INDIA

കർഷക പ്രക്ഷോഭം; നാലാം ഘട്ട ചർച്ചയിൽ പുതിയ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ, തീരുമാനം രണ്ടുദിവസത്തിലെന്ന് കർഷകനേതാക്കൾ

വെബ് ഡെസ്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന കർഷകരുമായി നടന്ന ചർച്ചയിൽ പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ച് കേന്ദ്രസർക്കാർ. അടുത്ത അഞ്ചുവർഷത്തേക്ക് പയർ, ചോളം, പരുത്തി എന്നീ വിളകൾ സർക്കാർ ഏജൻസികൾ മുഖാന്തരം മിനിമം താങ്ങുവില നൽകി കർഷകരിൽനിന്ന് വാങ്ങാമെന്ന കരാറാണ് സർക്കാർ പാനൽ മുന്നോട്ടുവച്ചത്. മൂന്ന് കേന്ദ്രമന്ത്രിമാരടങ്ങിയ സംഘമാണ് സമരം ഒത്തുതീർപ്പാക്കാനുള്ള നാലാംഘട്ട ചർച്ചയിൽ ഇക്കാര്യം അറിയിച്ചത്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ ഉൾപ്പെടുന്ന 14 അംഗ പ്രതിനിധി സംഘമാണ് കർഷകരെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്

പിയുഷ് ഗോയൽ, കൃഷി- കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി ചർച്ചയിൽ പങ്കെടുത്തത്. കർഷക നേതാക്കളുമായുള്ള ചർച്ച നാല് മണിക്കൂറിലധികം നീണ്ടുനിന്നു. ചർച്ചയിൽ പുതിയ നിർദേശങ്ങൾ ഉയർന്നതായും പുരോഗതി ഉണ്ടായതായും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.

എൻസിസിഎഫ് (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ), നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങൾ വഴിയാകും ചോളമടക്കമുള്ള വിളകൾ കർഷകരിൽനിന്ന് സർക്കാർ വാങ്ങുക. ഏറ്റെടുക്കുന്ന വിളകൾക്ക് പരിധിയുണ്ടാകില്ല. ഒപ്പം അതിനായൊരു പോർട്ടലും ഒരുക്കും. അതേസമയം, പരുത്തി ഏറ്റെടുക്കുന്നത് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.

തീരുമാനം അറിയിക്കാൻ കർഷകർ ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ കൃഷി സംരക്ഷിക്കാനും ഭൂഗർഭ ജലവിതാനം മെച്ചപ്പെടുത്താനും ഭൂമിയെ തരിശായിക്കിടക്കുന്നതിൽനിന്ന് രക്ഷിക്കാനും സഹായിക്കുന്നതാണ് പുതിയ നിർദേശങ്ങളെന്നാണ് വാണിജ്യ-വ്യവസായ മന്ത്രിയുടെ അഭിപ്രായം. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദിവസങ്ങളായി പഞ്ചാബ്- ഹരിയാന അതിർത്തികളിൽ കർഷകർ നടത്തിവരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുകയാണ് ചർച്ചകളുടെ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തുനിൽക്കേ സർക്കാരും സമ്മർദ്ദത്തിലാണ്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ ഉൾപ്പെടുന്ന 14 അംഗ പ്രതിനിധി സംഘമാണ് കർഷകരെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. കിസാൻ മസ്ദൂർ മോർച്ചയുടെ (കെഎംഎം) കോർഡിനേറ്ററും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ സർവൻ സിങ് പന്ദേർ, ബികെയു ഏകതയുടെ (സിധുപൂർ) പ്രസിഡൻ്റ് ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരായിരുന്നു നേതൃത്വം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചർച്ചയിൽ പങ്കെടുത്തിയിരുന്നു. ഫെബ്രുവരി എട്ട്, 12, 15 എന്നീ തീയതികളിലായിരുന്നു നേരത്തെ ചർച്ച നടന്നത്. എന്നാൽ അന്നൊന്നും സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ കർഷകർ തയാറായിരുന്നില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും