മധ്യപ്രദേശിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ വഴക്കിനെത്തുടർന്ന് വിഷംകഴിച്ച വരൻ മരിച്ചു. വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഇൻഡോറിൽ കനാഡിയ പ്രദേശത്തെ ആര്യസമാജ ക്ഷേത്രത്തിലാണ് സംഭവം.
താൻ വിഷം കഴിച്ചെന്ന വിവരം വിവാഹച്ചടങ്ങിനിടെയാണ് വരൻ വധുവിനോട് പറയുന്നത്. വിവരം അറിഞ്ഞതിന് പിന്നാലെ വധുവും വിഷം കഴിക്കുകയായിരുന്നെന്ന് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റംസാൻ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുവതിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ചുനാളുകളായി യുവതി വിവാഹത്തിന് സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ മികച്ച ജോലിയും കരിയറും മുന്നിൽ കണ്ട് രണ്ട് വർഷത്തെ സാവകാശം വരൻ ആവശ്യപ്പെട്ടിരുന്നു. വരന്റെ ആവശ്യം യുവതി നിഷേധിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നെന്ന് വരന്റെ വീട്ടുകാർ പറയുന്നു.