INDIA

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിൽ: പ്രധാനമന്ത്രിക്ക് കത്തെഴുതാനൊരുങ്ങി മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ

വെബ് ഡെസ്ക്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം, സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കാനൊരുങ്ങി മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ. നാളെയാരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പാസാക്കാനിരിക്കുന്ന ബില്ലിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറടക്കമുള്ളവരുടെ സേവന വ്യവസ്ഥകൾ തരംതാഴ്ത്തുന്നതിനെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് കത്തെഴുതുന്നത്. മൂന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ കത്തിൽ ഒപ്പുവച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നിലവിൽ സുപ്രീംകോടതി ജഡ്ജിമാർക്ക് തുല്യമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സേവന വ്യവസ്ഥകൾ. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും (നിയമനം, സേവന വ്യവസ്ഥകൾ, നിയമന കാലാവധി) ബിൽ - 2023 പ്രകാരം സേവന വ്യവസ്ഥകൾ ക്യാബിനറ്റ് സെക്രട്ടറിയുടേതിന് അനുസൃതമായി മാറും. ഇതാണ് മുൻപുണ്ടായിട്ടില്ലാത്ത തരത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ പ്രേരിപ്പിക്കുന്നത്. ഈ മാറ്റത്തെ അനഭിലഷണീയവും കമ്മീഷണർമാരുടെ സ്വാതന്ത്ര്യത്തിനും അധികാരത്തിനുമുള്ള ഭീഷണിയായുമാണ് മുൻ അംഗങ്ങൾ കാണുന്നത്.

ശമ്പളത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമില്ലെങ്കിലും സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ ക്യാബിനറ്റ് സെക്രട്ടറിയുടേതിനേക്കാൾ കൂടുതലാണ്. വിരമിക്കലിന് ശേഷം ആജീവനാന്തം ഡ്രൈവർമാർ വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് സുപ്രീംകോടതി ജഡ്ജിമാർക്ക് ലഭിക്കാറുണ്ട്. തൽസ്ഥിതി തുടരാനും സുപ്രീംകോടതി ജഡ്ജിമാരുടെ അതേ ആനുകൂല്യങ്ങൾ തുടരണമെന്നുമാണ് ജഡ്ജിമാരുടെ ആവശ്യം. അങ്ങനെയുണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ- എക്സിക്യൂട്ടീവ് വിഭാഗങ്ങൾക്കിടയിലെ വിഷയങ്ങൾ നിയന്ത്രിക്കാനാകുവെന്നും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുവെന്നുമാണ് മുൻ കമ്മീഷണർമാർ പറയുന്നത്.

എന്നാൽ മുൻഗണനാ പട്ടികയിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നാണ് മറ്റൊരു പക്ഷത്തിന്റെ വാദം. അതുകൊണ്ടുതന്നെ കമ്മീഷണർമാരുടെ വാദത്തിൽ കാര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് മുൻഗണന പട്ടികയിൽ സുപ്രീംകോടതി ജഡ്ജിമാരുടെ അതേ പദവിതന്നെയായിരിക്കുമെന്നും ഇക്കൂട്ടർ പറയുന്നു. സർക്കാർ അധികാരികളെ അവരുടെ പദവികൾ അടിസ്ഥാനമാക്കി റാങ്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു പ്രോട്ടോക്കോൾ ലിസ്റ്റാണ് "മുൻഗണന പട്ടിക"(ടേബിൾ ഓഫ് പ്രിസിഡൻസ്).

തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവും സേവന വ്യവസ്ഥയും കാലാവധിയുമെല്ലാം സംബന്ധിക്കുന്ന ബിൽ ഓഗസ്റ്റ് പത്തിനായിരുന്നു രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ലനുസരിച്ച് കമ്മീഷണർമാരുടെ നിയമനം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രി എന്നിവരങ്ങിയ സമിതിയാണ് തീരുമാനിക്കുക. മാർച്ചിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് വിപരീതമായാണ് കേന്ദ്രസർക്കാർ നിയമനത്തിനുള്ള സമിതിയിലെ അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധിപ്രകാരം ചീഫ് ജസ്റ്റിസ് അംഗമായ സമിതിയായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കേണ്ടത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്