INDIA

'തന്നോട് മാത്രം ക്ഷമ ചോദിച്ചില്ല': ബിജെപി നേതാവ് അമിത് മാളവ്യയുടെ പരാതിയില്‍ ദി വയറിനെതിരെ കേസ്

വെബ് ഡെസ്ക്

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പരാതിയില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദി വയറിന് എതിരെ കേസ്. വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെറ്റാ സ്‌റ്റോറികളുമായി ബന്ധപ്പെട്ടാണ് അമിത് മാളവ്യ വയറിനെതിരെ പോലീസിനെ സമീപിച്ചത്.

ദി വയറും ചില അജ്ഞാതരും ചേര്‍ന്ന് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നും, തന്നെ കുടുക്കാനുള്ള തെളിവുകള്‍ കെട്ടിച്ചമച്ചുവെന്നുമാണ് അമിത് മാളവ്യയുടെ ആരോപണം. ഇതിനെതിരെ നിയമപരമായ വഴികള്‍ തേടുകയല്ലാതെ മറ്റൊരു വഴിയും തനിക്കുമുന്നില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യ പോലീസില്‍ പരാതി നല്‍കിയത്.

ദി വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എംകെ വേണു, ഡെപ്യൂട്ടി എഡിറ്ററും എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസറുമായ ജാഹ്‌നവി സെന്‍ എന്നിവര്‍ക്കെതിരെയാണ് മാളവ്യ പരാതി നല്‍കിയത്.

വാർത്ത തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിട്ടും ക്ഷമാപണം നടത്താനോ വാര്‍ത്ത പിന്‍വലിക്കാനോ സ്ഥാപനം തയ്യാറായിട്ടില്ല
അമിത് മാളവ്യ

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്ക് അപ്രിയമായ 700 ലധികം പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നു എന്നായിരുന്നു ദി വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. മെറ്റയില്‍ സര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉളളടക്കങ്ങള്‍ കണ്ടെത്തിയാല്‍ അത് നീക്കം ചെയ്യാനുള്ള അധികാരം മാളവ്യയ്ക്കുണ്ട് എന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ആരോപണങ്ങള്‍ മെറ്റ നിഷേധിച്ചിട്ടും ദ വയര്‍ വീണ്ടും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടേയിരുന്നു എന്നാണ് മാളവ്യയുടെ ആരോപണം. തെറ്റായ വാര്‍ത്ത തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിട്ടും ക്ഷമാപണം നടത്താനോ വാര്‍ത്ത പിന്‍വലിക്കാനോ സ്ഥാപനം തയ്യാറായിട്ടില്ലെന്നും മാളവ്യ ആരോപിക്കുന്നു.

അമിത് മാളവ്യ തന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് സാമൂഹ്യ മാധ്യമമായ മെറ്റയില്‍ നിന്ന് 700 ലധികം പോസ്റ്റുകള്‍ നീക്കം ചെയ്തുവെന്ന് വാര്‍ത്ത് ദ വയര്‍ പ്രസിദ്ധീകരിച്ചിരുന്നു

മെറ്റയിലെ ഉദ്യോഗസ്ഥന്‍ തന്നെ പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമാക്കിയായിരുന്നു ദി വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദി വയര്‍ ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അത് വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസറായ ജാഹ്‌നവി സെന്‍ വാര്‍ത്തയില്‍ സംഭവിച്ച പാകപ്പിഴയുടെ പേരില്‍ വായനക്കാരോട് ക്ഷമാപണവും നടത്തിയിരുന്നു.

എന്നാല്‍, തന്റെ പദവിയെ അപകീര്‍ത്തിപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്തിട്ടും തന്നോട് മാത്രം ദി വയര്‍ ക്ഷമ ചോദിച്ചില്ല എന്നാണ് അമിത് മാളവ്യയുടെ ആരോപണം.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി