INDIA

ജോലിക്കായി ഭൂമി കോഴ; ലാലുപ്രസാദ് യാദവിന്റെ ആറു കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

വെബ് ഡെസ്ക്

ഭൂമി കുംഭകോണ കേസില്‍ രാഷ്ട്രീയ ജനതാദള്‍ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ കുടുംബവുമായി ബന്ധപ്പെട്ട ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, മകൾ മിസാ ഭാരതി, വിനീത് യാദവ്( മകൾ ഹേമ യാദവിന്റെ ഭർത്താവ്) തുടങ്ങിയവരിൽ നിന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടാൻ ഏജൻസി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പട്‌ന, ഗാസിയാബാദ് (ഉത്തർപ്രദേശ്),ഡൽഹി എന്നിവിടങ്ങളിള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതും അവർ നിയന്ത്രിക്കുന്നതുമായ എബി എക്സ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, എകെ ഇൻഫോസിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ആസ്തികളും ഭൂമികളും കണ്ടുകെട്ടിയതായും ഏജൻസി അറിയിച്ചു. തെക്കൻ ഡൽഹിയിലെ പോഷ് ന്യൂ ഫ്രണ്ട്‌സ് കോളനി ഏരിയയിലെ ഒരു നാലു നില ബംഗ്ലാവും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. കേസിൽ നേരത്തെ കേസിൽ ലാലു പ്രസാദ് യാദവ്, റാബ്റി ദേവി, മിസ ഭാരതി, തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, മകനും നിലവിലെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവർക്കെതിരെ സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് നടപടി. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പുറത്തുവന്ന രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മറ്റ് 14 പേരുടെ പേരുകൾ കൂടി ഉൾപ്പെടുത്തി രണ്ടാം കുറ്റപത്രം സമർപ്പിച്ചത്. റെയില്‍വേയില്‍ ജോലി നൽകാൻ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ള കേസ്. 2004നും 2009നുമിടയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെയാണ് കേസിനാധാരമായ സംഭവം.

അതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരുന്നു. 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിയുന്നതോടെ മോദി രാജ്യം വിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികാരം. തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവരുമെന്ന പേടിയിലാണ് പ്രധാനമന്ത്രിയെന്നും വിദേശത്ത് അഭയം തേടാനുള്ള ആലോചനയിലാണെന്നും ലാലു പ്രസാദ് പരിഹസിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും