INDIA

രാജ്യത്ത് പലയിടത്തും വ്യാപക മഴ; മഹാരാഷ്ട്രയിൽ മരണസംഖ്യ ഏറുന്നു, ഡൽഹിയിൽ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നാശം വിതച്ച് കനത്ത മഴ. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴക്കെടുതിയിൽ ഏകദേശം ആറുപേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നിരവധിപേരെ കാണാനില്ലെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നും കൊങ്കൺ മേഖലകളിലും പൂനെ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഡൽഹിയിലും വെള്ളിയാഴ്ച പുലർച്ചെ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടു.

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കിൽ വലയുകയാണ്.

88 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയായിരുന്നു കഴിഞ്ഞ മാസം ഡൽഹിയിൽ ലഭിച്ചത്. ഐഎംഡിയുടെ കണക്കനുസരിച്ച്, ജൂൺ 27 ന് രാവിലെ 8.30 മുതൽ ജൂൺ 28 ന് രാവിലെ 8.30 വരെ മാത്രം 228 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. മൊത്തം 235.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്, 1936 മുതൽ ജൂണിൽ 24 മണിക്കൂറിനുള്ളിൽ പെയ്ത ഏറ്റവും കൂടിയ മഴയാണിത്.

വടക്കേ ഇന്ത്യയിലെ വിവിധ മേഖലകളിൽ ആഴ്‌ചയിലുടനീളം മിതമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ഗംഗാനദിക്കും തൊട്ടടുത്തുള്ള ബംഗ്ലാദേശിലുമായി തുടർച്ചയായി വീശുന്ന ചുഴലിക്കാറ്റും പടിഞ്ഞാറൻ തീരത്തെ ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഹാരാഷ്ട്രയിലെ കനത്ത മഴയ്ക്ക് കാരണം. അടുത്ത രണ്ട് ദിവസങ്ങളിൽ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി വെള്ളിയാഴ്ച അറിയിച്ചു.

മുംബൈ, പൂനെ, താനെ, പാൽഘഡ് തുടങ്ങി മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും വിമാന, ട്രെയിൻ പ്രവർത്തനങ്ങൾ വൈകുന്നതിനും ഇടയാക്കിയിരുന്നു. കനത്ത മഴയെ തുടർന്ന് പൂനെയിലെയും പിംപ്രി-ചിഞ്ച്‌വാഡിലെയും എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ജൂലൈ 31 വരെ ഇത് തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്