INDIA

ഇ ഡിയെ പ്രതികാരത്തിന് ഉപയോഗിക്കുന്നുവോ? തമിഴ്‌നാട്ടിലെ രണ്ട് ദളിത് കര്‍ഷകര്‍ക്ക് എതിരായ സമന്‍സ് പിന്‍വലിക്കേണ്ടിവരുമ്പോൾ

വെബ് ഡെസ്ക്

തമിഴ്‌നാട്ടിൽ രണ്ട് ദളിത് കർഷകർക്കെതിരെയെടുത്ത കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവസാനിപ്പിക്കുമ്പോള്‍ വെളിപ്പെടുന്നത് അന്വേഷണ ഏജന്‍സിയെ പ്രതികാര നടപടികള്‍ക്ക് ആയുധമാക്കുന്നു എന്ന ആരോപണമോ?

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സേലം ജില്ലയിലെ അട്ടൂര്‍ ഗ്രാമത്തിലുള്ള സഹോദരങ്ങള്‍ക്ക് ലഭിച്ച സമന്‍സാണ് വിവാദങ്ങളുടെ അടിസ്ഥാനം. 72 വയസുള്ള എസ് കണ്ണയ്യനും 67 വയസുള്ള അദ്ദേഹത്തിന്റെ സഹോദരൻ എസ് കൃഷ്ണനുമാണ് ഇഡി സമൻസ് ലഭിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരം ആറുമാസം മുമ്പ്, 2023 ജൂലൈ 5ന് ഇഡി പുറപ്പെടുവിച്ച സമൻസ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിന് പിന്നാലെയാണ് കേസ് പിൻവലിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എന്താണ് കേസ്?

തങ്ങളുടെ കൃഷിഭൂമിക്കു ചുറ്റും അനധികൃതമായി ഇലക്ട്രിക് വേലി നിർമ്മിച്ചതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം 2017ലാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. 2021 ഡിസംബർ 28ന് വിചാരണ കോടതി രണ്ടുപേരെയും കുറ്റവിമുക്തരാക്കി. അതിനു ശേഷം 2022 മാർച്ചിലാണ്‌ തമിഴ്നാട് വനം വകുപ്പിന്റെ പ്രത്യേക കത്ത് ലഭിച്ചതിനെ തുടർന്ന് ഇഡി ഇവർക്കെതിരെ കേസെടുക്കുന്നത്.

ശേഷം ചോദ്യംചെയ്യുന്നതിനായി 2023 ജൂലൈ 5 ന് ഇഡി പുറപ്പെടുവിച്ച സമൻസ് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും നിരവധി മനുഷ്യാവകാശ പ്രവർത്തകർ ഇഡിയുടെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ഇഡി കേസ് പിൻവലിച്ചതായി അറിയിക്കുന്നത്. ഇഡി തയ്യാറാക്കിയ ഇസിഐആറിൽ (എഫ്ഐആറിന് സമാനമായത്) ഈ കർഷകരുടെ ജാതി രേഖപ്പെടുത്തിയതും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. അത് ഒരു സാങ്കേതിക പിഴവായിരുന്നു എന്നാണ് ഇഡി നൽകിയ വിശദീകരണം.

കർഷകർക്ക് പ്രാദേശിക ബിജെപി നേതാവുമായി ഉണ്ടായിരുന്ന ഭൂമിത്തർക്കമാണ് ഈ വ്യാജ കേസിലേക്ക് നയിച്ചതെന്നാണ് കർഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷക ജി പ്രവീണ കോടതിയിൽ പറഞ്ഞത്. ഇഡിയുടെ നടപടികൾ തന്റെ കക്ഷികളെ സമ്മർദ്ദത്തിലാക്കാൻ വേണ്ടിയായിരുന്നു എന്നാണ് പ്രവീണയുടെ പക്ഷം. കർഷകരുടെ ഭൂമി തട്ടിയെടുക്കാൻ പ്രാദേശിക ബിജെപി നേതാവായ ജി ഗുണശേഖർ ശ്രമം നടത്തിയിരുന്നെന്നും, അതാണ് ഈ നടപടികളിലേക്ക് ഇഡിയെനയിച്ചതെന്നുമാണ് അഡ്വ. പ്രവീണ ഉയർത്തിയ വാദം.

ഇഡിയുടെ ഉദ്ദേശശുദ്ധിയെ മാത്രമല്ല അഡ്വ. പ്രവീണ ചോദ്യം ചെയ്തത്. ഈ കേസെടുത്ത ഇഡി ഉദ്യോഗസ്ഥർക്കെതിരെ തമിഴ്നാട് പോലീസ് കേസെടുക്കണമെന്നും, ഈ കേസ് കൈകാര്യം ചെയ്ത രീതിയുടെ പേരിൽ അവർ ശിക്ഷിക്കപ്പെടണം എന്നുമാണ് ഇവരുടെ ആവശ്യം. നടപടിക്രമങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് കേസ് അവസാനിപ്പിച്ചതെന്നാണ് ഇഡി അറിയിക്കുന്നത്.

സമൻസ് നൽകുക എന്ന് പറയുന്നത് കള്ളപ്പണ നിരോധന നിയമപ്രകാരമെടുക്കുന്ന കേസുകളിൽ സ്വീകരിക്കുന്ന സ്വാഭാവികമായ നടപടിക്രമമാണെന്നും ആ സമൻസിൽ പറഞ്ഞ ദിവസം അവരെ ചോദ്യം ചെയ്തിട്ടില്ല എന്നും, നിസാരമായ കേസായിരുന്നു അതെന്നും ഇഡി ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും