INDIA

അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ 134 വര്‍ഷം കാത്തിരിക്കണം; 1.34 ലക്ഷം ഇന്ത്യന്‍ കുട്ടികളുടെ ഭാവി തുലാസില്‍

വെബ് ഡെസ്ക്

യുഎസിൽ ഗ്രീൻ കാർഡ് ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത് പത്തര ലക്ഷം ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇബി-2, ഇബി-3 വീസാ വിഭാഗങ്ങളിലുള്ള ഇന്ത്യക്കാരുടെ തൊഴിലധിഷ്ഠിത ഗ്രീൻകാർഡുകളാണ് നീണ്ട ക്യുവിലുള്ളത്. പ്രതിവർഷം 1.4 ലക്ഷം പേർക്ക് മാത്രം ഗ്രീൻ കാർഡുകൾ അനുവദിക്കുന്ന അമേരിക്കൻ എമിഗ്രേഷൻ പോളിസി പ്രകാരം ഇത്രയും ആളുകൾക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഏകദേശം 134 വർഷമെടുക്കും. ഇതോടെ ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധി കുടിയേറ്റക്കാരും ഉദ്യോഗാര്‍ഥികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമിഗ്രേഷൻ സ്റ്റഡീസ് അസോസിയേറ്റ് ഡയറക്ടർ ഡേവിഡ് ജെ. ബിയറിന്റെ സമീപകാല പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഒരു വിദേശ പൗരനെ യുഎസിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന പെർമിറ്റ് ആണ് ഗ്രീൻ കാർഡ്. പ്രതിവർഷം 1.4 ലക്ഷം പേർക്കാണ് അമേരിക്കയിൽ ഗ്രീൻ കാർഡുകൾക്കായി അപേക്ഷിക്കാൻ സാധിക്കുക. ഓരോ രാജ്യത്തിനും 7% എന്ന നിരക്കിലാണിത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ ഇതിന് ആനുപാതികമല്ലാത്തതാണ് ഗ്രീൻ കാർഡ് ലഭ്യതയെ ബാധിക്കുന്നത്.

EB-2, EB-3 വിഭാഗങ്ങളിലെ പുതിയ ഇന്ത്യൻ അപേക്ഷകരിൽ ഏകദേശം 424,000 അപേക്ഷകർ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നതിനിടയിൽ മരണമടഞ്ഞേക്കാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. " ഈ തകർന്ന സംവിധാനത്തിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് 1.1 മില്യൺ ഇന്ത്യക്കാരാണ്. ഇന്ത്യയിൽ നിന്നുള്ള പുതിയ അപേക്ഷകർ തങ്ങളുടെ ജീവിത കാലം മുഴുവൻ ഗ്രീൻ കാർഡിനായി കാത്തിരിക്കേണ്ടി വരുന്നു. ഏകദേശം നാല് ലക്ഷത്തോളം വരുന്ന അപേക്ഷകർ ഈ കാത്തിരിപ്പിനിടയിൽ മരിച്ച് പോകാം" ഡേവിഡ് ജെ. ബിയർ ചൂണ്ടിക്കാട്ടുന്നു.

അഡ്വാൻസ്ഡ് ഡിഗ്രികളുള്ള യുഎസ് ബിസിനസുകളിലെ ജീവനക്കാർക്കുള്ള EB‑2 വിഭാഗത്തിൽ പെട്ടവരാണ് ബാക്ക്‌ലോഗിലുള്ള പകുതിയിൽ അധികം പേരും.19 ശതമാനം പേർ കുറഞ്ഞത് ബാച്ചിലേഴ്സ് ഡിഗ്രികളുള്ള ജീവനക്കാർക്കുള്ള EB‑3 വിഭാഗത്തിലാണെന്നും റിപ്പോർട്ട് കാണിക്കുന്നു. ഇതിൽ H-4 വിസയിൽ എത്തുന്ന ആശ്രിതരായ കുട്ടികൾ 21 വയസ്സ് തികയുമ്പോൾ, അവരുടെ വിസ നിലയ്ക്കുള്ള യോഗ്യത നഷ്‌ടപ്പെടും. പിന്നീട് സ്റ്റുഡന്റസ് വിസയിൽ രാജ്യത്ത് തുടരാൻ ശ്രമിച്ചാലും ഉയർന്ന ഫീസ്, പരിമിതമായ തൊഴിൽ അവസരങ്ങൾ എന്നിവ അവരെ പ്രതികൂലമായി ബാധിക്കുന്നു. ഇത് നാട്ടിലേക്ക് തിരിച്ച് വരാൻ അവരെ നിർബന്ധിതരാക്കിയേക്കാം. 1.34 ലക്ഷം കുട്ടികളാണ് ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്നത്.

ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ളവരാണ് നിലവിൽ യുഎസ് ഗ്രീൻകാർഡ് ബാക്ക് ലോഗിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഏറ്റവു അധികം പേർ. ഓരോ രാജ്യത്ത് നിന്നുമുള്ള അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഗ്രീൻ കാർഡുകൾ നൽകില്ല, പകരം ഒരു രാജ്യത്തിന് 7% എന്ന നിരക്കിൽ ഏകപക്ഷീയമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും