില്‍ രണ്ട് വര്‍ഷമെന്നത് മൂന്ന് വര്‍ഷമെന്ന് പുതുക്കിയാണ് കാലാവധി നീട്ടി നല്‍കിയത്. ഈ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു 2021 ലെ കോടതി ഉത്തരവ്. 2021 നവംബറിന് ശേഷം കാലാവധി നീട്ടരുതെന്നായിരുന്നു കോടതി നിര്‍ദേശം.

2021 ലെ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഇ ഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടി നല്‍കാന്‍ ഇതോടെ സര്‍ക്കാരിന് അധികാരം ലഭിച്ചു. ഇതിനെതിരെ എട്ടോളം പൊതുതാത്പര്യ ഹര്‍ജികളാണ് കോടതിയിലെത്തിയത്. പിന്നാലെ കാലാവധി വീണ്ടും നീട്ടുകയായിരുന്നു.

അതേസമയം സിവിസി നിയമത്തില്‍ കേന്ദ്രം വരുത്തിയ ഭേദഗതി സുപ്രീംകോടതി ശരിവച്ചു. ഭേദഗതിക്കെതിരെ സര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ നീതിന്യായ സംവിധാനത്തിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ഈ ഭേദഗതിയും എസ് കെ മിശ്രയുടെ സഹായത്തിനെത്തിയില്ല. സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള കാലാവധി നീട്ടല്‍ നിയമ വിരുദ്ധമെന്ന് കോടതി ഉത്തരവിട്ടു.

2021 ലെ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു

ഇ ഡി യെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും ഇതിനായാണ് സഞ്ജയ് കുമാര്‍ മിശ്രയെ ഡയറക്ടര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നത് എന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം. കോണ്‍ഗ്രസ് നേതാക്കളായ ജയ താക്കൂര്‍, രണ്‍ദീപ് സുര്‍ജേവാല, തൃണമൂല്‍ എം പി മഹുവ മൗയ്ത്ര വക്താവ് സാകേത് ഗോഖലെ തുടങ്ങിയവരാണ് എസ് മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെ കോടതിയെ സമീപിച്ചത്.

മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളിപ്പിക്കല്‍ നിയമപ്രകാരം രാജ്യം ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടി എഫ് എ ടി എഫ് പ്രതിനിധികള്‍ വിലിരുത്താന്‍ പോകുകയാണെന്നും അതിനാല്‍ മിശ്രയുടെ കാലാവധി നീട്ടേണ്ടതുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?