INDIA

'വീട്ടുതടങ്കലിന്റെ സുരക്ഷാ ചെലവ് നൽകണം, സാമ്പത്തിക ബാധ്യതയില്‍നിന്ന് ഒഴിയാനാകില്ല': ഗൗതം നവ്‌ലാഖയോട് സുപ്രീം കോടതി

വെബ് ഡെസ്ക്

ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഗൗതം നൗലാഖയുടെ സുരക്ഷാച്ചെലവ് സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുതടങ്കല്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ സുരക്ഷാച്ചെലവ് കൂടി വഹിക്കേണ്ടിവരുമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. 2018ല്‍ ഭീമാ കൊറേഗാവ് കേസില്‍ പ്രതിയായ ഗൗതം നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

"നിങ്ങൾ വീട്ടുതടങ്കൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ സുരക്ഷയ്ക്കുള്ള ചെലവ് നൽകണം. നിങ്ങൾക്ക് ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല," കോടതി പറഞ്ഞു. ഗൗതം നവ്‌ലാഖ എൻഐഎക്ക് ഏകദേശം 1.64 കോടി രൂപ നല്കാനുണ്ടെന്ന് ഏജൻസിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജു അറിയിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, എസ്‌വിഎൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. വീട്ടുതടങ്കൽ വ്യവസ്ഥകൾ സംബന്ധിച്ച് നവ്‌ലാഖ സമർപ്പിച്ച ഹർജിയും ഇതോടൊപ്പം പരിഗണിച്ചിട്ടുണ്ട്.

തുക അടയ്ക്കാൻ സമ്മതമാണെന്ന് നവ്‌ലാഖയുടെ അഭിഭാഷകൻ ഷദൻ ഫറസത് അറിയിച്ചിട്ടുണ്ട്. എന്നാൽ തുക കൃത്യമായി കണക്കാക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്‌ വി രാജുവിൽനിന്ന് ഏറ്റവും പുതിയ കണക്കുകൾ നേടി വിഷയം പരിഹരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ഈ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുക പതിവാണെന്നും പണം നൽകിയിട്ടില്ലെന്നും എസ്‌ വി രാജു കോടതിയിൽ ചൂണ്ടിക്കാട്ടി.

ഏജൻസി സമർപ്പിച്ച എൻഐഎ സമർപ്പിച്ച കണക്കുകളും അതേക്കുറിച്ചുള്ള എതിർപ്പുകളും അടുത്ത വാദം കേൾക്കുന്ന തീയതിയിൽ പരിശോധിക്കുമെന്ന് വ്യക്തമാക്കി വിഷയം ബെഞ്ച് മാറ്റിവെച്ചു. അടുത്ത വെള്ളിയാഴ്ചയാണ് വിഷയം വീണ്ടും പരിഗണിക്കുക.

നവ്‌ലാഖയുടെ ജാമ്യാപേക്ഷയിന്മേേലുള്ള ഇടക്കാല സ്റ്റേയും അതുവരെ നീട്ടിയിട്ടുണ്ട്. മുംബൈയിലെ വീട്ടുതടങ്കൽ സ്ഥലം മാറ്റണമെന്ന നവ്‌ലാഖയുടെ ഹർജിയും കോടതി പരിഗണിച്ചിരുന്നു.

ഭീമാ കൊറേഗാവ് കേസിൽ 2018 ഓഗസ്റ്റ് മുതല്‍ ജയിലിൽ കഴിയുകയായിരുന്ന എഴുത്തുകാരനായ ഗൗതം നവ്‌ലാഖയ്ക്ക് കഴിഞ്ഞ ഡിസംബറിലാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 നവംബർ മുതൽ മുംബൈയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വീട്ടുതടങ്കലിലാണ് നവ്‌ലാഖ. ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ എൻഐഎ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉത്തരവ് മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം