INDIA

കെസിആറിന് തിരിച്ചടി; തെലങ്കാന 'ഓപ്പറേഷന്‍ താമര' കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

വെബ് ഡെസ്ക്

തെലങ്കാനയില്‍ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആര്‍എസ്) നാല് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമം നടത്തിയെന്ന കേസ് സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി. നാല് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ മുഖേനെ 'ഓപ്പറേഷന്‍ താമര' നീക്കം നടന്നെന്ന കേസാണ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് തെലങ്കാന ഹൈക്കോടതി കൈമാറിയത്. തെലങ്കാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയും കോടതി പിരിച്ചുവിട്ടു. ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതികളായ കേസാണിത്. ഇരുവര്‍ക്കുമെതിരെ തെലങ്കാന പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൂറുമാറ്റാന്‍ ശ്രമം നടന്നെന്ന് പരാതി നല്‍കിയ ടിആര്‍എസ് എംഎല്‍മാര്‍

ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി കോടതിയെ സമീപിച്ചത്. നവംബര്‍ 15ന് കേസ് പരിഗണിച്ച ഹൈക്കോടതി ബിജെപിയുടെ ആവശ്യം തള്ളി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹര്‍ജിയിലാണ് ഇപ്പോള്‍ ചന്ദ്രശേഖര്‍ റാവുവിന് തിരിച്ചടിയാകുന്ന കോടതി വിധി.

ഭരണകക്ഷി എംഎല്‍എമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഏജന്റുമാരെ പോലീസ് പിടികൂടിയിരുന്നു. പാര്‍ട്ടിയിലെ പ്രധാനിയായ ഒരു എംഎല്‍എയ്ക്ക് 100കോടിയും മറ്റ് മൂന്ന് എംഎല്‍എമാര്‍ക്ക് 50 കോടി വീതവും ബിജെപി ഏജന്റുമാര്‍ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്

തന്തൂര്‍ എംഎല്‍എ രോഹിത് റെഡ്ഡിയാണ് അസീസ് നഗറിലുള്ള തന്റെ ഫാം ഹൗസില്‍ വെച്ച് ഡീല്‍ നടക്കുന്ന വിവരവും ഏജന്റുമാരുടെ വിശദാംശങ്ങളും പോലീസിന് കൈമാറിയത്. രോഹിത് റെഡ്ഡിയെ കൂടാതെ അച്ചംപേട്ട് എംഎല്‍എ ഗുവ്വാല ബലരാജ്, കൊല്ലപ്പൂര്‍ എംഎല്‍എ ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പിനാപക എംഎല്‍എ റെഗ്ഗ കാന്ത റാവോ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു കൂറുമാറ്റ ശ്രമം നടന്നത്. ഫരീദാബാദില്‍ നിന്നുള്ള സന്യാസിയായ സതീഷ് വര്‍മ എന്ന രാമചന്ദ്ര ഭാരതി, ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നന്ദകുമാര്‍, തിരുപ്പതിയില്‍ നിന്നുള്ള സന്ന്യാസിയായ സിംഹയാജി എന്നിവരെ പോലീസ് പിടികൂടിയിരുന്നു.

തെലങ്കാനയിലെ ഓപ്പറേഷന്‍ താമരയ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപണമുന്നയിച്ചിരുന്നു. ഏജന്റുമാര്‍ പ്രവര്‍ത്തിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാര്‍ ഇടപെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു ഒക്ടോബര്‍ അഞ്ചിനാണ് ഭാരത് രാഷ്ട്ര സമിതി രൂപീകരിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു ടിആര്‍എസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനുള്ള ബിജെപി ശ്രമം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും