INDIA

ഡല്‍ഹി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇ ഡി; തരംതാണ കളിയെന്ന് എഎപി

വെബ് ഡെസ്ക്

ആം ആദ്മി പാര്‍ട്ടി (എഎപി) ഡല്‍ഹി എംഎല്‍എ അമാനത്തുള്ള ഖാനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഓഖ്‌ലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് അറസ്റ്റ്. ഇന്നു പുലര്‍ച്ചെയാണു റെയ്ഡ് ആരംഭിച്ചത്. ഇ ഡി സംഘം എത്തിയ കാര്യം രാവിലെ 6.30ന് അമാനത്തുള്ള ഖാന്‍ സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിക്കുകയായിരുന്നു.

സിബിഐയും ഡല്‍ഹി അഴിമതിവിരുദ്ധ വിഭാഗവും രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളില്‍നിന്നാണ് അമാനത്തുള്ള ഖാനെതിരായ ഇ ഡി കേസിന്റെ തുടക്കം. വഖഫ് ബോര്‍ഡ് നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നാണ് സിബിഐ എഫ്‌ഐആറിലെ ആരോപണം. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്നാണ് അഴിമതിവിരുദ്ധ വിഭാഗത്തിന്റെ എഫ്‌ഐ ആറില്‍ പറയുന്നത്.

അമാനത്തുള്ള ഖാനെ ഉച്ചയ്ക്കുശേഷം ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ ഹാജരാക്കുമെന്നാണു കരുതപ്പെടുന്നത്. കേസില്‍ നേരത്തെ അദ്ദേഹത്തെ വിളിച്ചുവരുത്തിയ ഇ ഡി 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

രണ്ടു വര്‍ഷമായി ഇ ഡി തന്നെ ശല്യപ്പെടുത്തുകയാണെന്ന് റെയ്ഡിനോട് പ്രതികരിച്ചുകൊണ്ട് അമാനത്തുള്ള ഖാന്‍ ഇന്നു രാവിലെ പറഞ്ഞത്. ''പാര്‍ട്ടിയുടെ മനോവീര്യം തകര്‍ക്കാനാണ് ഇ ഡി ശ്രമിക്കുന്നത്. എനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ഓഖ്ലയിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. പരിഭ്രാന്തരാകേണ്ട കാര്യമില്ല... എനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് അവര്‍ ശ്രമിക്കുന്നത്,'' അമാനത്തുള്ള ഖാന്‍ എക്സില്‍ കുറിച്ചു.

അമാനത്തുള്ള ഖാനെ ഇ ഡി അസ്റ്റ് ചെയ്തതിനുപിന്നാലെ ബിജെപിക്കെതിരെ എഎപി നേതാവ് സഞ്ജയ് സിങ് രംഗത്തെത്തി. ഇത്തരം തരംതാണ കളിമൂലം ഡല്‍ഹിയില്‍ നിങ്ങള്‍ ദയനീയമായി പരാജയപ്പെടുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്ഡിനെ ഗുണ്ടായിസമെന്നാണു ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് വിശേഷിപ്പിച്ചത്. ''അഴിമതി വിരുദ്ധ വിഭാഗം നേരത്തെ റെയ്ഡ് നടത്തുയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും അമാനത്തുള്ള ഖാനു ജാമ്യം ലഭിച്ചു. തെളിവില്ലെന്ന് കോടതി പറഞ്ഞിരുന്നു. സിബിഐയും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല,'' സൗരഭ് ഭരദ്വാജ് പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും