മനോജ്‌ സിൻഹ 
INDIA

കശ്മീർ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് മുൻപ് അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ, വ്യാപക പ്രതിഷേധം

വെബ് ഡെസ്ക്

ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ അഞ്ച് എംഎൽഎമാരെ സഭയിലേക്ക് നാമനിർദേശം ചെയ്ത ലെഫ്. ഗവർണറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സർക്കാർ രൂപീകരണത്തിനു മുൻപ് നിയമസഭയിലേക്ക് ലെഫ്റ്റനൻ്റ് ഗവർണർ മനോജ്‌ സിൻഹ മുഖേന അഞ്ച് അം​ഗങ്ങളെ നിർദേശിക്കാനുള്ള ബിജെപി നീക്കത്തിനെതിരെയാണ് പ്രതിഷേധം. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. നടപടി 'ജനാധിപത്യ വിരുദ്ധമാണെന്ന്' കോൺഗ്രസ് ആരോപിച്ചു.

ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 , ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) നിയമം 2023 എന്നിവ പ്രകാരമാണ് ലെഫ്റ്റനൻ്റ് ഗവർണർ മനോജ്‌ സിൻഹ നാമനിർദേശം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട 90 എംഎൽഎമാർക്കു പുറമെയായിരിക്കും ഈ അംഗങ്ങൾ. ഇതോടെ നിയമസഭയിലെ അംഗബലം 95 ആയി ഉയരും. ഭൂരിപക്ഷം 48 ആയിരിക്കും.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ അംഗങ്ങളെ നാമനിർദേശം ചെയ്തതാണ് വിമർശനങ്ങൾക്കു വഴിവെച്ചത്. നാളെയാണ് ജമ്മു കാശ്മീർ വോട്ടെണ്ണൽ.

കശ്മീരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയശേഷം ജമ്മു കാശ്മീരിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 10 വർഷത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിൽ ഈ നോമിനേറ്റഡ് എംഎൽഎമാർ എന്ത് പങ്കുവഹിക്കുമെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.

നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ജമ്മു കാശ്മീരിലെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ ഷെയ്ഖ് ഷക്കീൽ അഹമ്മദ് അഭിപ്രായപ്പെട്ടു. “ഈ നോമിനേറ്റഡ് എംഎൽഎമാർക്ക് വോട്ടവകാശം ഉണ്ടായിരിക്കുമെന്ന് വ്യക്തമാണ്. സാധാരണഗതിയിൽ, ഭരണഘടനാപരമായി, അത്തരം ആളുകളുടെ പേരുകൾ ലെഫ്റ്റനന്റ് ഗവർണർ ശുപാർശ ചെയ്യുന്നത് പുതിയ സർക്കാരിൻ്റെ അവകാശമായിരിക്കണം. മന്ത്രിസഭയുടം സഹായവും ഉപദേശവും അനുസരിച്ചാണ് ഈ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടത്. എന്നാൽ ജമ്മു കാശ്മീരിൽ ഏത് സംഭവിക്കാൻ പോകുന്നില്ല. ഇത് വളരെ സംശയാസ്പദവും ചിലപ്പോൾ ഭരണഘടനാ വിരുദ്ധവുമാകാം. ഇത് എൽജിക്ക് നൽകിയ വിവേചനാധികാര ക്വാട്ടയാണ്, അതിനാൽ ഇത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ്.പൊതുജനങ്ങളുടെ ഉത്തരവിനെ മറികടക്കാനുള്ള ഒരു മാർഗമല്ലേ ഇത്?," ഷെയ്ഖ് ഷക്കീൽ അഹമ്മദ് ചൂണ്ടിക്കാട്ടുന്നു.

ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 അനുസരിച്ച്, നിയമസഭയിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നതിനായി ലെഫ്റ്റനൻ്റ് ഗവർണർക്ക് രണ്ട് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം. നിയമത്തിലെ 2013 ജൂലൈയിലെ ഭേദഗതി അനുസരിച്ച്, ഈ രണ്ടിന് പുറമെ രണ്ട് കുടിയേറ്റ കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ, മൂന്ന് അംഗങ്ങളെ കൂടി നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ ലഫ്റ്റനൻ്റ് ഗവർണർക്ക് അധികാരം ലഭിച്ചിട്ടുണ്ട്. അവരിൽ ഒരാൾ കാശ്മീരി കുടിയേറ്റ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീയും മറ്റൊരാൾ പാക് അധീന ജമ്മു കശ്മീരിൽനിന്ന് കുടിയിറക്കപ്പെട്ട ആളും ആയിരിക്കണം.

കാശ്മീരി കുടിയേറ്റ സമൂഹം എന്ന പ്രയോഗ പ്രകാരം കശ്മീരി പണ്ഡിറ്റുകൾ മാത്രമല്ല, തീവ്രവാദികളുടെ ഭീഷണി കാരണം കുടിയേറിയ കശ്മീരി മുസ്‌ലിംകൾ പോലും നോമിനേറ്റഡ് എംഎൽഎമാരാകാൻ യോഗ്യരാണ്. ഈ വിഭാഗത്തിനു കീഴിൽ ഒരാൾക്ക് യോഗ്യത നേടാൻ രണ്ട് മാനദണ്ഡങ്ങളാണുള്ളത്. 989 നവംബർ ഒന്നിനുന് ശേഷം കശ്മീർ താഴ്‌വരയിൽനിന്നോ ജമ്മു-കശ്മീർ സംസ്ഥാനത്തിൻ്റെ മറ്റേതെങ്കിലും ഭാഗത്തുനിന്നോ കുടിയേറിയ വ്യക്തി ആയിരിക്കുക, ദുരിതാശ്വാസ കമ്മിഷണറിൽ രജിസ്റ്റർ ചെയ്ത ആളായിരിക്കുക എന്നതാണ് അവ.

ഗവർണർ മുഖേന അഞ്ച് എംഎൽഎമാരെ ബിജെപിക്ക് നിർദേശിക്കാനാകുമെന്നത് ആശങ്കാജനകമാണെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെകെപിസിസി) വെെസ് പ്രസിഡൻ്റ് രവീന്ദർ ശർമ പറഞ്ഞു. നീക്കം ബിജെപിയുടെ തന്ത്രമാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒടുവില്‍ പത്തിമടക്കി മാലദ്വീപ്; ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു

ലോകത്തെമ്പാടും നദികൾ വരളുന്നു, 30 വർഷത്തെ ഏറ്റവും വേഗതയിൽ

കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റകൃത്യം നടത്തിയത് സഞ്ജയ് റോയ് ഒറ്റയ്ക്ക്, കൂട്ടബലാത്സംഗ ആരോപണം തള്ളി സിബിഐ കുറ്റപത്രം

T20WC | ഇനി എതിരാളികള്‍ ഓസ്ട്രേലിയയും ശ്രിലങ്കയും; ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ

വൈദ്യശാസ്ത്ര നൊബേല്‍ വിക്ടർ ആംബ്രോസിനും ഗാരി റവ്കുനും; പുരസ്കാരം മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിന്