INDIA

പൂനെ ആഡംബര കാറപകടം: വാഹനമോടിച്ച പതിനേഴുകാരന്റെ പിതാവ് അറസ്റ്റിൽ, കൊലപാതകമെന്ന് മരിച്ച ടെക്കികളുടെ കുടുംബം

വെബ് ഡെസ്ക്

പൂനെയിൽ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ ബൈക്കിൽ ഇടിച്ച് രണ്ട് ടെക്കികൾ കൊല്ലപ്പെട്ട സംഭവത്തിൽ വാഹനമോടിച്ച പതിനേഴുകാരൻ്റെ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സംഭാജിനഗറിൽനിന്നാണ് ഇയാളെ പിടികൂടിയത്. അശ്രദ്ധമായി വാഹനമോടിച്ച കേസിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് വിശാൽ അഗർവാൾ ഒളിവിലായിരുന്നു.

ഞായറാഴ്ച പുലർച്ചെ 2.15 ഓടെ കല്യാണിനഗർ മേഖലയിലാണ് പതിനേഴുകാരൻ അശ്രദ്ധമായി പോർഷെ ഓടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തെത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും 15 മണിക്കൂറിനുള്ളിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു.

അപകടത്തിനു മണിക്കൂറുകൾക്ക് മുമ്പ് 12-ാം ക്ലാസ് പരീക്ഷാഫലം വന്നത് പതിനേഴുകാരൻ പബ്ബിൽ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മദ്യലഹരിയിൽ 200 കിലോമീറ്റർ വേഗത്തിലായിരുന്നു വാഹനമോടിച്ചിരുന്നത്. അമിതവേഗതയിലെത്തിയ പോർഷെ മധ്യപ്രദേശിൽനിന്നുള്ള ഐടി പ്രൊഫഷണലുകളായ അനീഷ് അവാധ്യ, അശ്വിനി കോഷ്ത എന്നിവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അശ്വിനി 20 അടി ഉയരത്തിലേക്കും അനീഷ് നിർത്തിയിട്ടിരുന്ന കാറിലേക്കും തെറിച്ച് വീണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പിന്നാലെ അടുത്തുള്ളവർ ഓടിയെത്തുന്നതും കാറിലുള്ളവരെ മർദ്ദിക്കുന്നതും സംഭവ സ്ഥലങ്ങളിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളിൽ കാണാം.

മകന് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് അറിഞ്ഞിട്ടും വിശാൽ കാർ വിട്ടുനൽകുകയും മകൻ്റെ ജീവൻ അപകടത്തിലാക്കുകയും മകൻ മദ്യം കഴിക്കുമെന്ന് അറിഞ്ഞിട്ടും പാർട്ടിക്ക് പോകാൻ അനുവദിക്കുകയും ചെയ്തുവെന്ന് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

ബാലനീതി നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രായപൂർത്തിയാകാത്ത പ്രതിയെ പ്രായപൂർത്തിയായ ആളായി വിചാരണ ചെയ്യാൻ അനുമതി തേടാൻ നീക്കമാരംഭിച്ചതായി പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. "ഞായറാഴ്ചത്തെ സംഭവം പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഇത് ഹീനമായ കുറ്റകൃത്യമായതിനാൽ, ഐപിസി 304-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി ഞങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്. മദ്യപിച്ച് കാർ ഡ്രൈവർ ഇടുങ്ങിയ പാതയിലൂടെ അശ്രദ്ധമായി വാഹനമോടിക്കുകയായിരുന്നു," എഎൻഐ പോലീസ് കമ്മിഷണറെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

റോഡപകടങ്ങളെക്കുറിച്ച് 300 വാക്കുകളുള്ള ഉപന്യാസം എഴുതാനായിരുന്നു ബോർഡ് പതിനേഴുകാരനു ശിക്ഷ നൽകിയത്. കാറിൽ ഉണ്ടായിരുന്നവരെ കൗൺസിലിങ്ങിനായി ആൽക്കഹോൾ ഡി-അഡിക്ഷൻ സെൻ്ററിലേക്കു റഫർ ചെയ്യാനും യെരവാദയിലെ ട്രാഫിക് പോലീസിനോടൊപ്പം 15 ദിവസം ജോലി ചെയ്യാനും മദ്യപാനം ഉപേക്ഷിക്കാനും മാനസികാരോഗ്യ കൗൺസിലിങ്ങിനു വിധേയനാകാനും ചികിത്സ നേടാനും ബോർഡ് നിർദ്ദേശിച്ചതായി പ്രതിഭാഗം അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു.

രണ്ട് പേർ മരിച്ച കേസിൽ പെട്ടന്ന് ജാമ്യം ലഭിച്ചത് വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം സംഭവം കൊലപാതകമാണെന്ന് മരിച്ച ടെക്കികളുടെ കുടുംബം ആരോപിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും