ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് 
INDIA

രണ്ട് ഗുസ്തി താരങ്ങള്‍, അന്താരാഷ്ട്ര റഫറി, പരിശീലകന്‍; ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങള്‍ ശരിവച്ച് നാല് സുപ്രധാന സാക്ഷിമൊഴി

ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൊഴി രേഖപ്പെടുത്തിയ 125 സാക്ഷികളില്‍ ഉള്‍പ്പെട്ടവരാണ് ഈ നാലുപേര്‍.

വെബ് ഡെസ്ക്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വനിതാ താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണള്‍ സ്ഥിരീകരിച്ച് സാക്ഷിമൊഴികള്‍. മുന്‍ ഒളിമ്പ്യന്‍, കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായ രണ്ട് ഗുസ്തി താരങ്ങള്‍, ഒരു അന്താരാഷ്ട്ര റഫറി, ഒരു സംസ്ഥാനതല പരിശീലകന്‍ എന്നിവരാണ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ആരോപണങ്ങള്‍ ശരിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൊഴി രേഖപ്പെടുത്തിയ 125 സാക്ഷികളില്‍ ഉള്‍പ്പെട്ടവരാണ് ഈ നാലുപേര്‍. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സാക്ഷി പട്ടികയിലുള്ള 125 പേര്‍.

ബ്രിജ് ഭൂഷണ്‍ സിങ് ലൈംഗികമായി ഉപദ്രവിച്ച കാര്യം സംഭവം നടന്ന് ഒരു മാസത്തിന് ശേഷം പരാതിക്കാരി തങ്ങളെ അറിയിച്ചെന്നാണ് രണ്ട് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ മൊഴിയിലുള്ളത്. സ്വദേശത്തും വിദേശത്തും ടൂര്‍ണമെന്റുകള്‍ക്കായി പോകുമ്പോള്‍ വനിതാ ഗുസ്തി താരങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നാണ് ദേശീയ - അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ റഫറി ഡല്‍ഹി പോലീസിന് നല്‍കിയ മൊഴിയെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രില്‍ 28-നാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കായികതാരങ്ങള്‍ക്ക് ന്യൂട്രീഷണല്‍ സപ്ലിമെന്റ് വാഗ്ദാനം ചെയ്ത് പകരമായി ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള 15 സംഭവങ്ങളും എഫ്‌ഐആറില്‍ പറയുന്നു.

കായിതാരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന പത്ത് കേസുകളാണ് എഫ്‌ഐആറിലുള്ളത്. കായികതാരങ്ങളില്‍ ഭയവും ഉത്കണ്ഠയും നിറച്ച് പീഡിപ്പിക്കുന്നുവെന്നതടക്കം കായികതാരങ്ങള്‍ ഉന്നയിക്കുന്ന എല്ലാ പരാതികളും രണ്ട് എഫ്ഐആറിലായുണ്ട്. ഗുസ്തിതാരങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് എഫ്ഐആറിലുള്ളത്. 354, 354 എ (ലൈംഗിക പീഡനം), 354 ഡി, 34 എന്നീ വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരുടെ പരാതിയുമായി ബന്ധപ്പെട്ട് പോക്‌സോ നിയമപ്രകാരമാണ് എഫ്‌ഐആറുകളിലൊന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫോട്ടോ എടുക്കാനെന്ന വ്യാജേനെ അടുത്തിരുത്തി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് എഫ്ഐആറിലുള്ളത്. താത്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഉപദ്രവം തുടര്‍ന്നുവെന്നും എഫ്ഐആറിലുണ്ട്.

മറ്റൊരു എഫ്ഐആര്‍ മുതിര്‍ന്ന ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ ബ്രിജ് ഭൂഷണെതിരേ ആറ് ഗുസ്തി താരങ്ങള്‍ വെളിപ്പെടുത്തിയ ലൈംഗിക പരാതികളാണുള്ളത്. താരങ്ങളുടെ സമ്മതമില്ലാതെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചെന്നും രണ്ടാം എഫ് ഐആറില്‍ വിശദമാക്കുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി