INDIA

വിദ്വേഷപ്രസം​ഗം ; എസ് പി നേതാവ് അസംഖാന്റെ നിയമസഭാം​ഗത്വം റദ്ദാക്കി

വെബ് ഡെസ്ക്

വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അസംഖാന്റെ നിയമസഭാ അംഗത്വം റദ്ദാക്കി. യുപി നിയമസഭാ സ്പീക്കറാണ് അംഗത്വം റദ്ദാക്കിയത്. നിയമസഭ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കി.

2019ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അന്നത്തെ ജില്ലാ മജിസ്ട്രേറ്റായിരുന്ന ഔഞ്ജനേയ കുമാര്‍ സിങ് ഐഎഎസ് എന്നിവര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിത്. ഇന്ത്യയില്‍ മുസ്ലീങ്ങളുടെ ജീവിത സാഹചര്യം ബുദ്ധിമുട്ടിലാക്കുന്ന അന്തരീക്ഷമാണ് നരേന്ദ്ര മോദി സൃഷ്ടിച്ചതെന്നായിരുന്നു പ്രധാനമന്ത്രിക്കെതിരായ അസംഖാന്റെ പ്രസംഗത്തിലെ പരാമര്‍ശം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം വകുപ്പിനൊപ്പം ഐപിസിയുടെ 153 എ (രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505-1 എന്നീ വകുപ്പുകള്‍ അസംഖാനെതിരെ ചുമത്തി. കഴിഞ്ഞ ദിവസമാണ് 3 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ കോടതി ഒരാഴ്ചത്തെ സമയം അസംഖാന് അനുവദിച്ചിരുന്നു.

90ഓളം കേസുകളില്‍ കുറ്റാരോപിതനാണ് അസംഖാന്‍. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രത്തോടും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച പിന്നിടുമ്പോഴാണ് അസംഖാനെ കോടതി ശിക്ഷിച്ചതും.

അഖിലേഷ് യാദവ് കഴിഞ്ഞാല്‍ സമാജ്വാദി പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവാണ് അസംഖാന്‍. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെടുന്നതോടെ റാംപൂരില്‍ നിന്നുള്ള ജനപ്രതിനിധി സ്ഥാനം അസംഖാന് നഷ്ടമായേക്കും. എംഎല്‍എ/ എംപി സ്ഥാനം വഹിക്കുന്നവര്‍ ഏതെങ്കിലും കേസില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ പദവി നഷ്ടമാകുമെന്നതാണ് നിയമം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും