INDIA

ഗ്രാമങ്ങളിൽ നിന്ന് കൂടുതൽ പേർ സമരത്തിന്, ചര്‍ച്ചയിൽ പ്രതീക്ഷയെന്ന് നേതാക്കള്‍; സംഘര്‍ഷങ്ങളില്‍ നൂറോളം പേര്‍ക്ക് പരുക്ക്

വെബ് ഡെസ്ക്

കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് കര്‍ഷക നേതാക്കള്‍. ഇന്ന് വൈകീട്ട് അഞ്ചിന് ചണ്ഡീഗഡിലാണ് കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിവുള്ള ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ ഗുണപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നത്തെ ചർച്ചയിൽ ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് കർഷകർ വ്യക്തമാക്കി. ഇത് മൂന്നാം തവണയാണ് കർഷകരും സർക്കാരും തമ്മിൽ ചർച്ച നടത്തുന്നത്.  കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളായി കൃഷിവകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ റായ് എന്നിവര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

ഇന്നത്തെ ചര്‍ച്ച തീരുംവരെ പ്രതിഷേധക്കാര്‍ സമാധാനപരമായി സമരം തുടരുമെന്നാണ് കർഷകർ അറിയിച്ചിട്ടുള്ളത്. അതുവരെ ബാരിക്കേഡുകളും മറ്റ് തടസ്സങ്ങളും മറികടക്കാന്‍ ശ്രമിക്കില്ലെന്നും കർഷകർ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മേഖല. നൂറുകണക്കിന് ട്രാക്ടറുകളുമായി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയ കര്‍ഷകരും പോലീസും തമ്മില്‍ കഴിഞ്ഞ ദിവസം പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ വലിയ സംഘര്‍ഷമാണുണ്ടായത്. ര്‍ഷകര്‍ക്ക് നേരെ ഡ്രോണ്‍ വഴി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. കർഷകരെ തടയാൻ അതിർത്തികളിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്

കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ 100ഓളം കർഷകർക്കാണ് പരുക്കേറ്റത്. പ്രതിഷേധക്കാരുടെ കല്ലേറിൽ 24 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.   ആയിരക്കണക്കിന് കര്‍ഷകരാണ് ശംഭു അതിര്‍ത്തിയില്‍ ട്രാക്ടറുകളുമായി എത്തുന്നത്. പഞ്ചാബില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ ഉഗ്രഹാന്‍ വിഭാഗം ഇന്ന് ട്രെയിന്‍ തടയും. ഇന്നലെ കണ്ണീര്‍ വാതകത്തിനും ജലപീരങ്കിക്കും പുറമെ പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെച്ചതായി കര്‍ഷകര്‍ ആരോപിച്ചിരുന്നു.

ആറ് മാസത്തേക്കുള്ള തയാറെടുപ്പുകളും സജ്ജീകരണങ്ങളുമായാണ് ഡല്‍ഹിയിലേക്ക് നീങ്ങുന്നതെന്നും ഇനി എത്ര നാള്‍ സമരം ചെയ്യാനും തങ്ങള്‍ തയാറാണെന്നുമായിരുന്നു കര്‍ഷകരുടെ പ്രതികരണം. രണ്ട് വര്‍ഷ മുന്‍പ് രേഖാമൂലം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ആവശ്യങ്ങള്‍ നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തവണ, എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിന് ശേഷം മാത്രമേ മടങ്ങു,' എന്നാണ് കര്‍ഷകരുടെ പ്രതികരണം.

അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരവും ആരംഭിച്ചിട്ടുണ്ട്. ബര്‍ണാല റെയില്‍വേ സ്റ്റേഷനിലാണ് വൈകുന്നേരം 4 മണി വരെയാണ് 'റെയില്‍ റോക്കോ' സമരം. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരിപ്പ് തുടരുകയാണ്.

സംയുക്ത കിസാൻ മോർച്ച, കിസാൻ സഭ ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്ത ഗ്രാമീണ ബന്ദ് നാളെയാണ്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസും നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും