INDIA

അന്ന സെബാസ്റ്റ്യന്റെ മരണം: ഇവൈ ഓഫിസില്‍ മഹാരാഷ്ട്ര തൊഴില്‍വകുപ്പിന്റെ പരിശോധന; ഏഴ് ദിവസത്തിനകം രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

വെബ് ഡെസ്ക്

പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ്(ഇവൈ) കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് ഇവൈ ഓഫിസില്‍ മഹാരാഷ്ട്ര തൊഴില്‍വകുപ്പിന്‌റെ പരിശോധന. അമിതജോലിഭാരം കാരണമാണ് അന്നയുടെ മരണമെന്നാണ് ആരോപണം.

വിവര ശേഖരണത്തിനും തൊഴില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി തൊഴില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അന്നയുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ ഓഫിസിലെത്തി പരിശോധിച്ചിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം ഇതേ രേഖകള്‍ വകുപ്പിന് സമര്‍പ്പിക്കാന്‍ ഇവൈയോട് പറഞ്ഞിട്ടുണ്ടെന്നും പുനെ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ ശൈലേന്ദ്ര പോള്‍ പറഞ്ഞു. ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ലഭിച്ചു കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനുശേഷം അവര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോള്‍ പറഞ്ഞു.

അന്നയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിരുന്നു. അമിത ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മിഷന്റെ നടപടി. അന്നയുടെ മരണത്തിൽ കമ്മിഷൻ അതീവ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ആഗോള അക്കൗണ്ടിങ്‌, ഉപേദശക സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ ജോലിക്ക് കയറി നാലു മാസത്തിനകം മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനിയുടെ ജോലി സംസ്‌കാരം സംബന്ധിച്ച വിവാദം ശക്തമായിരുന്നു. കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റായ കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റിയന്‍ പേരയില്‍ (26) ആണ് ഹൃദയസ്തംഭനം മൂലം പൂനെയിലെ താമസസ്ഥലത്ത് മരിച്ചത്. ജൂലായ് 20നായിരുന്നു സംഭവം.

മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്. അതേസമയം, അന്നയുടെ മരണം സംബന്ധിച്ചും സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചിരുന്നു.

ഉപമുഖ്യമന്ത്രിയായി ഉദയനിധിയെത്തുന്നു; സത്യപ്രതിജ്ഞ നാളെ വൈകിട്ട്

ഹസൻ നസ്‌റുള്ളയുടെ കൊലപാതകം: ആരാകും പകരക്കാരൻ? ഇസ്രയേല്‍ ലക്ഷ്യം ഇറാൻ?

ഐപിഎല്ലിൽ ആദ്യമായി 'മാച്ച് ഫീ'; സീസണില്‍ താരങ്ങള്‍ക്ക് ലഭിക്കുക ഒരു കോടി രൂപ വരെ

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്