INDIA

നീറ്റ് യുജി ചോദ്യ പേപ്പർ ചോർച്ച: പട്‌ന എയിംസിലെ നാല് എംബിബിഎസ് വിദ്യാർഥികൾ സിബിഐ അറസ്റ്റിൽ

വെബ് ഡെസ്ക്

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജ്വേറ്റ്)- നീറ്റ് യുജി ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പട്‌ന എയിംസിൽ നിന്നുള്ള നാല് എംബിബിഎസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് സിബിഐ. നാല് എംബിബിഎസ് വിദ്യാർഥികളും ചോദ്യ പേപ്പർ ചോർച്ച സംഘത്തലവൻ സഞ്ജീവ് മുഖിയയുടെ സംഘവുമായി ബന്ധമുള്ളതിനാലാണ് അറസ്റ്റെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

ചോർന്നു ലഭിച്ച ചോദ്യപേപ്പർ നീറ്റ് പരീക്ഷാർത്ഥികൾ മനഃപാഠമാക്കുന്നതിന് മുൻപ് ഉത്തരങ്ങൾ കണ്ടെത്താൻ ഈ വിദ്യാർഥികളെ നിയോഗിച്ചിരിക്കാം എന്നാണ് സിബിഐയുടെ സംശയം. എയിംസ് പോലുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളായതിനാൽ സംഘം ഇവരുമായി ഇടപഴകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങളും സൂചിപ്പിച്ചു.

“ഞങ്ങളുടെ ചില വിദ്യാർഥികളുടെ ഫോൺ നമ്പറുകളും ഫോട്ടോകളും സിബിഐയോട് പങ്കുവെച്ചിരുന്നു. തുടർന്ന് ഏജൻസി എംബിബിഎസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു,” എയിംസ് പട്ന എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപാൽ കൃഷ്ണ പാൽ വ്യക്തമാക്കി. വിദ്യാർഥികൾ സിബിഐയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നീറ്റ് യുജി പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് ആവശ്യപ്പെട്ടു. നീറ്റ് യുജി പരീക്ഷയുടെ ഫലങ്ങൾ നഗരം തിരിച്ചും കേന്ദ്രം തിരിച്ചും വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. നാളെ 5 മണിക്ക് ഫലം അപ്‌ലോഡ് ചെയ്യണമെന്ന് കോടതി നിർദേശിച്ചെങ്കിലും കേന്ദ്ര അഭ്യർഥന മാനിച്ച് ശനിയാഴ്ച 12 മണി വരെ കോടതി സമയം അനുവദിച്ചു. വിദ്യാർഥികളുടെ ഐഡൻ്റിറ്റി മറച്ചുവെന്ന് ഉറപ്പാക്കണമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി ആവശ്യപ്പെട്ടു.

വിഷയത്തിൽ തിങ്കളാഴ്ചയോടെ തീർപ്പുകൽപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം, ബീഹാർ പൊലീസിൻ്റെ റിപ്പോർട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്.ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും നടന്നെന്ന ആരോപണത്തിൽ മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് രാവിലെ പത്തര മുതലാണ് വാദം കേൾക്കാൻ ആരംഭിച്ചത്

പരീക്ഷയിൽ വൻ തോതിലുള്ള ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനഃപരീക്ഷ നടത്താനാകൂ എന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?