INDIA

45 ദിവസം; വാണിജ്യ മന്ത്രാലയം ഓണ്‍ലൈനില്‍ വിറ്റഴിച്ചത് 60 കോടി രൂപയുടെ ദേശീയ പതാകകള്‍

വെബ് ഡെസ്ക്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വാണിജ്യ മന്താലയം വഴി വിറ്റഴിച്ചത് 60 കോടിയുടെ ദേശീയ പതാകകള്‍. ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഇ മാര്‍ക്കറ്റ്പ്ലേസ് (ജിഇഎം) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് പതാകകള്‍ വില്‍പന നടത്തിയത്. 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പതാക വില്‍പന സംഘടിപ്പിച്ചത്.

വിതരണം ചെയ്തത് 2.36 കോടിയിലധികം പതാകകള്‍

ജിഇഎം പോര്‍ട്ടല്‍ വഴി കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ വാങ്ങിയത് 2.36 കോടിയിലധികം ദേശീയ പതാകകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പതാകകള്‍ വിതരണം ചെയ്യുന്നതിനായി 4,159 വില്‍പ്പനക്കാരാണ് ജിഇഎം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തത്.

2016 ഓഗസ്റ്റ് 9 നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമിന് തുടക്കം കുറിക്കുന്നത്. 2017 മെയ് 17ന് ദേശീയ പൊതു സംഭരണ പോര്‍ട്ടലായി ജിഇഎം-എസ്പിവി എന്ന പേരില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപംനല്‍കുന്നത്.

കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സംരംഭങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള ഉത്തരവനുസരിച്ച്, സ്വകാര്യ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ജിഇഎം സൗകര്യം ലഭ്യമല്ല.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍, അതിവേഗം സാധനങ്ങള്‍ വില്‍പ്പനക്കാരുടെ അടുത്ത് എത്തിക്കുന്നതിനും ആവശ്യകതകള്‍ നിറവേറ്റുന്നതിനും കൃത്യസമയത്ത് വിതരണം നടത്തുന്നതിനും ജിഇഎമ്മിന് സാധിച്ചതായി സിഇഒ പികെ സിംഗ് പറഞ്ഞു.

അതേ സമയം, 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി തപാല്‍ വകുപ്പ് ഒരു കോടിയിലേറെ പതാകകളാണ് വിറ്റഴിച്ചത്. ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയുമാണ് വില്‍പ്പന നടത്തിയത്.

സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' കാമ്പ്യയ്നോടുള്ള പൊതു പ്രതികരണം രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിയുടെയും അതിന്റെ ശക്തിയുടെയും പുനരുജ്ജീവനത്തിന്റെയും സൂചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞിരുന്നു.

വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്തുകൊണ്ട് 'ഹര്‍ ഘര്‍ തിരംഗ' കാമ്പ്യന്‍ ശക്തിപ്പെടുത്താന്‍ ജൂലൈ 22 നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം