INDIA

നീറ്റ് പരീക്ഷ ക്രമക്കേട്: 'ചോദ്യപേപ്പർ ചോർത്തിയതിന് പിന്നില്‍ ബിഹാറിലെ സോള്‍വേഴ്സ് ഗ്യാങ്'

വെബ് ഡെസ്ക്

നീറ്റ് യു ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച വ്യക്തമായതായി ബിഹാർ പോലീസിന്റെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു). ശനിയാഴ്ച കേന്ദ്ര സർക്കാരിന് നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം ഏറ്റെടുത്ത കേന്ദ്രം ഇഒയുവിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു.

അന്തർസംസ്ഥാന സംഘത്തിന്റെ പങ്കാളിത്തം നീറ്റ് പരീക്ഷ ക്രമക്കേടിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഇഒയു റിപ്പോർട്ട് പറയുന്നത്. ബിഹാറിലെ കുപ്രസിദ്ധ സംഘമായ 'സോൾവേഴ്സ് ഗ്യാങ്ങിന് സംഭവത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും അന്വേഷണ സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് പേപ്പർ ചോർച്ച നടന്നുവെന്ന് തന്നെയാണെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എൻ എച്ച് ഖാൻ്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു.

ചോർന്നെന്ന് സംശയിക്കുന്ന ചോദ്യപേപ്പറിന്റെ കത്തിക്കരിഞ്ഞ ഫോട്ടോകോപ്പി, കുറ്റസമ്മത മൊഴികൾ, ചോദ്യം ചെയ്യലിലെ മൊഴികൾ എന്നിവ അടങ്ങിയ ആറുപേജ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് ചോദ്യപേപ്പർ ചോർച്ചയിലേക്ക് തന്നെയാണ്. അറസ്റ്റിലായവരിൽ ഉൾപ്പെടുന്ന നാല് പരീക്ഷാർഥികൾ രാജ്ബൻഷി നഗറിലെ ഒരു സ്ഥലത്ത് താമസിച്ച് ചോർന്ന ചോദ്യപേപ്പറിൽ നിന്നുള്ള ഉത്തരങ്ങൾ മനഃപാഠമാക്കിയിരുന്നുവെന്ന് പോലീസിന് മുമ്പാകെ മൊഴി നൽകിയതായും പറയുന്നു. 720ൽ 581, 483, 300, 185 എന്നിങ്ങനെയാണ് നാലുപേർക്ക് മാർക്ക് ലഭിച്ചത്.

ബിഹാറിലെ 'സോൾവേഴ്സ് സംഘ'ത്തിനൊപ്പം പ്രവർത്തിച്ചിരുന്ന ജാർഖണ്ഡിൽ വേരുകളുള്ള ഒരു അന്തർസംസ്ഥാന സംഘത്തിൻ്റെ ഇടപെടലിൻ്റെ തെളിവുകളും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇഒയു അടുത്തിടെ ജാർഖണ്ഡിൽനിന്ന് നാല് പേരെ കസ്റ്റഡിയിലെടുക്കുകയും നളന്ദ സ്വദേശി സഞ്ജീവ് മുഖിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സോൾവേഴ്സ് ഗ്യാങിലെ പ്രധാനിയാണ് ഇദ്ദേഹമെന്നാണ് വിവരം.

നളന്ദയിൽ നിന്നുള്ള ‘സോൾവേഴ്സ് ഗ്യാങ്’ അംഗങ്ങൾ ജാർഖണ്ഡിൽനിന്ന് ചോദ്യപേപ്പർ സംഘടിപ്പിച്ചതായാണ് സംശയിക്കുന്നത്. തുടർന്ന് വിദഗ്ധരുടെ സഹായത്തോടെ ഉത്തരങ്ങൾ കണ്ടെത്തിയ ശേഷം മറ്റ് രണ്ട് പ്രതികളായ പട്‌നയിലെ നിതീഷ് കുമാറിനും ഖഗാരിയയിലെ അമിത് ആനന്ദിനും കൈമാറി. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ദനാപൂർ മുനിസിപ്പൽ കൗൺസിൽ ജൂനിയർ എഞ്ചിനീയർ സിക്കന്ദർ പി യാദവേന്ദു വഴിയാണ് മേല്പറഞ്ഞ നാല് പരീക്ഷാർഥികളെയും നിതീഷ്, അമിത് എന്നിവർ ബന്ധപ്പെട്ടത്.

അതേസമയം, സമയനഷ്ടം നികത്താനെന്ന പേരിൽ പരീക്ഷാ ഏജൻസി നൽകിയ ഗ്രേസ് മാർക്ക് പിൻവലിച്ചതിനെത്തുടർന്ന് 1,563 ഉദ്യോഗാർത്ഥികൾക്കുള്ള നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് (നീറ്റ്-യുജി) പുനഃപരീക്ഷ ഇന്നു നടക്കും. ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാർഥികളുടെ സ്‌കോർ കാർഡുകൾ റദ്ദാക്കുമെന്നും വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും ഏജൻസി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ജൂൺ മുപ്പത്തിനാണ് അതിന്റെ ഫലങ്ങൾ പ്രഖ്യാപിക്കുക.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്