INDIA

ഭൂമി കോഴക്കേസ്: തേജസ്വി യാദവിന്റെ വസതിയില്‍ പരിശോധന, മൂന്ന് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിൽ ഇ ഡി റെയ്ഡ്

വെബ് ഡെസ്ക്

റെയിൽവേ - ഭൂമി കോഴക്കേസുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാജ്യ തലസ്ഥാനത്തെ ന്യൂ ഫ്രണ്ട്സ് കോളനിയിലുള്ള തേജസ്വിയുടെ വസതിയിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അഴിമതിയുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, ജോലി നൽകുന്നതിന് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങി എന്ന കേസിൽ സിബിഐയുടെ അന്വേഷണം നടക്കുന്നതിന് പുറമെയാണ് ഇഡിയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബിഹാർ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കും ബന്ധമുള്ള സ്ഥലങ്ങളിലാണ് ഇ ഡിയുടെ റെയ്ഡ്. മുൻ ആർജെഡി എംഎൽഎയും ലാലുവിന്റെ അടുത്ത അനുയായിയുമായ സയ്യിദ് അബു ഡോജനയുടെ പട്‌നയിലെ വീട്ടിലും ഇ ഡി പരിശോധന നടത്തിവരികയാണ്. ലാലുവിനെയും ബിഹാർ മുൻ മുഖ്യമന്തിയും ലാലുവിന്റെ ഭാര്യയുമായ റാബ്രി ദേവിയെയും കഴിഞ്ഞ ദിവസങ്ങളിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇ ഡി റെയ്ഡ്.

ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം ലാലുവിനും റാബ്രി ദേവിക്കും മറ്റ് 14 പേർക്കുമെതിരെയുമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മാർച്ച് 15ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിസ ഭാരതി ഉൾപ്പെടെയുള്ള 14 പ്രതികൾക്കും കോടതി സമൻസ് അയച്ചിരുന്നു. സിബിഐ കേസിനെ ആസ്പദമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ ഡി കേസ് ഫയൽ ചെയ്തിരിക്കുന്നത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്